കൊച്ചി: പോലീസിന്റെ തന്ത്രപരമായ നീക്കത്തില്‍ കഞ്ചാവ് മാഫിയ അകപ്പെട്ടു. അഞ്ച് കിലോ കഞ്ചാവുമായി കായംകുളം സ്വദേശി സജീറാണ് പോലീസ് വലയിലായത്. കൊച്ചി നഗരത്തില്‍ യുവാക്കള്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമായതിനെത്തുടര്‍ന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ തന്ത്രപരമായ നീക്കമാണ് സിറാജിനെ കുടുക്കിയത്.
പോലീസിന്റെ നിരീക്ഷണത്തില്‍ നഗരത്തില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്നത് മാവേലിക്കര സ്വദേശി ലിജു ഉമ്മനാണെന്ന് വ്യക്തമായി. തുടര്‍ന്ന് പോലീസ് ഇടനിലക്കാര്‍ മുഖാന്തിരം ലിജുവിനെ ബന്ധപ്പെടുകയും 50 കിലോ കഞ്ചാവിന് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു. ആദ്യപടിയായി കിലോയ്ക്ക് 20000 രൂപ നിരക്കില്‍ അഞ്ച് കിലോ കഞ്ചാവ് എത്തിക്കുകയായിരുന്നു. കഞ്ചാവുമായി കാറില്‍ എത്തിയ ലിജു കുണ്ടന്നൂരില്‍ വച്ച് കൂട്ടാളി കായംകുളം സ്വദേശി സജീറിന് കൈമാറുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.
ഇതിനിടെ ലിജു ഉമ്മന്‍ പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പോലീസ് നടത്തിയ അന്വേഷണത്തില്‍ കായംകുളം ശര്‍ക്കര വ്യാപാരി കൊലക്കേസ്, മാവേലിക്കരയിലെ ഓട്ടോഡ്രൈവര്‍ രാജേന്ദ്രന് കൊലക്കേസ്, മാവേലിക്കര സിഐ ജോസ് മാത്യുവിനെ വധിക്കാന്‍ ശ്രമിച്ച കേസ്, കൂടാതെ നിരവധി മയക്കുമരുന്ന് കേസിലും ഇയാള്‍ പ്രതിയാണ്. കാപ്പാ നിയമം അനുസരിച്ച് ഇയാള്‍ നിരവധി തവണ ജയിലില്‍ കിടന്നിട്ടുണ്ട്.
ലിജുവിന്റെ കൂട്ടാളി പോലീസ് പിടിയിലായ സജീറിനെ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവിന്റെ ഉറവിടത്തെപ്പറ്റിയും കഞ്ചാവ് സൂക്ഷിക്കുന്ന രഹസ്യകേന്ദ്രത്തെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഡിസിപി ഹരിശങ്കര്‍, തൃക്കാക്കര എസി ബിജോ അലക്സാണ്ടര്‍, എറണാകുളം സിഐ സിബി ടോം, എഎസ്ഐ സുരേഷ്, മരട് എസ്ഐ പി.ആര്.സന്തോഷ്, എസ്ഐ ടി.ആര്.രവീന്ദ്രനാഥ്, എഎസ്ഐ ഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കഞ്ചാവ് വേട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: