കുറ്റിപ്പുറം(മലപ്പുറം): മുസ്ലിംലീഗ് കയ്യാളുന്ന വിദ്യഭ്യാസ വകുപ്പിലെ അഴിമതിക്കെതിരെ പ്രതികരിച്ച ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സ്ഥലമാറ്റം. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന പി.നരേന്ദ്രനെ സ്ഥലം മാറ്റിയതായി കഴിഞ്ഞ 22ന് രാത്രിയാണ് ഉത്തരവിറങ്ങിയത്.
പിറ്റേന്ന് രാവിലെ നരേന്ദ്രന് ഓഫീസിലെത്തുമ്പോള്‍ കാണുന്നത് തന്റെ സീറ്റിലിരുന്ന് മറ്റൊരാള്‍ ജോലി ചെയ്യുന്നതായിരുന്നു. ഇരിമ്പിളിയം പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായിരുന്നു ഇദ്ദേഹം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശമോ അനുവാദമോ ഇല്ലാതെ റിട്ടേണിംഗ് ഓഫീസറെ സ്ഥലം മാറ്റാന്‍ പാടില്ലെന്നാണ് നിയമം. ഈ നിയമങ്ങളെല്ലാം അട്ടിമറിച്ചാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികാര നടപടി.
സ്കൂളുകളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ ലീഗിന്റെ പ്രതിനിധിയാണ്. ലീഗ് അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ജില്ലാ സെക്രട്ടിയുടെ ബന്ധുവാണ് നിലവില്‍ ഇവിടുത്തെ ബിപിഒ. നിരവധി അഴിമതികള്‍ ഇതിനോടകം ഇവര്‍ നടത്തിയിട്ടുണ്ട്. സാധാരണ നിലയില്‍ എഇഒ ഉള്‍പ്പെടുന്ന സമിതി രൂപീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. പക്ഷേ കുറ്റിപ്പുറം ബിപിഒ സ്വന്തം തീരുമാനങ്ങള്‍ എടുക്കുകയായിരുന്നു പതിവ്.
നടപ്പിലാക്കാത്ത പദ്ധതികളുടെ പേരില്‍ പോലും ലക്ഷങ്ങളാണ് ഇവര്‍ സര്‍ക്കാരിന് നിന്നും വാങ്ങിയതത്രെ. ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവസ്ഥ ദയനീയമായ സാഹചര്യത്തില്‍ എഇഒ പി.നരേന്ദ്രന് പ്രധാനാധ്യാപകരെ സംഘടിപ്പിച്ച് പുതിയ പരിഷ്ക്കാരങ്ങള്‍ ആവിഷ്ക്കരിക്കാന്‍ തുടങ്ങി. ഇതാണ് ലീഗിനെ ചൊടിപ്പിച്ചത്. ഏഴൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്രധാനധ്യാപകനായിട്ടാണ് പി.നരേന്ദ്രനെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്.
സമര്‍ത്ഥനായ എഇഒയെ മാറ്റിയതിനെതിരെ അദ്ധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു. അഴിമതിക്കെതിരെ പ്രതികരിക്കുന്നവരോട് പ്രതികാരം ചെയ്യുന്ന ലീഗിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് മാസ്റ്റര്‍ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: