ചങ്ങനാശേരി: കുറിച്ചിയില്‍ ജനജീവിതത്തിന് ഭീഷണിയായി മലങ്കുളവിയുടെ കൂട്. സാധാരണക്കാരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പൊന്‍പുഴ പൊക്കം, തച്ചുകുന്ന് പ്രദേശവാസികള്‍ക്ക് മുഴുവന്‍ ഭീഷണിയായിട്ടാണ് മലങ്കുളവിയുടെ കൂട് സ്ഥിതിചെയ്യുന്നത്.
ആറ് മാസത്തോളമായി മലങ്കുളവിയുടെ കൂട് ഇവിടെയുണ്ട്. അസാധാരണമായ വലിപ്പത്തില്‍ നാടിനെ ഭീതിയിലാക്കിയാണ് കൂടും മലങ്കുളവികളും ഇവിടെ പാര്‍ക്കുന്നത്. കൂടിന് സമീപമാണ് ഗവ.സെന്റ് ജോണ്‍സ് എല്‍.പി സ്കൂള്‍ സ്ഥിതിചെയ്യുന്നത്. സ്കൂളിലേക്ക് വരുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സ്കൂള്‍ അധികൃതര്‍ക്കും മാത്രമല്ല ഇതുവഴി കടന്നുപോകുന്ന യാത്രക്കാര്‍ക്കും ഭീഷണിയാണ് കൂട്. കുരിശുംമൂട് പാറക്കുളം മെയിന്‍ റോഡിന്റെ വശത്തായാണ് കൂട് സ്ഥിതിചെയ്യുന്നത്. ഒരു ചെറിയ കാറ്റുണ്ടായാല്‍ പോലും ഭയപ്പാടോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. കൂടൊന്നുലഞ്ഞാല് കുളവികൂട്ടം കൂട്ടത്തോടെ ശബ്ദമുണ്ടാക്കി പറക്കുന്നത് ഭയാനകമായ സ്ഥിതിയാണ് ഉളവാക്കുന്നത്.
കുളവിക്കൂട്ടത്തെ ഭയന്ന് സമീപത്തുള്ള സ്കൂളിലേക്ക് കുട്ടികളെ വിടുന്നതിനും നാട്ടുകാര്‍ ഇപ്പോള്‍ ഭയപ്പെടുന്നു.ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന മലങ്കുളവി കൂട് നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള നടപടി അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തിരമായി ഉണ്ടാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രദേശവാസികള്‍ കൂടിയ യോഗത്തില്‍ ബി.ആര് മഞ്ചീഷ് അധ്യക്ഷത വഹിച്ചു. ഗ്രേസി മത്തായി, വി.മനോജ് പാസ്റ്റര്‍, കെ.എസ് ലാലിച്ചന്‍, എം.സി. ബാബു, എസ്.ശരത്ത്, പി.എം.ജയദേവന്, കെ.എസ്.രാജീവ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: