ബെംഗളൂരു: ബംഗ്ലാദേശ് എക്കെതിരായ ചതുര്‍ദ്ദിന ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്സില്‍ 228 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യന്‍ എ ടീം ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തിട്ടുണ്ട്. 112 പന്തില്‍ നിന്ന് 116 റണ്‍സെടുത്ത ശിഖര്‍ ധവാനും ആറ് റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍. 34 റണ്‍സെടുത്ത അഭിനവ് മുകുന്ദാണ് പുറത്തായ ഏക ഇന്ത്യന്‍ ബാറ്റ്സ്മാന്.
ഒമ്പത് വിക്കറ്റ് കയ്യിലിരിക്കെ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 67 റണ്‍സ് മാത്രം പിന്നിലാണ്. ബംഗ്ലാദേശ് നിരയില്‍ ആറ് പേര് പൂജ്യരായി മടങ്ങി. മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഇന്നിംഗ്സില്‍ 122 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സാബിര്‍ റഹ്മാനാണ് ടോപ് സ്കോറര്‍. സുവാഗത ഹോം 62 റണ്‍സും നാസിര്‍ ഹൊസൈന്‍ (32) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യ എ ക്യാപ്റ്റന്‍ ശിഖര്‍ ധവാന് എതിരാളികളെ ബാറ്റിങ്ങിനയച്ചു. പേസര്‍ വരുണ്‍ ആരോണിന്റെ തീപാറുന്ന പന്തുകള്‍ക്ക് മുന്നില്‍ മുട്ടുകുത്തിയ ബംഗ്ലാദേശ് ഒരുഘട്ടത്തില്‍ ആറ് റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ട് വന്‍ തകര്‍ച്ചയിലായിരുന്നു. പിന്നീട് അഞ്ചിന് 50 എന്ന നിലയില്‍ നിന്ന് ആറാം വിക്കറ്റില്‍ സാബിര്‍ റഹ്മാനും സുവാഗതയും ചേര്‍ന്ന് നേടിയ 132 റണ്‍സാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്ന് ബംഗ്ലാദേശ് എ ടീമിനെ കരകയറ്റിയത്. ഇന്ത്യന്‍ നിരയില്‍ വരുണ്‍ ആരോണ്‍ 45 റണ്‍സിനും ജയന്ത് യാദവ് 28 റണ്‍സിനും നാല് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: