ന്യൂദല്‍ഹി: എംപിമാര്‍ സ്വന്തം ശമ്പളം നിശ്ചയിക്കുന്നതിലെ അധാര്‍മ്മികത വിമര്‍ശന വിധേയമാകുന്ന പശ്ചാത്തലത്തില്‍ എംപിമാരുടെ ശമ്പളം നിര്‍ണ്ണയിക്കാന്‍ മൂന്നംഗ സമിതിയെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചു. സമിതി ശമ്പളവും മറ്റ് ആനുകൂല്യവും ശുപാര്‍ശ ചെയ്യണം. പാര്‍ലമെന്ററി കാര്യ വകുപ്പിന്റേതാണ് നിര്‍ദ്ദേശം.
അടുത്തയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന ആള് ഇന്ത്യാ വിപ്സ് കോണ്‍ഫ്രന്‍സിന്റെ കാര്യപരിപാടിയില്‍ ഈ ശുപാര്‍ശയുണ്ട്. ഇക്കാര്യത്തില്‍ വേണ്ടുന്ന ചര്‍ച്ചകള്‍ നടത്തി തീരുമാനമായാല്‍, 1954-ല്‍ നിലവില്‍ വന്ന പാര്‍ലമെന്റംഗങ്ങളുടെ പ്രതിഫലം, ശമ്പളം, ആനുകൂല്യങ്ങള്‍, പെന്ഷന് ചട്ടം അനുയോജ്യമായ രീതിയില്‍ ഭേദഗതി ചെയ്യുമെന്ന് അജണ്ട കുറിപ്പില്‍ പറയുന്നു.
ശമ്പളം നിശ്ചയിക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍കൂടി പരിഗണിക്കണമെന്ന് മന്ത്രാലയം കുറപ്പില്‍ അഭിപ്രായപ്പെടുന്നു. ശമ്പളം ഉത്തരവാദിത്വത്തിന്റെ തോത് ബോധ്യപ്പെടുന്നതാകണം. പാര്‍ലമെന്റിലെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തനമായി കണക്കാക്കുന്നവര്‍ക്കു പരിഗണന നല്‍കണം.
അവസാനം ശമ്പളം പുതുക്കിയത് 2001-ലാണ്. നിലവില്‍ അടിസ്ഥാന ശമ്പളം എംപിക്ക് 50,000 രൂപയാണ്. കണക്കുകള്‍ പ്രകാരം 37 വികസ്വര രാജ്യങ്ങളില്‍ എംപിമാരുടെ ശമ്പളം ഏറ്റവും കുറഞ്ഞത് 7,952 രൂപയാണ്, ടുണീഷ്യയില്‍. ഏറ്റവും കൂടുതല്‍ 6,16,675 രൂപയാണ്, ഇസ്രായേലില്‍. ഭാരത എംപിമാരേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നത് ആറു രാജ്യങ്ങളില്‍ മാത്രമാണ്- ടുണീഷ്യ, വെനിസ്വേല, ശ്രീലങ്ക, നേപ്പാള്‍, ഹൈതി, പനാമ.
ഭാരതത്തില്‍ ഓരോ എംപിയ്ക്കും പ്രതിമാസം അരലക്ഷം രൂപക്കു പുറമേ, സമ്മേളനം നടക്കുമ്പോള്‍ പാര്‍ലമെന്റ് രജിസ്റ്ററില്‍ ഏതെങ്കിലും സമയം ഒപ്പുവെച്ചാല്‍ പ്രതിദിനം 2000 രൂപ അലവന്‍സ് കിട്ടും. എല്ലാ മാസവും മണ്ഡലത്തില്‍ ചെലവിടാനായി 45,000 രൂപ കിട്ടും. ഇതിനു പുറമേ, സ്റ്റേഷനറി ചെലവ് 15,000 രൂപ, സഹായിക്കാന്‍ ജീവനക്കാര്‍ക്കായി 30,000 രൂപ എന്നിവയും പ്രതിമാസം ആനുകൂല്യമുണ്ട്. ആകെ, 1,40,000 രൂപ. ഇതിനു പുറമേ സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം, വിമാന-ട്രെയിന്‍ യാത്ര, മൂന്നു ഫോണുകള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ബില്ലും സര്‍ക്കാര്‍ അടയ്ക്കും. വാഹനം വാങ്ങാന്‍ നാലു ലക്ഷം രൂപ വായ്പയും കിട്ടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: