ലോകത്ത് പുരോഗതിയിലേക്ക് അതിവേഗം കുതിക്കുന്നത് ഒരേ ഒരു രാജ്യം. അത് ഭാരതമാണെന്ന് വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ഓരോ വിദേശയാത്രയും ഭാരതത്തിന്റെ പരംവൈഭവത്തിലേക്കുള്ള കൂറ്റന്‍ ചുവടുവയ്പുകളായിത്തീരുകയാണ്. അത് ലോകത്തെ അത്ഭുതപ്പെടുത്തുന്നു. രാഷ്ട്രീയപ്രതിയോഗികളെ അമ്പരപ്പിക്കുന്നു. അതാണല്ലോ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
നരേന്ദ്രമോദി സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെല്ലാം വന്‍ സ്വീകരണം ലഭിക്കുന്നു. പ്രവാസി ഭാരതീയര്‍ വരവേല്പ് നല്കുന്നു. പതിനായിരങ്ങള്‍ ആവേശപൂര്‍വം അതില്‍ പങ്കെടുക്കുന്നു. ഇത് സംഘടിപ്പിക്കുന്നതാരെന്നാണ് ഇന്നലെ കോണ്‍ഗ്രസ് നേതാവ് ആനന്ദശര്‍മ്മ ആരാഞ്ഞത്. ലോകമെന്തെന്നും നയതന്ത്ര നീക്കങ്ങളെങ്ങനെയെല്ലാമെന്നുമറിയാത്ത കൂപമണ്ഡൂകങ്ങള്‍ ബഹളത്തിനിറങ്ങിയാലൊന്നും ഭാരതത്തിന്റെ മുന്നേറ്റത്തിന് തടയിടാനാവില്ല.
ഈ നൂറ്റാണ്ട് ഭാരതത്തിനുള്ളതാണ്. ലോകഗുരു സ്ഥാനത്തുണ്ടായിരുന്ന ഭാരതം ആ സ്ഥാനം വീണ്ടെടുക്കാനുള്ള സാഹചര്യം ഒത്തുവന്നിരിക്കുന്നു. ആ അവസരം ഉപയോഗപ്പെടുത്താന്‍ നിയോഗിക്കപ്പെട്ടത് നരേന്ദ്രമോദിയാണ്. അതദ്ദേഹം ഭംഗിയായി നിര്‍വഹിക്കുകയാണ്. പൂര്ണചന്ദ്രന് കിഴക്കുദിച്ചുയരുമ്പോള് ചില ജീവികള്‍ സ്വതസിദ്ധമായ ശബ്ദകോലാഹലങ്ങളുണ്ടാക്കുമല്ലോ.
പ്രധാനമന്ത്രിയുടെ ഏറ്റവും ഒടുവിലത്തെ വിദേശയാത്ര ആഗോള ഐടി കമ്പനികളെ നന്നായി ആകര്‍ഷിച്ചിരിക്കുകയാണ്.’ഡിജിറ്റല്‍ ഇന്ത്യ’ എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വന്‍ പിന്തുണയാണ് ഐടി ഭീമന്മാര് പ്രഖ്യാപിച്ചിട്ടുള്ളത്. അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്ക്കോ സിലിക്കന്‍ വാലിയില്‍ ആഗോള സോഫ്റ്റ് വെയര്‍ തലവന്മാരുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തുകയുണ്ടായി. ഒന്നാംകിട സ്ഥാപനങ്ങളുടെ നേതൃനിരയിലെ ഒന്നാമന്മാരെല്ലാം പങ്കെടുത്ത ചടങ്ങില്‍ ആകര്‍ഷക ഘടകം നരേന്ദ്രമോദിയായിരുന്നെന്ന് പറയേണ്ടതില്ലല്ലോ.
മുപ്പത്തിമൂന്ന് വര്‍ഷത്തിനുശേഷമാണ് ഭാരത പ്രധാനമന്ത്രി അവിടെ എത്തുന്നത്. നരേന്ദ്രമോദിക്ക് അവിടെ ലഭിച്ച സ്വീകരണവും ആദരവും ഒരു വ്യക്തിക്ക് ലഭിച്ച ബഹുമാനമായി ചുരുക്കേണ്ടതില്ല. ഭാരതത്തെ തന്നെയാണ് നരേന്ദ്രമോദിയിലൂടെ ലോകം കാണുന്നത്. നൂറുകോടിയിലധികം വരുന്ന ജനങ്ങള്‍ക്കാകമാനം അഭിമാനമുണ്ടാക്കുന്ന കാര്യമാണതെന്നതില്‍ എല്ലാവരും സന്തോഷിക്കേണ്ടതുണ്ട്. രാജ്യത്തിന് എന്തുകൊണ്ടും വന്‍നേട്ടമായി സിലിക്കണ്‍ വാലിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. ഉടന്‍ ഭാരതം സാങ്കേതിക കാര്യത്തില്‍ ചൈനയെ മറികടക്കുമെന്നും വൈകാതെ ഈ രംഗത്ത് ലോകനേതാവാകുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നത് ഒന്നും കാണാതെയല്ല.
ലക്ഷ്യത്തിലേക്ക് കുതിക്കാന്‍ കരുത്തും കാര്യശേഷിയുമുള്ള നേതൃത്വവും ഭരണവും ഇപ്പോഴുണ്ടെന്ന് അവര്‍ക്ക് വിശ്വാസം വന്നിരിക്കുന്നു. ഭാരതത്തിലെ അഞ്ചുലക്ഷം ഗ്രാമങ്ങളില്‍ കുറഞ്ഞ ചെലവില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യമൊരുക്കുമെന്ന് ആഗോള ഐടി കമ്പനി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചതോടെ ഡിജിറ്റല്‍ ഇന്ത്യ എന്ന നമ്മുടെ ലക്ഷ്യം എളുപ്പമായിരിക്കുകയാണ്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പദ്ധതിയെന്നും മൈക്രോസോഫ്റ്റ് സിഇഒ പ്രഖ്യാപിക്കുകയും ചെയ്തിട്ടുമുണ്ട്. രാജ്യത്തെ 500 റെയില്‍വേ സ്റ്റേഷനുകളില്‍ വൈ ഫൈ സൗകര്യമൊരുക്കുമെന്ന് ഗൂഗിളും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കായി 150 മില്യണ്‍ ഡോളര്‍ നിക്ഷേപം ക്വാല്‍കോമും പ്രഖ്യാപിച്ചു. ഭാരതത്തെ നിര്‍മാണ ഹബ്ബായി പരിഗണിക്കുമെന്ന് ആപ്പിളും പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കി.
ഭാരത സര്‍ക്കാരുമായി സഹകരിച്ചാണ് മൈക്രോസോഫ്റ്റ് ഗ്രാമങ്ങളില്‍ ബ്രോഡ്ബാന്‍ഡ് സൗകര്യമൊരുക്കുക. ഇതിലൂടെ ഭാരതത്തില്‍ ഡാറ്റ സെന്ററുകള്‍ തുറക്കും. അടുത്തയാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നുറപ്പായി. ഇതിലൂടെ സര്‍ക്കാര്‍, സ്വകാര്യ ഡാറ്റകളുടെ സുരക്ഷിതത്വം ഭയക്കാനില്ല.സാങ്കേതിക മികവ്, സുരക്ഷ, ഉല്പാദനക്ഷമത എന്നിവ വര്‍ധിക്കും. മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള പദ്ധതികളുമായി ബന്ധപ്പെട്ട് ഭാരതം കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമ്പോള്‍ ഇവിടത്തെ സാങ്കേതിക മേഖലയില്‍ പരമാധികാരം, സ്വകാര്യത എന്നിവ ഉറപ്പുവരുത്തേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും മൈക്രോ സോഫ്റ്റ് വ്യക്തമാക്കിയത് നിസ്സാര കാര്യമല്ല. മനുഷ്യവിഭവശേഷിയും ലോകോത്തര നിലവാരത്തിലുള്ള വ്യവസായികളും ഭാരതത്തെ മുന്‍നിരയില്‍ എത്തിക്കും. ആരോഗ്യമുള്ള ജനത ഒരു രാജ്യത്തിന്റെ സമ്പത്താണ്.
ആരോഗ്യത്തിന് പരമപ്രധാനമാണ് യോഗ. യോഗദിനം പ്രധാനമന്ത്രി മുന്നോട്ടുവച്ച ആശയമാണ്. അത് ലോകം ഏറ്റെടുത്തു. ചികിത്സാസഹായവും ബാങ്ക് അക്കൗണ്ടും വായ്പയും മുദ്രാബാങ്കുമെല്ലാം നടപ്പായി. ഇനിയത് ജനങ്ങള്‍ക്ക് അനുഭവവേദ്യമാകുകയേ വേണ്ടൂ.പട്ടിണി മാറ്റാനുറച്ച ഭരണമാണ് എന്‍ഡിഎ വാഗ്ദാനം ചെയ്തിട്ടുള്ളത്. അതിനുള്ള പദ്ധതികള്‍ ഓരോന്നും തുടങ്ങിക്കഴിഞ്ഞു. ശൗച്യാലയങ്ങളും വൃത്തിയുള്ള യാത്രാസൗകര്യവും കുടിവെള്ളവും പാര്‍പ്പിടവുമെല്ലാം നല്‍കുന്നതോടൊപ്പം ആധുനിക സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തണം. എല്ലാം ചേര്‍ന്നുള്ള സമഗ്രവികസനം. അതിനായുളള അക്ഷീണ പരിശ്രമത്തിലേര്‍പ്പെട്ട കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും രാജ്യത്തിന്റെ അഭിമാനവും ലോകത്തിന് അത്ഭുതവുമാകുന്നത് സ്വാഭാവികം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: