കോട്ടയം: തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ക്രിയാത്മകമായ സമീപനം എല്ലാ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറ്റനാള്‍ നടക്കുന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റിയില്‍ പ്രശ്ന പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറിലെ വനിതാ തൊഴിലാളി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ നേതാക്കള്‍ രാവിലെ പുതുപ്പള്ളിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ഇന്നലെ പിഎല്‍സിയില്‍ പരിഹാരമുണ്ടാകാത്തതിലെ അതൃപ്തി സ്ത്രീ തൊഴിലാളികളും പങ്കുവച്ചു. ഇന്നലെ നടന്ന എട്ടുമണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയിലും വേതന വര്‍ധന സംബന്ധിച്ച് തീരുമാനമായിരുന്നില്ല.
അതിനാല്‍ നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. മിനിമം കൂലി 500 രൂപയാക്കി ഉയര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം.
എന്നാല്‍ തങ്ങള്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്നും ചൊവ്വാഴ്ച്ച ചേരുന്ന പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗത്തില്‍ പ്രതീക്ഷയുണ്ടെന്നും സ്ത്രീ സമരക്കാരുടെ പ്രതിനിധി വ്യക്തമാക്കിയിരുന്നു. മൂന്നാറില്‍ പെണ്കരുത്തു തെളിയിച്ചു സമരം നടത്തിയവരുടെ പ്രതിനിധികള്‍ക്ക് ഇന്നലെ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവേശനമുണ്ടായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: