ന്യൂയോർക്ക്: ലോകത്തെ വലിയ ജനാധിപത്യ രാജ്യങ്ങളെ ഉൾപ്പെടുത്തി യുഎൻ രക്ഷാസമിതി വിപുലീകരിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ കാലത്തെ വെല്ലുവിളികൾ നേരിടാൻ ഇത് അനിവാര്യമെന്നും മോദി പറഞ്ഞു. ന്യൂയോർക്കിൽ ജി-നാല് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
നമ്മൾ ജീവിക്കുന്ന കാലത്തെ യുഎൻ പ്രതിഫലിപ്പിക്കുന്നില്ല. ഇപ്പോഴത്തെ വെല്ലുവിളികളും ഭീഷണികളും വ്യത്യസ്തം. സുരക്ഷാ ഭീഷണിയാകട്ടെ പ്രവചനാതീതവും. രൂപീകരിക്കുമ്പോഴുള്ളതിന്റെ ഇരട്ടി രാജ്യങ്ങൾ ഇപ്പോൾ യുഎന്നിൽ അംഗമാണ്. അതിന്റെ പ്രതിഫലനം രക്ഷാസമിതിയിലും ഉണ്ടാകണം. പതിറ്റാണ്ടുകളായി ആഗോള ശ്രദ്ധ നേടിയ കാര്യമാണ് രക്ഷാസമിതി വിപുലീകരണം. എന്നാൽ, ഇതുവരെ അക്കാര്യത്തിൽ ഒരു പുരോഗതിയുമില്ല. ലോക സമ്പദ്ഘടനയ്ക്ക് കരുത്തു പകരുന്ന രാജ്യങ്ങളെയും കാണാതെ പോകരുത്. സംഘടനയുടെ വിശ്വാസ്യതയും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ വിപുലീകരണം അനിവാര്യമാണെന്നും മോദി പറഞ്ഞു.
ജി-നാലിലെ മറ്റ് അംഗ രാജ്യങ്ങളുടെ തലവന്മാർ, ജർമൻ ചാൻസലർ ആഞ്ജല മെർക്കൽ, ബ്രസീൽ പ്രസിഡന്റ് ദിൽമ റൂസഫ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബേ എന്നിവരും ഈ ആവശ്യത്തിൽ ഊന്നിയാണ് സംസാരിച്ചത്.യോഗത്തിനു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനവും രക്ഷാസമിതി വിപുലീകരണ ആവശ്യം ആവർത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: