ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയെത്തുടര്‍ന്ന് യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രധാനിയായ ഡിവൈഎഫ്ഐ നേതാവിനെയും ബന്ധുവിനെയും സൗത്ത് പോലീസ് സംരക്ഷിക്കുന്നു.
കണ്ണൂരിലെ ഷുക്കൂര്‍ വധം മാതൃകയിലാണ് പഴവീട് സ്വദേശി പ്രണവി (20)നെ ഡിവൈഎഫ്ഐ നേതാവിന്റെ നിര്‍ദ്ദേശാനുസരണം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് കളര്‍കോട് തൈപ്പറമ്പ് വീട്ടില്‍ ശംഭുവിന്റെ വീടിന് സമീപത്തുവച്ച് പ്രണവിന് വെട്ടേറ്റത്.
പ്രണവിനെ ശംഭു സ്വന്തം വീട്ടിലേക്ക് വിളിച്ച വരുത്തുകയായിരുന്നു. പ്രണവ് ഇവിടെയെത്തുമ്പോള്‍ ഡിവൈഎഫ്ഐയുടെ ഒരു ഏരിയാ നേതാവും ഇയാളുടെ ബന്ധുവും അടങ്ങുന്ന സംഘം സ്ഥലത്തുണ്ടായിരുന്നു. തന്നെ കൊലപ്പെടുത്താനാണ് ശ്രമമെന്ന് മനസ്സിലായ പ്രണവ് ഡിവൈഎഫ്ഐ നേതാവിനോട് തന്നെ ഒന്നും ചെയ്യരുതെന്ന് കാലു പിടിച്ചു കരഞ്ഞുവെങ്കിലും കൈകാര്യം ചെയ്യാന്‍ നേതാവ് നിര്‍ദ്ദേശിക്കുകയായിരുന്നു. നേതാവിന്റെ ബന്ധുവും മയക്കുമരുന്ന് മാഫിയാസംഘാംഗവും ക്വട്ടേഷന്‍ സംഘത്തലവനുമായ യുവാവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രണവിനെ വെട്ടുകയയായിരുന്നു. കൈകള്‍ക്കും കാലിനും സാരമായി വെട്ടേറ്റ പ്രണവ് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയകള്‍ക്ക് ശേഷമാണ് ഇയാളുടെ കൈകള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ ഡിവൈഎഫ്ഐ നേതാവിനെയും ബന്ധുവിനെയും ഒഴിവാക്കി പ്രതികളെന്ന പേരില്‍ പന്ത്രണ്ടോളം പേരെ പാര്‍ട്ടി നേതൃത്വം പോലീസ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. പിടിയിലായവരില്‍ ഏതാനും പേര് ഒഴികെ മറ്റുള്ളവരാരും അക്രമത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ളവരല്ല.
നേതാവിനെയും ബന്ധുവിനെയും സംരക്ഷിച്ച് മറ്റു ചില ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പാര്‍ട്ടി നേതൃത്വം കേസില്‍ കുടുക്കുകയായിരുന്നു. ഏതാനും വര്‍ഷം മുമ്പ് വടിവാളുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായി ഈ നേതാവിനെ പോലീസ് പിടികൂടിയെങ്കിലും സിഐ ഉള്‍പ്പെടെയുള്ളവര്‍ സിപിഎം നേതൃത്വവുമായി ഒത്തുകളിച്ച് ജാമ്യം കിട്ടുന്ന കുറ്റങ്ങള്‍ ചുമത്തി രക്ഷപ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: