കൊല്ലം: കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസും പട്ടിണി മാറ്റും എന്ന് മുദ്രാവാക്യം വിളിച്ചപ്പോള്‍ ബിജെപി അത് പ്രവര്‍ത്തനമാക്കി മാറ്റുകയായിരുന്നുവെന്ന് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇവിടുത്തെ ജനങ്ങള്‍ ഒരിക്കല്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റി, പിന്നെ മാര്‍ക്സിസ്റ്റിനെ, ഇതാവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ആ കോണ്‍ഗ്രസ് ഇന്ന് രാജ്യത്ത് ഇല്ലാതായിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തേ ഇല്ലാതായി, ബിജെപി സംഘടിപ്പിച്ച നവോത്ഥാനസംഗമത്തില് ജനാവലിയെ അഭി സംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ആറ് പതിറ്റാണ്ട് കോണ്‍ഗ്രസ് ഭരിച്ച ഭാരതത്തില്‍ അറുപതു കോടി ജനങ്ങള്‍ ബാങ്ക് അക്കൗണ്ടില്ലാത്തവരായിരുന്നു. മോദിസര്‍ക്കാരിന്റെ പതിനഞ്ചുമാസത്തെ ഭരണത്തില്‍ ജന്‍ധന്‍ യോജനയിലൂടെ പതിനഞ്ചുകോടി കുടുംബങ്ങള്‍ ബാങ്ക് അക്കൗണ്ട് എടുത്തു. ഇന്‍ഷുറന്‍സ് പദ്ധതികള്‍, യുവാക്കള്‍ക്ക് തൊഴില്‍ തുടങ്ങാന്‍ പത്തുലക്ഷം രൂപ വരെ യാതൊന്നും ഈടായി വാങ്ങാതെ വായ്പ നല്കുന്ന മുദ്ര ബാങ്ക്… മോദിസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കാന്‍ ഒരു ദിവസം പോരാതെ വരും. മാറ്റം പ്രകടമാണ്. എന്നാല്‍ അതിര്‍ത്തിയില്‍ ഇപ്പോഴും വെടിവയ്പാണെന്നാണ് രാഹുല്‍ പറയുന്നത്.
മുമ്പ് ആദ്യം വെടിയുതിര്‍ക്കുന്നത് പാകിസ്ഥാനാണ്. അവര്‍ തന്നെ അവസാനിപ്പിക്കുകയും ചെയ്യും. ഇപ്പോഴും ആദ്യം വെടിയുതിര്‍ക്കുന്നത് അവര്‍ തന്നെ. അവസാനിപ്പിക്കുന്നത് പക്ഷേ ഭാരതത്തിന്റെ ധീരജവാന്മാരാണ്. പണ്ടൊക്കെ പ്രധാനമന്ത്രിമാര്‍ വിദേശത്ത് പോയാല്‍ ആ നാടുകളില്‍ പോലും ആരും അറിയുമായിരുന്നില്ല. ഇന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടുന്നത്. ഈ ബഹുമാനം മോദിക്കോ ബിജെപിക്കോ മാത്രമുള്ളതല്ല, 125 കോടി ഭാരതീയര്ക്കുമുള്ളതാണെന്ന് അമിത്ഷാ ചൂണ്ടിക്കാട്ടി.
ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. എന്നാല്‍ ഏറ്റവും കൂടുതല്‍ പ്രവാസികള്‍ മലയാളികളാണ്. ലോകത്തെവിടെ ചെന്നാലും മലയാളികളെ കാണാം. കേരളത്തിലെ യുവാക്കള്‍ക്ക് സ്വന്തം നാട്ടില്‍ ജോലിചെയ്യാന്‍ അവസരമുണ്ടാക്കുന്ന കാര്യത്തില്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഗള്‍ഫ് നാടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി അക്കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അഞ്ചാമത്തെ തവണയാണ് താന്‍ കേരളത്തിലെത്തുന്നത്. ഓരോ തവണയും ജനങ്ങളുടെ ആവേശം വര്‍ധിക്കുകയാണെന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എം. സുനില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് ജോര്‍ജ് കുര്യന് പ്രസംഗം പരിഭാഷപ്പെടുത്തി. സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ദേശീയ സംഘടനാസെക്രട്ടറി രാംലാല്‍, സഹസംഘടനാ സെക്രട്ടറി സന്തോഷ്, ദേശീയ നേതാക്കളായ നളിന്‍ കടീല്‍, എച്ച്. രാജ, പി.കെ. കൃഷ്ണദാസ്, ഒ. രാജഗോപാല്‍, രാജേന്ദ്ര ഫഡ്കെ, ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാസുരേന്ദ്രന്, സംസ്ഥാന ഉപാധ്യക്ഷന്മാരായ എം.ടി. രമേശ്, പി.എം. വേലായുധന്, ജനറല്‍സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, കെ.പി. ശ്രീശന്, സെക്രട്ടറിമാരായ ജെ.ആര്. പത്മകുമാര്‍, ബി. രാധാമണി, രാജിപ്രസാദ്, എ.ജി. ഉണ്ണിക്കൃഷ്ണന്, ബി. രാധാകൃഷ്ണമേനോന്, അഡ്വ എന്‍.കെ. നാരായണന് നമ്പൂതിരി, ട്രഷറര്‍ രാജഗോപാല്‍, സംഘടനാ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, വക്താവ് വി. വി. രാജേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്. രാജന്, ജില്ലാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി മാലുമേല്‍ സുരേഷ് സ്വാഗതവും വൈസ്പ്രസിഡന്റ് മാമ്പുഴ ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: