കാലിഫോര്‍ണിയ: ഇന്ത്യയിലെ 125 കോടി ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ലക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലിഫോര്‍ണിയയിലെ സാന്‍ ജോസില്‍ വിവിധ കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക മാധ്യമങ്ങള്‍ സമൂഹത്തിലെ അതിരുകള്‍ ഇല്ലാതാക്കിയതായും എല്ലാവരെയും റിപ്പോര്‍ട്ടര്‍മാരാക്കിയതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഇന്ത്യ ഭരണത്തിനെ സുതാര്യവും, സേവനങ്ങള്‍ എളുപ്പത്തില്‍ കിട്ടുന്ന തരത്തിലുമാക്കും. വിദ്യാലയങ്ങളില്‍ വൈ ഫൈ സ്ഥാപിക്കും. റെയില്‍വേ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ സഹായത്താല്‍ ഇന്റര്‍നെറ്റ് കണക്ഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ മീഡിയ സാമൂഹ്യ പ്രതിബന്ധങ്ങളെ കുറക്കാന്‍ സഹായിച്ചു.സാങ്കേതിക വിദ്യയുടെ വളര്‍ച്ച ജനകീയ പ്രശ്നങ്ങളോട് വേഗത്തില്‍ പ്രതികരിക്കാന്‍ ഭരണകൂടങ്ങളെ നിര്ബന്ധിതമാക്കുന്നതായും നരേന്ദ്ര മോദി പറഞ്ഞു.
പുതിയ നൂറ്റാണ്ടിലെ പ്രധാന ശക്തികളാണ് ഇന്ത്യയും അമേരിക്കയുമെന്നു പറഞ്ഞു കൊണ്ടാണു മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി സമ്പദ് വ്യവസ്ഥയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.സാങ്കേതിക വിദ്യയിലെ ഭീമന്മാരായ ആപ്പിള്‍ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാഡെല്ല, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായി എന്നിവരുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സാങ്കേതിക രംഗത്തെ പ്രശ്നങ്ങള്‍ പരിഹാരം കാണുന്നതിന് ഡിജിറ്റല്‍ ഇന്ത്യ പദ്ധതി സഹായകമാകുമെന്ന് സത്യ നാഡെല്ല പറഞ്ഞു.
സിസ്കോ, ക്വാല്‍കം കമ്പനി മേധാവികളുമായും മോദി ചര്‍ച്ച നടത്തി. ഊര്‍ജസ്വലനും വ്യക്തമായ വികസന കാഴ്ചപ്പാടുള്ള വ്യക്തിയുമാണ് നരേന്ദ്ര മോദിയെന്ന് ശന്തനു നാരായണ്‍ പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ഏറെ താല്പര്യമുണ്ടാക്കുന്ന ഒന്നാണെന്ന് ക്വാല്‍കം എക്സിക്യൂട്ടീവ് ചെയര്മാന് പോള്‍.ഇ.ജേക്കബ്സ് പറഞ്ഞു.
ടെസ് ല മോട്ടോഴ്സിന്റെ ഇലക്ട്രിക് കാര്‍ പ്ലാന്റും മോദി സന്ദര്‍ശിച്ചു. ഇന്ത്യയുമായി അതുല്യമായ ബന്ധമാണ് തങ്ങള്‍ക്കുള്ളതെന്ന് ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് പറഞ്ഞു. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ഇന്ത്യ എന്നും പ്രചോദനമായിരുന്നുവെന്ന് ടിം കുക്ക് പറഞ്ഞു. കാലിഫോര്‍ണിയയിലെ പ്രവാസി ഇന്ത്യക്കാരുമായും മോദി കൂടിക്കാഴ്ച നടത്തി.
സാന്‍ ഫ്രാന്‍സിസ്കോ സന്ദര്‍ശിക്കുന്ന നാലാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. ലോകത്തിന്റെ ഐടി കേന്ദ്രമായി അറിയപ്പെടുന്ന സിലിക്കണ്‍ വാലിയില്‍ സാപ് സെന്റര്‍ എന്ന പടുകൂറ്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് മോദിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്.
20,000 പേര് പങ്കെടുക്കുമെന്നാണു പ്രതീക്ഷ. അഞ്ഞൂറോളം ഇന്ത്യന്‍–അമേരിക്കന്‍ സംഘടനകളാണ് പ്രധാനമന്ത്രിക്ക് ആതിഥ്യമരുളാന്‍ കൈകോര്‍ക്കുന്നത്. കാലിഫോണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയി!ലും മോദി പ്രഭാഷണം നടത്തും.
മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ 1994ലെ സന്ദര്‍ശനമൊഴിച്ചാല്‍, ന്യൂയോര്‍ക്കും വാഷിങ്ടണ്‍ ഡിസിയുമല്ലാതെ മറ്റു യുഎസ് നഗരങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന പതിവ് നാലു പതിറ്റാണ്ടുകള്‍ക്കുശേഷം പുനരാരംഭിക്കുക കൂടിയാണു മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: