ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ട സതീഷ് ധവാന് സ്പേസ് സെന്ററില്‍ മുന്‍ നിശ്ചയിച്ച പ്രകാരം പത്ത് മണിക്കായിരുന്നു വിക്ഷേപണം. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൂരദര്‍ശനി കൂടിയാണ് ആസ്ട്രോസാറ്റ്.
നാസ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി, റഷ്യ, ജപ്പാന് എന്നിവയ്ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ദൂരദര്‍ശിനിയുള്ളത്. ഇവര്‍ക്ക് ശേഷം സ്വന്തമായി ബഹിരാകാശ ദൂരദര്‍ശനി വിക്ഷേപിക്കുന്ന രാജ്യമായും ഇതോടെ ഭാരതം മാറി. ന്യൂട്രോണ്‍ നക്ഷത്രങ്ങള്‍, പള്‍സാറുകള്‍, തമോഗര്‍ത്തങ്ങള്‍, വെള്ളക്കുള്ളന്മാര്, ക്വാസാറുകള്‍ തുടങ്ങിയവ ആസ്ട്രോസാറ്റിനു ഒരേ സമയം നിരീക്ഷിക്കാം.
വിവിധ തരംഗദൈര്‍ഘ്യങ്ങളിലുള്ള സിഗ്നലുകള്‍ ഉപയോഗിച്ചു നക്ഷത്രങ്ങള്‍, തമോഗര്‍ത്തങ്ങള്‍, നക്ഷത്രങ്ങളിലെ ഊര്ജോല്പാദനം തുടങ്ങിയവയാകും ആസ്ട്രോസാറ്റിലൂടെ ഐഎസ്ആര്‍ഒ പഠിക്കുക. അള്‍ട്രാവൈലറ്റ് മുതല്‍ എക്സ്റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന പ്രാപഞ്ചിക വസ്തുക്കളേയും ആസ്ട്രോസാറ്റിന് നിരീക്ഷിക്കാന്‍ കഴിയും. ലോകത്തിലെ ഏറ്റവും പ്രശസ്ത ബഹിരാകാശ ദൂരദര്‍ശിനിയായ ഹബിള്‍ ടെലസ്കോപ്പില്‍ പോലും ഈ സംവിധാനങ്ങളില്ല.
ബഹിരാകാശത്ത് പ്രത്യക്ഷപ്പെട്ട് അതിവേഗം മറഞ്ഞുപോകുന്ന ‘ട്രാന്സിയന്റു’കളെ കുറിച്ചുള്ള പഠനം, എക്സ്റേഅള്ട്രാവയലറ്റ് തരംഗദൈര്‍ഘ്യത്തില്‍ ആകാശത്തിന്റെ സമ്പൂര്‍ണ സര്‍വേ, ഇരട്ട നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനം, തമോഗര്‍ത്തങ്ങള്‍, ക്വാസാറുകള്‍, ഗാലക്സിക്കൂട്ടങ്ങള്‍, സൂപ്പര്‍ നോവ തുടങ്ങി വിവിധ പ്രപഞ്ച വസ്തുക്കളുടെ പഠനം എന്നിവയാണ് ആസ്ട്രോസാറ്റിന്റെ ലക്ഷ്യങ്ങള്‍.
ഭൂമിയില്‍നിന്ന് 650 കിലോമീറ്റര്‍ ഉയരത്തിലുള്ള നിയര്‍ ഇക്വിറ്റോറിയല്‍ ഭ്രമണപഥത്തിലാണ് ആസ്ട്രോസാറ്റ് ഭൂമിയെ ചുറ്റുക. 1650 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന് അഞ്ചുവര്‍ഷമാണ് ആയുസ്. ആസ്ട്രോസാറ്റിനോടൊപ്പം ഇന്തോനേഷ്യ, കാനഡ എന്നീ രാജ്യങ്ങളുടെ രണ്ട് ഉപഗ്രഹങ്ങളും അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും പി.എസ്.എല്‍.വി സി 30 റോക്കറ്റ് വിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: