കേരളത്തിലെ രാഷ്ട്രീയ കക്ഷികളെയും ഇപ്പോള്‍ നടക്കുന്ന ഭരണത്തേയും വിലയിരുത്തി എ.കെ.ആന്റണി നടത്തിയ തമ്മില്‍ ഭേദം തൊമ്മന് പ്രയോഗം അദ്ദേഹത്തിന്റെ കര്മശേഷിക്കുറവിന്റെ മകുടോദാഹരണമായേ വിലയിരുത്താന്‍ കഴിയൂ. ഭാഗ്യംകൊണ്ട് നേതൃത്വത്തിന്റെ ഉന്നതപടവുകളില് എത്താന്‍ കഴിഞ്ഞ അദ്ദേഹത്തിന് അണികളില്‍ വേരോട്ടമോ, സംഘാടക ശേഷിയോ, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവോ, ഭരണപാടവമോ ഇല്ലായെന്ന് കോണ്‍ഗ്രസുകാര്‍ക്കു തന്നെ അറിയാം. കേരളത്തില്‍ ഇടതുപക്ഷ പാളയത്തില്‍ പോയി ഭരണം നടത്തിയ വ്യക്തിയാണദ്ദേഹം.
അടിയന്തരാവസ്ഥ കഴിഞ്ഞുള്ള ഇന്ദിരാഗാന്ധിക്കെതിരെയുള്ള ഷാ കമ്മീഷന് കേസില്‍ ഇന്ദിരാഗാന്ധിയെ അറസ്റ്റു ചെയ്തപ്പോള്‍ ”ഉപ്പുതിന്നവര്‍ വെള്ളം കുടിക്കും” എന്ന് പ്രസ്താവന നടത്തിയ വ്യക്തിയാണദ്ദേഹം. ചിക്കമംഗലൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കു സീറ്റു നല്‍കിയതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹം ഇപ്പോള്‍ സോണിയ ഗാന്ധിയുടേയും ഇന്ദിരാ കുടുംബത്തിന്റേയും ആരാധകനാണ്.
മാതൃസംഘടനയിലേക്ക് തിരിച്ചുകൊണ്ടുവന്നശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ലീഡര്‍ കെ.കരുണാകരനേയും അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ‘തൊമ്മന് പ്രയോഗം’ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെ മനോവീര്യം കെടുക്കുന്നതാണ്. പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവിന് അത് യോജിച്ചതല്ല.
അഡ്വ.പി.കെ.ശങ്കരന്‍കുട്ടി,
കഴക്കൂട്ടം
പ്രതികരിക്കാൻ ഇവിടെ എഴുതുക: