മിലാന്: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ മിലാന് ടീമുകള്‍ക്ക് തോല്‍വി. തുടര്‍ച്ചയായി അഞ്ച് മത്സരങ്ങളില്‍ വിജയിച്ച് ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്ന ഇന്റര്‍ മിലാന് ഞായറാഴ്ച രാത്രി നടന്ന മത്സരത്തില്‍ ഫിയോറന്റീനയോടാണ് അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞത്.
ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സ്വന്തം മൈതാനത്ത് ഇന്ററിന്റെ പരാജയം. നിക്കോളാ കാലിനിച്ചിന്റെ തകര്‍പ്പന്‍ ഹാട്രിക്കാണ് ഇന്ററിനെതിരെ ഫിയോറന്റീനക്ക് ഗംഭീര വിജയം നേടിക്കൊടുത്തത്. 31-ാം മിനിറ്റില്‍ ഇന്ററിന്റെ മിറാന്‍ഡ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. ഗനോവയാണ് മറ്റൊരു മത്സരത്തില്‍ 1-0ന് എസി മിലാനെ കീഴടക്കിയത്.
സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ 23 മിനിറ്റ് ആയപ്പോഴേക്കും ഇന്റര്‍ വലയില്‍ മൂന്ന് ഗോളുകള്‍ വീണിരുന്നു. നാലാം മിനിറ്റില്‍ ജോസിപ് ഇലിസിക്ക് പെനാല്‍റ്റിയിലൂടെയാണ് ഫിയോറന്റീനക്ക് ലീഡ് നേടിക്കൊടുത്തത്. 18-ാം മിനിറ്റിലാണ് നിക്കോളാ കാലിനിച്ച് തന്റെ ഹാട്രിക്കിന് തുടക്കമിട്ടത്. 23, 76 മിനിറ്റുകളിലായിരുന്നു കാലിനിച്ചിന്റെ മറ്റ് ഗോളുകള്‍. 60-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന്റെ ആശ്വാസഗോള്‍ നേടിയത്. വിജയത്തോടെ ഫിയോറന്റീന പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു. ഇന്ററിനും ഫിയോറന്റീനക്കും ആറ് കളികളില്‍ നിന്ന് 15 പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഫിയോറന്റീനയാണ് മുന്നില്‍.
എസി മിലാനെതിരായ കളിയില്‍ 10-ാം മിനിറ്റില്‍ സെമയ്ലി നേടിയ ഏക ഗോളാണ് ഗനോവക്ക് വിജയം സമ്മാനിച്ചത്. കളിയുടെ 42-ാം മിനിറ്റില്‍ അലസ്സിയോ റൊമാനോലി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായി കളിക്കേണ്ടിവന്നതും എസി മിലാന് ടീമിന് തിരിച്ചടിയായി. മറ്റ് മത്സരങ്ങളില്‍ ടോറിനോ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പലേര്മോയെയും ഉദിനെസെ ഇതേ മാര്‍ജിനില്‍ ബോലോഗ്നയെയും ലാസിയോ 2-1ന് വെറോണയെയും പരാജയപ്പെടുത്തിയപ്പോള്‍ സാസ്സുലോ-ചീവോ കളി 1-1ന് സമനിലയില്‍ കലാശിച്ചു. 13 പോയിന്റുള്ള ടോറിനോയാണ് ലീഗില്‍ മൂന്നാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: