എരുമേലി: സര്‍വ്വീസിനായി അനുവദിച്ച പുതിയ ബസില്‍ സ്ഥലങ്ങളുടെ പേരെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ച സംഭവത്തില്‍ പൊന്‍കുന്നം കെഎസ്ആര്‍ടിസി എറ്റിഒയെ സ്ഥലം മാറ്റി.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ഗുരുവായൂര്‍ സര്‍വ്വീസ് നടത്തുന്നതിനായാണ് കെഎസ്ആര്‍ടിസി പുതിയ ബസ് എരുമേലിക്കായി അനുവദിച്ചത്. ഡിപ്പോയിലെത്തിയ ബസ് മറ്റൊരു സര്‍വ്വീസിനായി കൊടുത്തുവിടാനുള്ള രഹസ്യനീക്കം നടക്കുന്നതറിഞ്ഞ് ജീവനക്കാര്‍ പുതിയ ബസില്‍ എരുമേലി ക്ഷേത്രം-ഗുരുവായൂര്‍ ക്ഷേത്രം എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നു.
ഗുരുവായൂര്‍ സര്‍വ്വീസിനായാണ് ബസ് വന്നെതെന്നും സ്റ്റിക്കര്‍ ഒട്ടിക്കുന്നതില്‍ തെറ്റില്ലെന്നും മേലധികാരി പറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റിക്കര്‍ പതിപ്പിച്ചത്. ഇതിനിടെ ബസ് മാറ്റിക്കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ രാത്രിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സംഭവം ചര്‍ച്ചയാകുകയായിരുന്നു. കെഎസ്ആര്‍ടിസി ബസില്‍ സ്റ്റിക്കല്‍ ഒട്ടിച്ചതിനു പിന്നില്‍ പൊന്‍കുന്നം എറ്റിഒയാണെന്ന് കാരണം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹത്തെ കട്ടപ്പനയിലേക്ക് സ്ഥലം മാറ്റിയത്.
ഡിപ്പോയിലെ രാഷ്ട്രീയ ഗ്രൂപ്പുകളിയാണ് എറ്റിഒയുടെ സ്ഥലംമാറ്റത്തിന് പിന്നിലെന്നും ചില യൂണിയനുകള്‍ മേലധികാരികളുടെ ചട്ടുകമായി മാറുകയാണെന്നും ജീവനക്കാര്‍ പറയുന്നു. ഏതായാലും സര്‍വ്വീസിനായി എത്തിയ പുതിയ ബസില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിന്റെ പേരില്‍ എറ്റിഒയെ സ്ഥലം മാറ്റിയത് വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. യൂണിയനുകളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഡിപ്പോകളുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും ഹിന്ദു ഐക്യവേദി നേതാക്കളും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: