കേരളത്തെ ഒരു കാര്‍ഷികസംസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനോടും, അതിന്റെ ഉദ്ദേശ്യം മനസ്സിലാക്കി ഭാവിയുടെ നന്മയ്ക്കുവേണ്ടി ഈ നിര്‍ദ്ദേശം നടപ്പിലാക്കണമെന്ന് ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണ്. ഗൃഹനിര്‍മ്മാണം ഒരു വ്യവസായമായി മാറിയിരിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ പുതിയ തലമുറ സാങ്കേതികവിദ്യ നേടിയശേഷം വിദേശത്തേക്ക് തൊഴില്‍തേടി പോയിക്കൊണ്ടുമിരിക്കുന്നു. അറബിനാടുകളില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകരവാദവിപത്തില്നിന്ന് ജീവനുംകൊണ്ട് യൂറോപ്യന്‍രാജ്യങ്ങളിലേക്ക് ജനലക്ഷങ്ങള്‍ പലായനം ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ച് നമ്മുടെ കുട്ടികള്‍ക്ക് എക്കാലവും അറബിനാട്ടില്‍ സുഖജോലികിട്ടുമെന്ന് വിശ്വസിക്കുന്നതും ശരിയല്ല.
ഗൃഹനിര്മ്മാണവ്യവസായത്തിന്റെ സ്വാധീനംകൊണ്ട്, ലാന്റ് മാഫിയ, മണല്‍മാഫിയ, ഖനനമാഫിയ എന്നിങ്ങനെ, ഒരുതരം പ്രകൃതിനശീകരണകൂട്ടായ്മകള് വളര്‍ന്നുകൊണ്ടിരിക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നത് ശരിയല്ല. വിദേശത്തുനിന്ന് ലഭിക്കുന്ന ധനം പിടിച്ചുപറ്റാന്‍ വിദേശശൈലിയില്‍ രൂപംകൊള്ളുന്ന മാളുകളും ഹബ്ബുകളും പബ്ബുകളും സെസ്സുകളും കേരളീയന്റെ നിത്യജീവിതത്തിലെ തനിമയെ നശിപ്പിക്കുന്ന ധനചോരണപ്രസ്ഥാനങ്ങളാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
കേരളീയസമൂഹം കൃഷിയെ മാത്രം ആശ്രയിച്ചുജീവിച്ചവരാണെന്ന സൂചനയാണ് ഇന്നും നഷ്ടപ്പെടാതെ നിലനില്‍ക്കുന്ന ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍. കൃഷിഭൂമി നഷ്ടപ്പെട്ടാല്‍ ഈ ആഘോഷങ്ങള്‍കൂടി നഷ്ടപ്പെടുമെന്ന് മാത്രമല്ല, വര്‍ദ്ധിച്ചുവരുന്ന മദ്യപാനാസക്തി കുടുംബജീവിതത്തെ തകര്‍ക്കുകയും ചെയ്യും. കേരളരാഷ്ട്രീയവും ചാനലുകളും രണ്ടുവര്‍ഷമായി ബാറിന്റെ ചര്‍ച്ചയില്‍ അഭിരമിക്കുകയാണ്.കേരളത്തിന്റെ കാര്ഷികസങ്കല്പ്പങ്ങളെയാണ് ഇവയെല്ലാം തകര്‍ക്കുന്നത്.
വിഷംകലര്‍ന്ന പച്ചക്കറിയും മറ്റു ഭക്ഷ്യസാധനങ്ങളും കഴിച്ച് ക്യാന്‍സര്‍ പിടിക്കുന്നവരുടെ സംഖ്യ ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ബാര്ലൈസന്സിനുവേണ്ടിയും ക്യാന്‍സര്‍ സെന്ററിനുവേണ്ടിയുമാണ് ഉന്നതതലത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ഇതിനുപകരം ശേഷിച്ച ഭൂമിയെ ഫലഭൂയിഷ്ഠമാക്കാന്‍ എന്തുചെയ്യാമെന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യണം.
സ്കൂള്‍വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരോടൊപ്പം നെല്‍കൃഷി നടത്തുന്നതും, പത്രങ്ങളുടെ ‘സീഡ്’ പ്രചാരണങ്ങളും, വീടിന്റെ ടെറസിലെ പച്ചക്കറികൃഷിയുംകൊണ്ട് പരിഹരിക്കപ്പെടുന്നതല്ല കേരളം നേരിടുന്ന വിപത്ത്. ആള്‍താമസമില്ലാത്ത ലക്ഷക്കണക്കിന് വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതും കൃഷിഭൂമിനശിപ്പിച്ച് മണിമന്ദിരങ്ങളും ഫഌറ്റുകളും പണിത് പണം ചെലവഴിക്കുന്നതും നിരുത്സാഹപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൃഷി ലാഭകരമല്ലെന്നും, രാസവളമുപയോഗിച്ചില്ലെങ്കില് വിളവുകുറയുമെന്നുമുള്ള ധാരണകള്‍ മാറ്റിയെടുക്കേണ്ടതുണ്ട്. ഭൂമിയുടെ ഉല്‍പ്പാദനക്ഷമത നശിപ്പിച്ച രാസവളപ്രയോഗം നിരുത്സാഹപ്പെടുത്തുകയും നാടന്കൃഷിസമ്പ്രദായംകൊണ്ട് ജൈവശേഷി വര്‍ദ്ധിപ്പിക്കുകയും വേണം.
സ്വന്തം വീട്ടാവശ്യത്തിനുവേണ്ടി വീട്ടമ്മമാരും കുട്ടികളും എന്തെങ്കിലും കൃഷിചെയ്യാന്‍ പ്രേരിപ്പിക്കുന്നതാകട്ടെ കേരളീയ മനഃസ്ഥിതി. വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ വിഷംചേര്‍ത്ത് നിറംപിടിപ്പിച്ച് വിറ്റഴിക്കാന്‍ തയ്യാറാക്കുന്ന ഭക്ഷ്യപാക്കറ്റുകള്‍ മാളുകളില്പ്പോയി വാങ്ങിക്കൂട്ടുമ്പോള്‍, അവ കഴിച്ച് രോഗമുണ്ടാകുന്നു എന്നുമാത്രമല്ല, അതിന്റെ പ്ലാസ്റ്റിക് പാക്കറ്റുകള്‍ നഗരവീഥിയിലേക്ക് വലിച്ചെറിഞ്ഞ്, മാലിന്യപ്രശ്നം സൃഷ്ടിക്കുകയും ചെയ്യുന്നു.
ബാലഗോകുലം കുട്ടികള്‍ക്ക് നല്കുന്ന സാംസ്കാരികപാരമ്പര്യവിദ്യാഭ്യാസത്തിനുപുറമെ, കുട്ടികള്‍ അധിവസിക്കുന്ന പ്രദേശത്തെ രക്ഷകര്‍ത്താക്കള്‍ക്കും പൊതുജനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിന്റെയും സ്വാശ്രയത്തിന്റെയും മാതൃകയായിത്തീരുന്ന ഗോകുലഗ്രാമങ്ങള്ക്ക് രൂപംകൊടുക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കുടുംബശ്രീകളും റസിഡന്റ്സ് അസോസിയേഷനുകളും എല്ലാം ഈ വഴിക്ക് ചിന്തിക്കട്ടെ. വെള്ളവും വെളിച്ചവും ലഭിക്കുന്നതോടൊപ്പം, ഇലക്ട്രോണിക്ക് ഉപകരണങ്ങളും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും ചെറുകിട കുടില്വ്യവസായവികസനത്തിന് സഹായകമാണ്. ആധുനികസാങ്കേതികവിദ്യ ലഭിച്ച യുവാക്കളുടെ കൂട്ടായ്മയും ഇത്തരം ഗോകുലഗ്രാമങ്ങളില് പങ്കാളികളാകട്ടെ! ഒരിഞ്ചുഭൂമിപോലും കൃഷിചെയ്യാതെ കിടക്കരുതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഓരോരുത്തരും തയ്യാറാകുമ്പോള്‍ മാത്രമേ കേരളത്തിന്റെ പാരമ്പര്യമെന്തായിരുന്നുവെന്ന് പുതിയ തലമുറയ്ക്ക് ബോധ്യം വരുകയുള്ളൂ. കേരളീയരെല്ലാം കര്‍ഷകരായിരുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ഇടയില്‍ വിതരണംചെയ്യുകയും പുറമേ നിന്നാവശ്യമുള്ളത് എത്തിച്ചുകൊടുക്കുകയും മാത്രമായിരുന്നു ഒരുകാലത്ത് വ്യാപാരികള്‍ ചെയ്തിരുന്നത്. ഇന്ന് വ്യാപാരികള്‍ ജനങ്ങളെ അടക്കിഭരിക്കുകയാണ്. എന്നാല്‍ വന്‍കിട വ്യവസായസ്ഥാപനങ്ങളും ഊര്‍ജോല്‍പ്പാദന ഫാക്ടറികളുമൊന്നും കൃഷിക്കു വിരുദ്ധമല്ല. കൃഷിയുമായി ബന്ധപ്പെട്ട ചെറുകിട തൊഴില്സ്ഥാപനങ്ങളുണ്ടാക്കാന് ഇവ ആവശ്യമാണ്.
വൃക്ഷലതാദികളും പക്ഷിമൃഗാദികളും കാവും കുളവുമുണ്ടായിരുന്ന നാടാണ് കേരളം. കഴിഞ്ഞ 30 വര്‍ഷമായി കേരളത്തിന്റെ മുഖച്ഛായ മാറിയിരിക്കുന്നു. കൃഷിഭൂമി വല്ലാതെ കുറഞ്ഞിട്ടുണ്ട്. ഭൂമി കൃഷിചെയ്യാനുള്ളതല്ല, കെട്ടിടം നിര്‍മ്മിക്കാനും ഫഌറ്റ് പണിയാനുമുള്ളതാണെന്നാണ് ധാരണ. ആ ധാരണ മാറ്റിയെടുക്കണം. ആര്ഭാടവാഹനങ്ങളും അനാവശ്യ ആഘോഷങ്ങളും ഉപേക്ഷിച്ച്, ഒരു സെന്റ് ഭൂമിപോലും വിറ്റുമുടിക്കാതെ കൃഷിയിറക്കി, കേരളീയന്റെ ആയുസും ആരോഗ്യവും രക്ഷിക്കട്ടെ. കേരളത്തെ കാര്‍ഷികസംസ്ഥാനമായി പ്രഖ്യാപിക്കുന്നതോടെ കേരളീയന്റെ സ്വാഭിമാനത്തെ വളര്‍ത്താനും സ്വയംപര്യാപ്തതയ്ക്ക് കളമൊരുക്കാനും കഴിയുമെന്നും പ്രത്യാശിക്കട്ടെ.
(2015 സെപ്റ്റംബര്‍ 20 ന് ആലുവയില്‍ ചേര്‍ന്ന ബാലഗോകുലം സംസ്ഥാനസമിതിയില്‍ ചെയ്ത പ്രസംഗത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: