സപ്തംബര്‍ 26ന് അര്‍ദ്ധരാത്രി കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് പാകിസ്ഥാന്വാദികള് ഹാക്കുചെയ്തു. ഇതിന് ഒരുദിവസം മുമ്പുള്ള രാത്രിയില്‍ കേരളത്തില്‍ മറ്റൊരു ഹാക്കിങ് നടക്കുകയുണ്ടായി. തലേന്ന് രാത്രി വെബ്സൈറ്റ് ഹാക്കുചെയ്ത വിവരം 27നാണ് നാം തിരിച്ചറിഞ്ഞതെങ്കില്‍ 26ന് പകല്‍ കേരളീയ ജനത തങ്ങള്‍ക്കുമേലുണ്ടായ സാംസ്കാരിക ഹാക്കിങ് തിരിച്ചറിയാതെ അന്തംവിട്ടു നില്‍ക്കുകയാണ്.സംഭവം തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ക്ഷോഭപൂര്‍ണ്ണമായ പ്രതിഷേധമാണ്.കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്ന മുന്‍രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍കലാം തന്റെ ആത്മീയഗുരു പ്രമുഖ്സ്വാമിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങ്.
സപ്തമ്പര്‍ 26ന് സാഹിത്യ അക്കാദമി ഹാളില്‍ ആയിരുന്നു പരിപാടി. തലേന്ന് രാത്രി ഈ പുസ്തകത്തിന്റെ വിവര്‍ത്തക ശ്രീദേവി എസ്. കര്‍ത്ത തന്റെ ഫേസ്ബുക്കില്‍ സ്വാമി നാരായണ്‍ സന്യാസി സന്‍സ്ഥാന്റെ സ്വാമി ബ്രഹ്മവിഹാരി ദാസ്ജി പങ്കെടുക്കുന്ന ചടങ്ങില്‍ വേദിയിലും മുന്‍നിരയിലും സ്ത്രീകള്‍ പാടില്ല എന്നതിനാല്‍ തന്നെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയിരിക്കുന്നു എന്ന ഒരു പോസ്റ്റിട്ടു. ഇതിനെ വൈറലാക്കിക്കൊണ്ട് ഹിന്ദുസമൂഹത്തെ മുഴുവന്‍ അധിക്ഷേപിക്കുന്ന വിധമുള്ള പ്രചാരണമാണ് വിഷയം ഹാക്കു ചെയ്തവര്‍ നടത്തിയത്. ഇതേ ശക്തികളുടെ തുടര്‍നീക്കമാണ് പിറ്റേന്നുകണ്ട പ്രതിഷേധ പ്രകടനങ്ങള്‍. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും ആടിനെ പട്ടിയാക്കിക്കൊണ്ട് ഹിന്ദുസമൂഹത്തിനും അതിന്റെ സന്യാസിപരമ്പരകള്ക്കും നേരെ അധിക്ഷേപവര്ഷത്തിന്റെ പ്രളയമായിരുന്നു പിന്നീട്.
പുസ്തകം പ്രസിദ്ധീകരിക്കുന്നത് കറന്റ് ബുക്സ് ആണ്. പരിപാടിയുടെ സംഘാടകരും അവരാണ്. അവര്‍ നടത്തുന്ന പരിപാടിയില്‍ തെറ്റുണ്ടെങ്കില്‍ വിവര്ത്തകയെ ഒഴിവാക്കിയെങ്കില്‍, അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. എന്നാല്‍ വിഷയം ഹാക്കുചെയ്തവര് കുറ്റക്കാരായ കറന്റ് ബുക്സിനെ ഒഴിവാക്കി ഹിന്ദുസന്യാസിമാരുടെ തലയില്‍ സകല കുറ്റവും കയറ്റിവെച്ചു.
എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പുസ്തകം തന്റെ ആത്മീയ ഗുരുവായ, സ്വാമി നാരായണ്‍ സന്യാസ് സന്‍സ്ഥാന്റെ പ്രമുഖ് സ്വാമിയെക്കുറിച്ചാണ്. ഗുജറാത്തിലെ പ്രമുഖ സന്യാസിവിഭാഗമായ സ്വാമി നാരായണ്‍ സന്യാസി സന്‍സ്ഥാനാണ് അക്ഷര്‍ധാംക്ഷേത്രം പോലെ ഭാരതീയ സംസ്കാര പ്രേമികള്‍ക്കു അഭിമാനമായ ക്ഷേത്രസമുച്ചയം പണിതതും അതിന്റെ ഭരണനിര്‍വ്വഹണം നടത്തുന്നതും. നിരവധി സേവനപദ്ധതികള്‍ നടപ്പാക്കുന്ന ഈ സന്യാസി പരമ്പരയോട് ആദരവുള്ളവരാണ് ഭാരതത്തിലെ പ്രമുഖരായ പല വ്യക്തികളും.
സ്ത്രീവിരോധം പോലുള്ള യാഥാസ്ഥിതികമായ ഒരു സമീപനവും അവര്‍ കാണിച്ചതായി ആരും പരാതിപ്പെട്ടിട്ടില്ല. സ്വാമി ബ്രഹ്മവിഹാരിദാസ് ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ സ്ത്രീകളെ വേദിയില്‍ പങ്കെടുപ്പിക്കരുത് എന്ന ആവശ്യം തങ്ങള്‍ മുന്നോട്ടു വെച്ചിട്ടില്ല എന്നാണ് ആശ്രമവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. അപ്പോള്‍ അനാവശ്യമായ വിവാദവും കുഴപ്പവും സൃഷ്ടിച്ച് ഒരു സന്യാസ പരമ്പരയെ അധിക്ഷേപിക്കാനുള്ള നീക്കത്തിനുപിന്നില്‍ ആര്?
ചുരുങ്ങിയ സമയംകൊണ്ട് പൂര്‍ത്തിയാക്കേണ്ട ചടങ്ങാണ് പുസ്തക പ്രകാശനം എന്നതിനാല്‍ വിവര്‍ത്തകയോടു ആ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നും മറ്റൊരു ചടങ്ങിലേക്ക് അവരെ ക്ഷണിച്ചിരുന്നുവെന്നും പുസ്തകപ്രസാധകനായ കറന്റ് ബുക്സ് വിശദീകരിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ വന്ന പോസ്റ്റ് വാസ്തവവിരുദ്ധമാണെന്ന് താന്‍ ഉറപ്പാക്കിയെന്നും കാളപെറ്റു എന്ന് കേട്ടപ്പോള്‍ കയറെടുക്കുന്ന രീതിയിലായിപ്പോയി പ്രതിഷേധമെന്നും പ്രമുഖ സ്ത്രീവാദിയായ നോവലിസ്റ്റ് സാറാ ജോസഫ് പറയുന്നു. അപ്പോള്‍ ഈ ഗൂഢനീക്കത്തിന്റെ പിന്നില്‍ ആരാണ് കളിച്ചത്?
പുസ്തക പ്രകാശനച്ചടങ്ങില്‍ വിവര്ത്തകയെ മാറ്റിനിര്‍ത്തിയതിന്റെ ഉത്തരവാദിത്വം കറന്റ് ബുക്സിനു മാത്രമാണ് എന്നതില്‍ കുറ്റപ്പെടുത്തേണ്ടത് അവരെയാണ്. എന്നാല്‍ നമ്മുടെ സാംസ്കാരിക വകുപ്പു മന്ത്രി കെ.സി. ജോസഫ് മുതലുള്ള ‘സാംസ്കാരിക സിംഹ’ങ്ങളെല്ലാം കുറ്റം ഹിന്ദു സന്യാസിമാരുടെ തലയില്‍ കയറ്റിവെച്ചു. സ്ത്രീയായതിനാല്‍ എഴുത്തുകാരിയെ പുസ്തകപ്രസാധനച്ചടങ്ങില്‍ പങ്കെടുപ്പിക്കില്ല എന്ന സ്വാമിയുടെ നിലപാട് സാംസ്കാരിക കേരളത്തിന് അപമാനമാണെന്നു പറഞ്ഞ മന്ത്രിയുടെ ചോദ്യം സ്ത്രീകള്‍ പങ്കെടുക്കാന്‍ പാടില്ല എന്നുപറഞ്ഞ സ്വാമിയും ഒരമ്മയുടെ മകനല്ലേ എന്നായിരുന്നു.
സപ്തമ്പര്‍ 26ന് പകല്‍ കേരളത്തില്‍ മുഴങ്ങിക്കേട്ടപല്ലവി ഇതായിരുന്നു: സ്ത്രീവിരുദ്ധനായ സന്യാസി സ്ത്രീ എഴുത്തുകാരിയെ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്നു മാറ്റിനിര്‍ത്തി അപമാനിച്ചു.
സ്വാമി നാരായണ്‍ സന്യാസി വിഭാഗം ഗുജറാത്തിലുള്ളവരാണ് എന്നതിനാല്‍ സ്ത്രീവിരോധത്തിനു പിന്നില്‍ ഹിന്ദു ഫാസിസ്റ്റ് പ്രവണതയും ഭൂരിപക്ഷവര്ഗ്ഗീയതയുമാണ് എന്നാണ് മറ്റൊരു വ്യാഖ്യാനം. പിന്നെ ഹിന്ദുസമൂഹത്തെയും സന്യാസിമാരെയും അധിക്ഷേപിക്കുന്ന പ്രചാരണത്തിന്റെ പ്രളയം തന്നെ സൃഷ്ടിച്ചു. തീവ്ര ഇടതുപക്ഷ – ഇസ്ലാമിസ്റ്റ് ലോബി ഈ പ്രളയത്തെ പരമാവധി മുതലെടുത്ത് തങ്ങളുടെ ആവനാഴിയിലെ സകല ആയുധങ്ങളും ഹിന്ദു സമൂഹത്തിനു നേരെ തൊടുത്തുവിട്ടു. കയറിനുപാകമായ കഴുത്തുള്ളവനെ തൂക്കിക്കൊല്ലാന്‍ വിധിച്ച പഴയ വിഡ്ഢി രാജാവിന്റെ റോളിയാലിരുന്നു ഇവിടുത്തെ സാംസ്കാരിക നായകന്മാര്.
ഇതു ആദ്യസംഭവമല്ല എന്ന് പ്രത്യേകം ഓര്‍ക്കണം. തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം നടന്ന ചുംബനസമരത്തിന്റെയും പിന്നീട്ടു നടന്ന താലിപൊട്ടിച്ചെറിയല്‍ സമരത്തിന്റെയും തുടര്‍ച്ചയാണിത്. ഹിന്ദുസംസ്കാരത്തെ അധിക്ഷേപിക്കാനും താറടിക്കാനും തീവ്ര ഇസ്ലാമിസ്റ്റ് – ഇടതുപക്ഷ അച്ചുതണ്ട് ഏര്‍പ്പെടുത്തിയ നാടകങ്ങളായിരുന്നു അത്. കഴിഞ്ഞ ശബരിമല സീസണില്‍ പമ്പയിലേക്കുള്ള, അയ്യപ്പന്മാര് കയറിയ ബസ്സില്‍ ബോധപൂര്‍വ്വം സ്ത്രീകളെ കയറ്റി പ്രശ്നമുണ്ടാക്കിയതും ഇതേ ശക്തികളാണ്. അയ്യപ്പന് സ്ത്രീവിരോധിയാണെന്നമട്ടില് ഹിന്ദുവിശ്വാസത്തിനുനേരെയുള്ള ‘സാംസ്കാരിക’ കടന്നാക്രമണം അവിടെയും നടന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പുസ്തക വിവാദം.
ഇതിനുപിന്നില്‍ മറ്റൊരു താല്പര്യം കൂടിയുണ്ട്. കേരളത്തിലെ മാധ്യമങ്ങളിലെ ഇടതുപക്ഷക്കാര്‍ എ.പി.ജെ. അബ്ദുള്‍ കലാമിനെ ഒരു ശാസ്ത്രജ്ഞന് എന്നതിലപ്പുറം അദ്ദേഹത്തിന്റെ ആത്മീയ പശ്ചാത്തലം ഒരിക്കലും പുറത്തുവിടാന്‍ തയ്യാറായിരുന്നില്ല. പ്രമുഖ് സ്വാമിയെക്കുറിച്ചുള്ള കലാമിന്റെ പുസ്തകം പുറത്തുവരുന്നത് അവരുടെ അജണ്ടക്ക് ക്ഷതമേല്പിക്കും. അതിനാല്‍ ഈ പുസ്തകത്തെ സ്ത്രീവിരുദ്ധമെന്നു ചാപ്പകുത്തേണ്ടത് ഈ ലോബിയുടെ ആവശ്യമാണ്. ഈ പുസ്തകത്തെ തമസ്കരിക്കുകയോ അതിനെക്കുറിച്ചുള്ള ചര്‍ച്ചയെ വഴിതിരിച്ചുവിടാനോ ആദ്യമേ തന്നെയുള്ള ഈ ചാപ്പക്കുത്തലിനു സാധിക്കുമെന്ന ദീര്‍ഘവീക്ഷണവും ഈ ഗൂഢാലോചനയ്ക്കു പിന്നിലുണ്ട്.
സോഷ്യല്‍ മീഡിയയില്‍ രൂപംകൊണ്ട ഇസ്ലാമിസ്റ്റ് ഇടതുപക്ഷ ലോബിയുടെ അട്ടഹാസമാണ് സപ്തമ്പര്‍ 27ന് തൃശൂര്‍ സാഹിത്യഅക്കാദമി ഹാളില്‍ മുഴങ്ങിക്കേട്ടത്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നും ഇവിടെയെത്തിയ വിദ്യാര്‍ത്ഥികളെ ആശങ്കാകുലരാക്കി ഓടിപ്പിക്കാന് ഉപയോഗിച്ച സാങ്കേതികവിദ്യകള്‍ അവര്‍ ഇവിടെയും പയറ്റി. ഇതു ദേശസ്നേഹികളായവര്ക്ക് ഒരു ശക്തമായ മുന്നറിയിപ്പും വെല്ലുവിളിയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: