കൊച്ചി: അടിയന്തരാവസ്ഥക്കാലത്ത് ജയില്വാസമനുഷ്ഠിച്ചവരുടെയും അറസ്റ്റ് വരിക്കപ്പെട്ട് പീഡിപ്പിക്കപ്പെട്ടവരുടേയും സംഘടനയായ അസോസിയേഷന് ഓഫ് ദി എമര്‍ജന്‍സി വിക്ടിംസിന്റെ സംസ്ഥാന കണ്വെന്ഷന് ഒക്ടോബര്‍ 2ന് ആലുവ ടൗണ്‍ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയില്‍ ആര്‍ക്കും അംഗത്വമെടുക്കാം. രാവിലെ 10ന് റിട്ട. ജഡ്ജി സുന്ദരം ഗോവിന്ദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങ് ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി മേനോന് ഉദ്ഘാടനം ചെയ്യും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ മുഖ്യാതിഥി ആയിരിക്കും. കെ രാമന്‍പിള്ള, കെ രാംകുമാര്‍, വൈക്കം ഗോപകുമാര്‍ എന്നിവര്‍ സംസാരിക്കും.
വൈകിട്ട് നടക്കുന്ന സമാപനസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. അസോസിയേഷന് പ്രസിഡന്റ് ആര് രവീന്ദ്രന് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 8000ത്തോളം പേര് അടിയന്തരാവസ്ഥക്കാലത്ത് പീഡനത്തിനിരയായിട്ടുണ്ട്. ഇവരില്‍ ആയിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.
അടിയന്തരാവസ്ഥയില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള സമരങ്ങള്‍ രണ്ടാം സ്വാതന്ത്രസമരത്തിന്റെ ഭാഗമായി കണക്കാക്കി ഇതില്‍ പങ്കെടുത്തവര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നാണ് പ്രധാന ആവശ്യം. ചെറുത്ത് നില്‍പ്പ് പാഠ്യ വിഷയമാക്കുക, ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ എടുത്തുകളയുക, ദുരിതമനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായവും പെന്‍ഷനും അനുവദിക്കുക, മരിച്ച് പോയവരുടെ കുടുംബത്തെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിക്കും.
ഇന്ത്യയില്‍ എട്ടിലധികം സംസ്ഥാനങ്ങള്‍ ഇത്തരം സഹായം വിതരണം നടത്തുന്നുണ്ട്. കേരളത്തില്‍ അധികാരത്തിലുള്ളവര്‍ അടിയന്തരാവസ്ഥയുടെ വാക്താക്കളാണ്. അവരില്‍ നിന്ന് സഹായം ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഈ സാഹചര്യത്തിലാണ് സംഘടന രജിസ്റ്റര്‍ ചെയ്ത് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ അസോസിയേഷന് പ്രസിഡന്റ് ആര് രവീന്ദ്രന്, റിട്ട.ജില്ലാ ജഡ്ജി സുന്ദരം ഗോവിന്ദ്, ആര് മോഹനന്, എം രാജശേഖര പണിക്കര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: