ഐഎസ്എൽ ആദ്യ പതിപ്പിൽ കപ്പുകൊണ്ടുപോകുമെന്ന് പലരും കരുതിയ ടീമുകളിലൊന്നായിരുന്നു എഫ്സി ഗോവ. കാരണം ബ്രസീലിയൻ മുൻ ഇതിഹാസ താരം സീക്കോയുടെ സാന്നിധ്യം തന്നെ. ഒപ്പം ഫ്രഞ്ച് താരം റോബർട്ട് പിറസിനെയും ചെക് റിപ്പബ്ലിക്കിന്റെ മിറോസ്ലാവ് സെപ്ലിക്കയെയും ബ്രസീലിന്റെ ആന്ദ്രെ സാൻഡോസിനെയും ഓസ്ട്രേലിയയുടെ ടോൾഗെ ഒസ്ബെ, ഐ ലീഗിലെ ഗോളടി വീരൻ നൈജീരിയയുടെ റാന്റി മാർട്ടിൻസ് തുടങ്ങിയവരുടെ സപ്പോർട്ടും. എന്നാൽ സെമിഫൈനലിൽ അത്ലറ്റികോ ഡി കൊൽക്കത്തയ്ക്കു മുന്നിൽ കുമ്പിട്ട് പുറത്താകാനായിരുന്നു സാൽഗോക്കറിന്റെയും ഡെംപോയുടെയും ഉടമസ്ഥതയിലുള്ള എഫ്സി ഗോവയുടെ വിധി.
ആദ്യസീസണിൽ ഗ്രൂപ്പിലെ 14 കളികളിൽ നിന്ന് 22 പോയിന്റുമായി ചെന്നൈയിൻ എഫ്സിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് എഫ്സി ഗോവ സെമിയിലെത്തിയത്. 14 കളികളിൽ നിന്ന് 21 ഗോളുകൾ നേടിയ അവർ വഴങ്ങിയത് 12 എണ്ണം മാത്രം. വിജയത്തിൽ ചെന്നൈയിൻ എഫ്സിക്കൊപ്പം ആറ് വിജയങ്ങളും. കൂടാതെ നാല് വീതം സമനിലയും തോൽവിയും. പത്ത് കളികളിൽ നിന്ന് അഞ്ച് ഗോൾ നേടി ചെക് റിപ്പബ്ലിക്ക് താരം മിറോസ്ലാവ് സെപ്ലിക്ക ടീം ടോപ് സ്കോറർ. ബ്രസീലിയൻ ഇന്റർനാഷണൽ താരം ആന്ദ്രെ സാൻഡോസ് നാലും ഇന്ത്യൻ താരം റോമിയോ ഫെർണാണ്ടസ് മൂന്നും ഗോളുകൾ നേടി മികച്ചുനിന്നു.
എന്നാൽ നല്ലതുടക്കമായിരുന്നില്ല ആദ്യ സീസണിൽ ടീമിന്റേത്. ആദ്യകളിയിൽ ചെന്നൈയിൻ എഫ്സിയോട് തോൽവി, അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില, മൂന്നാം മത്സരത്തിൽ അത്ലറ്റികോ കൊൽക്കത്തയോടും പിന്നീട് പൂനെ സിറ്റി എഫ്സിയോടും തേൽവി. ഒടുവിൽ, അഞ്ചാം മത്സരത്തിലാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവ ആദ്യ വിജയം കണ്ടത്- ദൽഹി ഡൈനാമോസിനെതിരെ. തൊട്ടടുത്ത കളിയിൽ കേരള ബ്ലാസ്റ്റേഴ്സിനോട് പിന്നെയും തോറ്റു. ഇതോടെ ടൂർണമെന്റിലെ ഹോട്ട് ഫേവറിറ്റുകളായ ഗോവയുടെ കഥകഴിഞ്ഞുവെന്നുതന്നെ ആരാധകർ കരുതി.
എന്നാൽ, പിന്നീട് കളി കാര്യമാക്കി സീക്കോയും സംഘവും. പിന്നീട് സെമിഫൈനൽ ഉൾപ്പെടെ നടന്ന 10 കളികളിൽ ഗോവ എഫ്സിയെ എതിരാളികൾക്ക് പിടിക്കാൻ കഴിഞ്ഞില്ല. അവസാനം സെമിയുടെ രണ്ടാം പാദവും സമനിലയിൽ- അങ്ങനെ ഷൂട്ടൗട്ടിലാണ് എഫ്സി ഗോവ പരാജയപ്പെട്ടത്. അതും ആദ്യ പതിപ്പിലെ ചാമ്പ്യന്മാരായ അത്ലറ്റികോ കൊൽക്കത്തയോട്.
ഈ വർഷം ഏഴ് ബ്രസീൽ താരങ്ങളാണ് ഇതിഹാസ ഫുട്ബോൾ താരം സീക്കോ ടീമിൽ. ബ്രസീലിയൻ സെന്റർ ബാക്കും ക്യാപ്റ്റനുമായിരുന്ന ലൂസിയോ മാർക്വീ താരം.
പിറസിന് പകരമായാണ് ലൂസിയോയെ സീക്കോ ഇന്ത്യയിലെത്തിച്ചത്. ബ്രസീലിന് വേണ്ടി 105 കളികളിൽ ബൂട്ടണിഞ്ഞ ലൂസിയോ ബയേർ ലെവർക്യൂസൻ, ബയേൺ മ്യൂണിക്ക്, ഇന്റർമിലാൻ എന്നീ ലോകോത്തര ക്ലബ്ബുകൾക്ക് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. ബ്രസീലിയൻ ക്ലബ് പൽമിറാസിൽ നിന്നാണ് പ്രതിരോധത്തിലെ ഈ മഹാകരുത്തൻ. 2002-ൽ ലോകകപ്പ് കിരീടം നേടിയ ടീമിൽ അംഗമായിരുന്നു ലൂസിയോ. 2006, 2010 ലോകകപ്പുകളിലും ബ്രസീലിനു വേണ്ടി കളിച്ചു. 36കാരനായ ലൂസിയോ നേതൃത്വം നൽകുന്ന പ്രതിരോധം തകർക്കാൻ മറ്റ് ടീമുകൾ ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്ന് ഉറപ്പ്.
കൂടാതെ ഇത്തവണ ടീം അടിമുഴി അഴിച്ചു പണിഞ്ഞതോടെ കഴിഞ്ഞ വര്‍ഷത്തെ പല പ്രഗത്ഭരും വഴിമാറി. കഴിഞ്ഞ വര്‍ഷം മധ്യനിരയില്‍ അരങ്ങുവാണ സാന്‍ഡോസ്, ബ്രൂണോ പെല്ലിസാറി, ടോപ് സ്കോറര്‍ മിറോസേവ് സെപ്ലിക തുടങ്ങിയവര്‍ ഉദാഹരണം. ബ്രസീലുകാരുടെയും ഗോവക്കാരുടെയും ഒരു മിശ്രിത ടീമിനെയാണ് ഇത്തവണ സീക്കോ ഒരുക്കിയിരിക്കുന്നത്. ലൂസിയോ ഉള്‍പ്പെടെ ഏഴ് ബ്രസീലിയന്‍ താരങ്ങളുണ്ട് അരയും തലയും മുറുക്കി. പ്രതിരോധത്തില്‍ ലൂസിയോക്കൊപ്പം ഇന്ത്യന്‍ ഐ ലീഗില്‍ കളിച്ചിട്ടുള്ള ലൂസിയാനോ സബ്രോസ, മധ്യനിരയില്‍ കളിമെനയാന്‍ ലിയോ മൗറ, ജോനാഥന് ലൂക്ക, സ്ട്രൈക്കര്‍മാരായി വിക്ടര്‍ സിമോസ, റിനാള്‍ഡോ, ഗോള്‍ വലയം കാക്കാന്‍ എലിന്‍ടണ്‍ അന്ദ്രാദെ എന്നിവരാണ് ടീമിലുള്ള മറ്റ് കാനറികള്‍. ഇവര്‍ക്കൊപ്പം കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം നടത്തിയ ഫ്രഞ്ച് ഡിഫന്‍ഡര്‍ ഗ്രിഗറി അര്നോലിന്, ഇന്ത്യന്‍ താരങ്ങളായ നാരായണ്‍ ദാസ്, രാജു ഗെയ്ക്ക്വാദ്, ഐലീഗ് പരിചയമുള്ള ബ്രസീലിയന്‍ സബ്രോസ, ഗോവന്‍ ക്ലബ്ബുകളുടെ കരുത്തായ ദേബ്ബ്രത് റോയ്, നിക്കോളോ കൊളാസോ, കീനന്‍ അല്‍മേഡ എന്നിവരാണ് ടീമിലെ മറ്റ് പ്രതിരോധനിര താരങ്ങള്‍.
കഴിഞ്ഞ വര്‍ഷം ടീമിനൊപ്പമുണ്ടായിരുന്ന ആറ് ഇന്ത്യന്‍ താരങ്ങളെ ഇത്തവണയും ടീമില്‍ നിലനിര്‍ത്തി. ബ്രസീലിയന്‍ ക്ലബ്ബില്‍ കളിക്കാന്‍ ഭാഗ്യം ലഭിച്ച ആദ്യഇന്ത്യക്കാരന് റോമിയോ ഫെര്‍ണാണ്ടസ്, മന്‍ഡര്‍ റാവു ദേശായി, നാരായണ്‍ ദാസ്, ദേബബ്രതാ റോയി, ലക്ഷ്മികാന്ത് കട്ടിമണി, ബിക്രംജിത് സിങ് എന്നിവരെയാണ്നിലനിര്ത്തിയത്. കഴിഞ്ഞ സീസണില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ പ്ലേ മേക്കറായി വിലസിയ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോഫ്രെ മത്തേയുവിനെ സാന്‍ഡോസിന് പകരം സീക്കോ ടീമിലെത്തിച്ചു. ബാഴ്സലോണ യൂത്ത് ക്ലബ്ബിലൂടെ പന്തു തട്ടി പഠിച്ച ജോഫ്രെ ഫ്ളെമെംഗോ അടക്കമുള്ള പ്രമുഖ ക്ലബ്ബുകളുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗവണ്ടി കളിച്ച സി.എസ്. സബീത്തിനെയും സീക്കോ സ്വന്തം പാളയത്തിലെത്തിച്ചു. സബീത്ത് ഉള്‍പ്പെടെ നാലു പുതിയ കളിക്കാരെയാണ് ഗോവ രണ്ടാം സീസണില്‍ അണിനിരത്തുന്നത്. ചെന്നൈയിന് എഫ്സി താരവും മലയാളിയുമായ ഡെന്‍സന്‍ ദേവദാസ്, എഫ്സി പൂനെയുടെ ലെസ്റ്റര്‍ ഫെര്‍ണാണ്ടസും പ്രണോയ് ഹാള്ദറുമാണ് ഇത്തവണ ഗോവന്‍ കുപ്പായമണിയുന്നത്.
സ്ട്രൈക്കര്‍മാരില്‍ മുമ്പന്‍ വിക്ടര്‍ സിമോസ് തന്നെ. ഒപ്പംബ്രസീലില് നിന്നുള്ള വെറ്ററന്‍ സ്െ്രെടക്കര്‍ റിണാള്‍ഡോ, സ്കോട്ടിഷ് താരം ഡാരില്‍ ഡഫി, ദേശീയ ടീമില്‍ കളിച്ച വിക്ടോറിനോ ഫെര്‍ണാണ്ടസ്, മലയാളി താരം സി.എസ്. സബീത്, ജോവാക്വിം അബ്രാഞ്ചസ്, ജൂനിയര്‍ ഇന്ത്യന്‍ താരം തോംങ്കോസിയാം ഹോക്കിപ്പ് എന്നിവരാണ് മുന്നേറ്റത്തിലെ മറ്റു കണ്ണികള്‍.
എലിന്‍ടണ്‍ അന്ദ്രാദെക്കൊപ്പം കഴിഞ്ഞ വര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ താരമായിരുന്ന ലൂയിസ് ബരേറ്റോ, ലക്ഷ്മികാന്ത് കട്ടിമാണി എന്നിവര്‍ക്കാണ് ഗോള്‍വലയം കാക്കാനുള്ള ചുമതല.
രണ്ടാം സീസണ് മുന്നോടിയായി ദുബായിലായിരുന്നു ഗോവന്‍ ടീമിന്റെ പരിശീലനം.
അവിടുത്തെ പ്രശസ്ത ക്ലബ്ബുകളായ അല്‍ ഷബാബ്, അല്‍ ഖലീജ്, അജ്മാന്, ഹത്ത എന്നിവര്‍ക്കെതിരെ പരിശീലകന മത്സരങ്ങളും കളിക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് സീക്കോയും സംഘവും രണ്ടാം സീസണില്‍ പടയ്ക്കിറങ്ങുന്നത്. ഒക്ടോബര്‍ നാലിനാണ് ഗോവയുടെ ആദ്യമത്സരം. ദല്‍ഹി ഡൈനാമോസിനെതിരേ ഗോവന്‍ മണ്ണില്‍ തന്നെ. കഴിഞ്ഞ വര്‍ഷം പ്രാഥമിക ഘട്ടത്തിലെ രണ്ട് മത്സരങ്ങളും വിജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. കഴിഞ്ഞ സീസണില്‍ കൈവിട്ട കിരീടം ഇത്തവണ പിടിച്ചെടുക്കുക എന്ന ഏകലക്ഷ്യത്തോടെയാണ് എഫ്സി ഗോവ പന്തടിക്കുക.
പരിശീലക സംഘത്തിലും ബ്രസീല്‍ മയമാണ്. സീക്കോക്കൊപ്പം അഞ്ച് ബ്രസീലുകാരാണ് തന്ത്രങ്ങളൊരുക്കാന്‍ ടീമിനൊപ്പമുള്ളത്.
സാംബാ നൃത്തത്തിന്റെ ചടുല താളം, ചിട്ടയൊപ്പിച്ച സമൂഹാവേശം, അപ്രതീക്ഷിതമായ ആവേശക്കയറ്റം, ആഹ്ലാദിപ്പിക്കുമ്പോഴും കൃത്യമായ ലക്ഷ്യബോധം; സൗന്ദര്യവും സങ്കീര്‍ണ്ണതയുടെ നിഗൂഢതയും ചേര്‍ത്ത് സാംബാ തന്ത്രത്തില്‍ ഗോവയ്ക്കു മുന്നില്‍ പതിറാതിരിക്കാന് ആര്‍ക്കു കഴിയും, കണ്ടറിയേണ്ടതുതന്നെ….
ടീം: ഗോള്‍കീപ്പര്‍മാര്‍: എലിന്‍ടണ്‍ അന്ദ്രാദെ (ബ്രസീല്‍), ലൂയിസ് ലൂയിസ് ബരേറ്റോ, ലക്ഷ്മികാന്ത് കട്ടിമാണി (ഇന്ത്യ). പ്രതിരോധം: ലൂസിയോ, സബ്രോസ, (ബ്രസീല്‍), രാജു ഗേയ്ക്ക്വാദ്, നാരായണ്‍ദാസ്, ദേവബ്രത റോയ്, നിക്കോളു കൊളാക്കോ, കീനന്‍ അല്‍മെയ്ഡ (ഇന്ത്യ), ഗ്രിഗറി അര്നോലിന് (ഫ്രാന്‍സ്). മധ്യനിര: ലിയോ മൗറ, ജോനാഥന് ലൂക്ക (ബ്രസീല്‍), ജോഫ്രെ (സ്പെയിന്), ഡെന്‍സന്‍ ദേവദാസ്, ബിക്രംജിത് സിങ്, മാന്‍ഡര്‍ ദേശായി, പ്രോണി ഹാല്‍ഡര്‍, റോമിയോ ഫെര്‍ണാണ്ടസ്. മുന്നേറ്റനിര: വിക്ടര്‍ സിമോസ, റിനാള്‍ഡോ (ബ്രസീല്‍), ജോക്വിം അബ്രാഞ്ചസ്, സി.എസ്. സബീത്ത്, വിക്ടോറിനോ ഫെര്‍ണാണ്ടസ്, തോങ്കോഷിം ഹാവോകിപ് (ഇന്ത്യ), ഡാരില്‍ ഡഫി (സ്കോട്ട്ലന്‍ഡ്).
കിരീടം നേടും: ലൂസിയോ
മഡ്ഗാവ്: ഈ സീസണില്‍ മികച്ച പ്രകടനത്തിലൂടെ കിരീടം നേടുമെന്ന് എഫ്സി ഗോവയുടെ മാര്‍ക്വീ താരം ലൂസിയോ. ടീമെന്ന നിലയില്‍ ഒത്തിണക്കം പ്രകടിപ്പിക്കുന്നു. വ്യക്തികളെ ആശ്രയിച്ച് മുന്നേറേണ്ട സ്ഥിതിയില്ല ടീമിനെന്നും ലൂസിയോ പറഞ്ഞു.
ഗോവയിലേക്കുള്ള വരവ് പുതിയ വെല്ലുവളി. പരിശീലകന് സീക്കോയുമായി സംസാരിച്ചു. അദ്ദേഹം ലീഗിന്റെ സ്വഭാവവും ഇവിടത്തെ സാഹചര്യങ്ങളുമെല്ലാം വ്യക്തമാക്കിത്തന്നു. ഗോവന്‍ ടീം ഏറെ വ്്യത്യസ്തമാണ്. വിവിധ സാഹചര്യങ്ങളില്നിന്നുള്ളവര് ഇവിടെ ഏറെ കഠിനാധ്വാനം ചെയ്യുന്നു. ഒരേ മനസോടെ കളിക്കാനുമാകുന്നു. പരിശീലന മത്സരത്തില്‍ സൗദി ലീഗ് ചാമ്പ്യന്മാര് അല്‍ ഷഹാബിനെ ഗോവ കീഴടക്കി. മത്സരഫലത്തിന് വലിയ പ്രധാന്യം നല്‍കുന്നില്ല.
ടീമിന്റെ ഒരുക്കം ശരിയായ ദിശയിലെന്ന് ഈ മത്സരം വ്യക്തമാക്കുന്നു – ലൂസിയോ പറഞ്ഞു.
ബ്രസീല്‍ ദേശീയ ടീമില്‍ ഒപ്പം കളിച്ച റോബര്‍ട്ടോ കാര്‍ലോസിനെക്കുറിച്ച് താത്വികമായാണ് ലൂസിയോ പ്രതികരിച്ചത്. ”ടീമിനായി മികച്ച കളി പുറത്തെടുക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്. ഒരു പ്രമുഖ താരത്തെ മാത്രം പൂര്‍ണമായും ആശ്രയിക്കാനാവില്ല. ടീമംഗങ്ങളില്‍നിന്ന് പിന്തുണ ലഭിച്ചില്ലെങ്കില്‍ എത്ര പ്രമുഖനായാലും കാര്യമില്ല. വിവിധ ക്ലബ്ബുകളില്‍ കളിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ പറഞ്ഞാല്‍, ടീമില്‍ ഒരു പ്രമുഖ താരമുണ്ടെങ്കില്‍ അദ്ദേഹത്തോടൊപ്പം എല്ലാവരും കഠിനാധ്വാനം ചെയ്താല്‍ മാത്രമേ ഫലം ലഭിക്കൂ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: