തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനവ് സംബന്ധിച്ച് സര്‍ക്കാര്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടു. കുറഞ്ഞശമ്പളം 500 രൂപയാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളിസംഘടനകള്‍ തോട്ടമുടമകളും പ്ലാന്റേഷന് ലേബര്‍ കമ്മറ്റി അംഗങ്ങളുമായി നടത്തിയ ചര്‍ച്ചയാണ് സമവായത്തിലെത്താതെ പിരിഞ്ഞത്. ചര്‍ച്ച പരാജയപ്പെട്ടതോടെ നാളെ മുതല്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കുകയാണ് തൊഴിലാളി സംഘടനകള്‍. എന്നാല്‍ സംഘടനകളുടെ സമരവുമായി സഹകരിക്കില്ലെന്ന് മൂന്നാറിലെ സ്ത്രീ തൊഴിലാളികളുടെ പ്രതിനിധികള്‍ അറിയിച്ചു.
അതേസമയം 29ന് നാലുമണിക്ക് വീണ്ടും പ്ലാന്റേഷന് ലേബര്‍ കമ്മറ്റി യോഗം ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. തോട്ടമുടമകളുടെ കര്‍ക്കശ നിലപാടുമൂലമാണ് ചര്‍ച്ച പരാജയപ്പെട്ടത്. തോട്ടം തൊഴിലാളികളുടെ ആവശ്യത്തിന്മേല് ഉടമകളെക്കൊണ്ട് അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിപ്പിക്കുന്നതില്‍ സര്‍ക്കാരും വിജയിച്ചില്ല.
തുടക്കം മുതല്‍ക്കെ സര്‍ക്കാര്‍ കര്‍ക്കശനിലപാടാണ് സ്വീകരിച്ചത്. ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണമെന്ന മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ആവശ്യം മന്ത്രി ഷിബു ബേബിജോണ്‍ അംഗീകരിച്ചില്ല. പ്ലാന്റേഷന് ലേബര്‍ കമ്മറ്റിയില്‍ അംഗങ്ങളല്ലാത്തവരെ പങ്കെടുപ്പിക്കേണ്ടെന്നായിരുന്നു മന്ത്രിയുടെ നിര്‍ദ്ദേശം. മൂന്നാറിലെ സ്ത്രീതൊഴിലാളികളെ പ്രതിനിധീകരിച്ച് അഞ്ചുപേര്‍ തിരുവനന്തപുരത്തെത്തിയെങ്കിലും അവരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഇവര്‍ തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ വൈകി ചര്‍ച്ച തീരും വരെ ഇരിക്കുകയായിരുന്നു.
തോട്ടമുടമകളുടെയും തൊഴിലാളികളുടെയും സര്‍ക്കാരിന്റെയും പ്രതിനിധികളടങ്ങുന്ന ത്രികക്ഷി സംവിധാനമാണ് പ്ലാന്റേഷന് ലേബര്‍ കമ്മറ്റി. ഈ കമ്മറ്റിക്കു മുമ്പാകെ തൊഴിലാളി സംഘടനകള്‍ 20 ഇന ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. ഇതിന്റെ പ്രാഥമിക ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ഓരോ വിഷയങ്ങളെടുത്ത് ചര്‍ച്ച ചെയ്ത് യോജിക്കാവുന്ന മേഖലകളില്‍ യോജിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. തൊഴിലാളികളെ സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ കൊണ്ടുവരും. മാത്രമല്ല അവര്‍ക്ക് രണ്ടുമുറി വീടും നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. കുറഞ്ഞ കൂലി 500 രൂപയാക്കണമെന്ന തൊഴിലാളികളുടെ ആവശ്യം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ തോട്ടമുടമകളുടെ നിലപാടു മൂലം ഇതില്‍ തീരുമാനമായില്ല. തര്‍ക്ക വിഷയങ്ങളില്‍ വീണ്ടും ചര്‍ച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
തൊഴിലാളികളുടെ ആവശ്യം അതേപടി നടപ്പാക്കിയാല്‍ തോട്ടം മേഖലയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും പ്രതികൂലമായി ബാധിക്കുമെന്നുമാണ് ഉടമകളുടെ വാദം. ഈ ആശങ്ക മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തൊഴില്‍മന്ത്രി ഷിബു ബേബിജോണും നേരത്തെ പ്രകടിപ്പിച്ചിരുന്നു. ഇന്നലെ അംഗീകൃത യൂണിയനുകളും തോട്ടമുടമകളും പ്ലാന്റേഷന് കോര്പ്പറേഷന് പ്രതിനിധികളുമാണ് തൊഴില്‍മന്ത്രി ഷിബു ബേബിജോണിന്റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയത്. സിഐടിയു, ഐഎന്‍ടിയുസി, പ്ലാന്റേഷന് മസ്ദൂര്‍ സംഘ് (ബിഎംഎസ്), എഐടിയുസി തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
വേതനം കൂട്ടിയേ തീരൂ: മുഖ്യമന്ത്രി
കൊച്ചി: തോട്ടം തൊഴിലാളികളുടെ വേതനം വര്‍ധിപ്പിച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൂലി വര്‍ധിപ്പിക്കണമെന്ന തൊഴിലാളികളുടെ ആവശ്യം ന്യായമാണ്. അതേസമയം കൂലി വര്‍ധന തോട്ടം മേഖലക്ക് താങ്ങാവുന്നതാവണം. ഇക്കാര്യത്തില്‍ തൊഴിലാളികളും മാനേജ്മെന്റും തുറന്ന മനസ്സോടെ ചര്‍ച്ച നടത്തണമെന്നും മുഖ്യമന്ത്രി കൊച്ചിയില്‍ പറഞ്ഞു.
തോട്ടം തൊഴിലാളികളുടെ പ്രശ്നത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റേത് രാഷ്ട്രീയ തട്ടിപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുണ്ടോ ഇല്ലയോ എന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ താനില്ലെന്നും കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി സസ്പെന്റ് ചെയ്തത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ സമീപനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: