തൃക്കരിപ്പുര്‍ (കാസര്‍കോട്): ചെറുവത്തൂര്‍ വിജയാബാങ്കില്‍ വന്‍ കവര്‍ച്ച. മൂന്നരക്കോടി രൂപയുടെ സ്വര്‍ണ്ണ ഉരുപ്പടികളും മൂന്നു ലക്ഷം രൂപയും നഷ്ടപ്പെട്ടു. കാസര്‍കോട് ജില്ലയില്‍ ഒരുമാസത്തിനിടയില്‍ ഇത് രണ്ടാമത്തെ ബാങ്ക് കവര്‍ച്ചയാണ് നടക്കുന്നത്.
ഈ മാസം ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ബൈക്കിലെത്തിയ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കുഡ്ലു സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും 13 ലക്ഷം രൂപയും 21 കിലോ സ്വര്‍ണ്ണവും കൊള്ളയടിച്ചിരുന്നു.
ചെറുവത്തൂര്‍ റെയില്‍വേപ്പാലം റോഡില്‍ മത്സ്യമാര്‍ക്കറ്റ് പരിസരത്തെ ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് കവര്‍ച്ച നടന്ന വിജയാ ബാങ്ക്. ഇന്നലെ രാവിലെ 10 മണിയ്ക്കാണ്, സ്ട്രോങ്ങ് റൂമിലെ തറ തുരന്ന് മോഷണം നടന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
ബാങ്ക് മാനേജര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ശരത് ചന്ദ്ര നായിക്കിന്റെ നേതൃത്വത്തില്‍ നീലേശ്വരം സിഐ, ചന്തേര എസ് ഐ തുടങ്ങിയവരടങ്ങിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദന് സജീവ് മേലാഞ്ചേരിയുടെ നേതൃത്വത്തില്‍ മോഷണം നടന്ന സെയ്ഫും മറ്റും പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി സ്ട്രോങ് റൂമും പരിസരവും പരിശോധനക്ക് വിധേയമാക്കി.
പോലീസ് നായ റെയില്‍വേ സ്റ്റേഷന് ഭാഗത്തേക്കാണ് പോയത്. ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയില്‍നിന്ന് മുകളിലോട്ട് തുരന്നാണ് മോഷ്ടാക്കള്‍ സ്ട്രോങ്ങ് റൂമില്‍ പ്രവേശിച്ചത്.ശനിയാഴ്ചയാണ് മോഷണം നടന്നതെന്നാണ് നിഗമനം. രണ്ടു ദിവസം അവധിയായതിനാലാണ് ഇന്നലെ മോഷണവിവരം അറിയുന്നത്. രാവിലെ ബാങ്ക് മാനേജര്‍ സി.കെ. ചന്ദ്രനാണ് ബാങ്ക് തുറന്നത്. പത്തുമണിയോടെ ബാങ്കിന്റെ ഇടപാട് തുടങ്ങുന്നതിന് തൊട്ടു മുമ്പായാണ് മാനേജര്‍ സ്ട്രോങ് റൂമില്‍ കയറുന്നത്.
മൂന്നു സെയ്ഫുകളിലായിരുന്നു സ്വര്‍ണ്ണവും പണവും. ഇതില്‍ ഒരു സെയ്ഫ് പൊളിച്ച നിലയിലാണ്. എന്നാല്‍, രണ്ടാമത്തെ സെയ്ഫ് എങ്ങനെ തുറന്നുവെന്നത് വ്യക്തമായിട്ടില്ല. മൂന്നാമത്തെ സെയ്ഫ് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. വൈകിട്ടോടെ ജില്ലാ പോലിസ് മേധാവി ശ്രീനിവാസന് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെക്കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. നേരത്തെ ജില്ലയില്‍ നടന്ന കവര്‍ച്ചയ്ക്ക് ശേഷം സുരക്ഷാ സംവിധാനം ശക്തമാക്കണമെന്ന് എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടിട്ടില്ലെന്ന് ജില്ലാ പോലിസ് സുപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: