ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ എല്‍ഡിഎഫില്‍ ആരംഭിച്ചു. നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് പ്രാഥമിക ഘട്ട ചര്‍ച്ചകള്‍ തുടങ്ങിയത്. തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജില്ലാതലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാനാണ് തീരുമാനം. ഈ മാസം മുപ്പതിനകം സീറ്റു വിഭജനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമത്രെ.
എന്നാല്‍ ആലപ്പുഴ ജില്ലയിലടക്കം സിപിഎമ്മും സിപിഐയും ഏകപക്ഷിയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ ഘടകകക്ഷികളില്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ ജാതിയ്ക്കും മതത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സീറ്റു വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഓരോ വാര്‍ഡിലും കൂടുതല്‍ സ്വാധീനമുള്ള സമുദായത്തിലും മതത്തിലും ഉള്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണമെന്ന് സിപിഎം കടുംപിടുത്തം കാണിക്കുന്നതാണ് ഘടക കക്ഷികളെ കൂടുതല്‍ വിഷമത്തിലാക്കുന്നത്.
ഘടകകക്ഷികള്‍ക്ക് അനുവദിച്ച വാര്‍ഡുകളില്‍ പോലും സമുദായവും മതവും മാനദണ്ഡമാക്കി മാത്രമെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താവൂവെന്നാണ് സിപിഎം നിലപാട്. അതാത് വാര്‍ഡുകളില്‍ സ്വാധീനമുള്ള മത, സമുദായങ്ങളില്‍പ്പെട്ട സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ ഘടകകക്ഷികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ ആ വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് പല സ്ഥലങ്ങളിലും സീറ്റ് വിഭജന ചര്‍ച്ച അവതാളത്തിലാക്കിയിരിക്കുകയാണ്.
വര്‍ഗീയതയ്ക്കെതിരെയും ജാതിചിന്തകള്ക്കെതിരെയും ജാഥകളും കവലപ്രസംഗങ്ങളും കുടുംബയോഗങ്ങളും നടത്തുകയും മറുഭാഗത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജാതിയും മതവും മാനദണ്ഡമാക്കുകയും ചെയ്യുന്ന സിപിഎം ഇരട്ടത്താപ്പില്‍ ജനതാദള്‍, എന്‍സിപി തുടങ്ങിയ ഘടകകക്ഷികള്‍ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു.
മുസഌം ഭൂരിപക്ഷ പ്രദേശങ്ങളില്‍ ഐഎന്‍എലിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനാണ് സിപിഎം തീരുമാനം. കാന്തപുരം സുന്നി വിഭാഗത്തിന്റെ പിന്തുണ ഐഎന്‍എല്ലിലൂടെ ഉറപ്പാക്കാനാണ് സിപിഎം നീക്കം. ലീഗിന് ബദലായി പല സ്ഥലങ്ങളിലും കാന്തപുരം വിഭാഗത്തിന്റെ പിന്തുണയോടെ ഐഎന്‍എലിനെ മത്സരിപ്പിക്കും. കടുത്ത മതതീവ്ര നിലപാടുകളുള്ള വെല്‍ഫെയര്‍പാര്‍ട്ടി, എസ്ഡിപിഐ, പിഡിപി തുടങ്ങിയ വര്‍ഗീയ പ്രസ്ഥാനങ്ങളുമായി നിഴല്സഖ്യത്തിനും സിപിഎം നീക്കം തുടങ്ങി. ഇതിലെല്ലാം നഷ്ടമുണ്ടാകുന്നത് സിപിഐ ഒഴികെയുള്ള ഘടകകക്ഷികള്‍ക്കാണ്. ഈ സാഹചര്യത്തില്‍ മുന്നണിക്ക് അതീതമായി ധാരണയ്ക്ക് ചെറു പാര്‍ട്ടികള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: