കൊച്ചി: പൂര്‍ണ്ണമായും ദഹിക്കാത്ത മൃതദേഹം ശുചിമുറിയില്‍ ഒളിപ്പിച്ച ശ്മശാന ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. തൃപ്പൂണിത്തുറ ഇരുമ്പനത്തെ പൊതുശ്മശാനത്തില്‍ മൃതദേഹത്തോട് അനാദരവ് കാട്ടിയതിനാണ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. സംഭവ സമയം ജോലിയിലുണ്ടായിരുന്ന രണ്ട് ജീവനക്കാര്‍ക്കെതിരെയാണ് കേസ്. ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയാണ് കരിമുകള്‍ സ്വദേശി ശശിധരന്റെ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ ശ്മശാനത്തില്‍ എത്തിച്ചത്. രണ്ടോടെ ബന്ധുക്കള്‍ മടങ്ങി. തുടര്‍ന്ന് മറ്റൊരു മൃതദേഹം ശ്മശാനത്തില്‍ കൊണ്ടുവന്നതോടെ ജീവനക്കാര്‍ ചിത വെള്ളം ഒഴിച്ചു കെടുത്തിയശേഷം മൃതദേഹം കക്കൂസില്‍ തള്ളുകയായിരുന്നു. സംസ്കരിക്കാനെത്തിയവര് ശുചിമുറിയില്‍ പാതികരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ശശിധരന്റെ ബന്ധുക്കള്‍ സ്ഥലത്ത് എത്തി പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷങ്ങള്‍ക്കിടയാക്കി. പോലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം ശ്മശാനത്തിനു സമീപം മറവു ചെയ്തു. ശ്മശാന നടത്തിപ്പുകാര്‍ മദ്യലഹരിയിലായിരുന്നുവെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
തുടര്‍ന്ന് പോലീസും നഗരസഭാ ചെയര്മാന് ആര്. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. ഇത്തരം സംഭവങ്ങള്‍ ശ്മശാനത്തില്‍ സാധരണയായി നടക്കാറുണ്ടെന്ന് ജനങ്ങള്‍ ആരോപിച്ചു. ശ്മശാനം കരാറുകാരനെ മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജീവനക്കാര്‍ക്കെതിരേയും ശ്മശാനം കരാറുകാരനെതിരേയും ശക്തമായ നടപടിയുണ്ടാവുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: