ചണ്ഡിഗഡ്: ജയില്‍ പുള്ളികള്‍ക്ക് നല്കുന്ന മരുന്നിന്റേയും ചികിത്സയുടെയും വിഷയത്തിലുള്ള പൊതുതാല്പര്യഹര്ജിയില് പഞ്ചാബ് ഹരിയാന ഹൈക്കോടതി സര്‍ക്കാരിന് നോട്ടീസയച്ചു. ജയില്‍ അധികൃതരുടെ ഒത്താശയോടെ തടവുകാര്‍ക്ക് മയക്കുമരുന്നുകള്‍ ലഭ്യമാക്കുന്നുണ്ടെന്നും ഈ വിഷയത്തില്‍ സിബിഐപോലുള്ള ഒരു സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നവംബര്‍ 20, 21 തീയതികളില്‍ കപൂര്‍ത്തല മോഡേണ്‍ ജയിലിലുണ്ടായ കൊലപാതകത്തിനും തടവുകാരെ പരിക്കേല്‍പ്പിച്ചതിനും ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികളെടുക്കുവാനും അപേക്ഷിച്ചിട്ടുണ്ട്. ജലാന്തറിലെ ശശിശര്മ്മയുടെ പരാതിയില്‍ സര്‍ക്കാരിന് നോട്ടീസയക്കാന്‍ ജസ്റ്റിസ് എം.എം. കുമാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
നവംബര്‍ 16ന് കപൂര്‍ത്തല ജയിലിലെ തടവുകാരന് മഖന്‍സിംഗ് ചികിത്സയുടെ അപര്യാപ്തതമൂലം മരിക്കാനിടയായ സംഭവത്തെക്കുറിച്ചാണ് പരാതി. കപൂര്‍ത്തല ആശുപത്രിയില്‍ എത്തുമ്പോള്‍ അയാള്‍ക്ക് ജീവനുണ്ടായിരുന്നുവെന്ന വ്യാജരേഖ ജയിലധികൃതര്‍ ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ നിര്‍മ്മിച്ചു.
ഇത്തരത്തില്‍ ജയിലില്‍ മരിക്കുന്ന തടവുകാര്‍ ആശുപത്രിയില്‍ ചികിത്സക്കിടയിലാണ് മരിക്കുന്നതെന്ന കൃത്രിമ രേഖകളുണ്ടാക്കുന്നത് പഞ്ചാബില്‍ പതിവാണെന്നും ഹര്ജിക്കാരന് ചൂണ്ടിക്കാട്ടുന്നു.
ജയില്‍ അധികൃതരും ആശുപത്രി അധികൃതരും തമ്മില്‍ ഒരു അവിശുദ്ധ കൂട്ടുകെട്ട് നിലനില്‍ക്കുകയാണ്. ജയിലുകളിലേക്ക് നിയമിക്കപ്പെടുന്ന ഡോക്ടര്‍മാര്‍ യഥാര്‍ത്ഥത്തില്‍ കടലാസില്‍ പേരുള്ളതല്ലാതെ ജയിലില്‍ ചികിത്സ നടത്തുന്നില്ല. ജയിലിലെ ചില തടവുകാര്‍ തന്നെയാണ് ചികിത്സ നടത്തുന്നത്. വേദനസംഹാരികള്‍ മാത്രമാണ് അവിടെ ലഭ്യമാകുന്നത്.
ഇതിനൊക്കെ പുറമെ സമ്പന്നരും സ്വാധീനമുള്ളവരുമായ ജയില്‍ പുള്ളികള്‍ക്ക് നിസ്സാര അസുഖങ്ങള്‍ക്ക് പോലും ചികിത്സ ലഭിക്കുമ്പോള്‍ ഗുരുതരമായ അസുഖമുള്ള പാവപ്പെട്ട തടവുകാര്‍ക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: