പാലാ: സിസ്റ്റര്‍ അമല കൊലക്കേസില്‍ പ്രതി സതീഷ്ബാബുവിനെ പാലായിലെത്തിച്ച് പോലീസ് റിമാന്‍ഡില്‍ വാങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി പ്രതിയെ ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി.
ഹരിദ്വാറില്‍ നിന്ന് പിടിയിലായ സതീഷ്ബാബുവിനെ ഞായറാഴ്ച നെടുമ്പാശേരിയിലെത്തിച്ച് കോട്ടയം എസ്പി ഓഫീസില്‍ ഹാജരാക്കിയ ശേഷം പാലായിലെത്തിച്ചിരുന്നു. കോടതി അവധിയായിരുന്നതിനാല്‍ മജിസ്ട്രേറ്റിന്റെ വീട്ടിലെത്തിച്ച് പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെ പാലാ സബ്ജയിലിലെത്തിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പാലാ സിഐ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് സതീഷ്ബാബുവിനെ സബ് ജയിലില്‍ നിന്ന് കോടതിയിലെക്ക് എത്തിച്ചത്. പാലാ ഡിവൈഎസ്പി സുനീഷ്ബാബു ഉള്‍പ്പെടെയുള്ളവര്‍ കോടതി പരിസരത്ത് കാത്തുനിന്നിരുന്നു. തുടര്‍ന്ന് പാലാ ഡിവൈഎസ്പി കോടതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ നല്കി.
12 ദിവസത്തേക്കാണ് പോലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 7 ദിവസത്തേക്ക് പ്രതിയെ വിട്ടുനല്‍കാനാണ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ദിനേശ് എന്‍. പിള്ള ഉത്തരവിട്ടത്. പ്രതിയോടായി കോടതി കസ്റ്റഡിയില്‍ വിട്ടുനല്‍കുകയാണെന്ന് പറഞ്ഞു. പോലീസ് ദേഹോപദ്രവം ഏല്‍പ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് സതീഷ്ബാബു മറുപടി നല്കി. ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്ന ചോദ്യത്തിന് പ്രഷറിന് ഗുളിക കഴിക്കുന്നുണ്ടെന്ന് പ്രതി മറുപടി നല്കി. പ്രഷറിനുള്ള ഗുളിക മുടങ്ങാതെ നല്‍കാനും ശാരീരികമായി എന്തെങ്കിലും വിഷമതയുണ്ടാകാതെ ശ്രദ്ധിക്കണമെന്നും പോലീസിന് നിര്‍ദ്ദേശം നല്കിയ ശേഷമാണ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്. തിരക്ക് കുറഞ്ഞ സമയത്താണ് പ്രതിയുമായി പോലീസ് കോടതിയിലെത്തിയത്.
കോടതി പരിസരത്തും സബ് ജയിലിനു സമീപവും നിരവധിയാളുകള്‍ പ്രതിയെ കാണാന്‍ എത്തിയിരുന്നു. പ്രതിയുമായി തിടുക്കത്തിലാണ് പോലീസ് വിവിധ സ്ഥലങ്ങളിലെത്തിയത്. കോടതിയില്‍ നിന്ന് പാലാ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തി. തുടര്‍ന്ന് കിടങ്ങൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ച് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടത്തി.
പ്രതിയുടെ വസ്ത്രങ്ങള്‍ കണ്ടെടുത്ത മൂന്നാനിയിലെ തേപ്പുകടയില്‍ പ്രതിയുമായി പോലീസെത്തി വിവരങ്ങള്‍ തിരക്കിയിരുന്നു. പ്രതിയെ വാഹനത്തില്‍ നിന്നും ഇറക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലത്തെ നടപടികള്‍ പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച കോട്ടയം എസ്പി സതീഷ് ബിനോയുമായി രാവിലെ ചര്‍ച്ച നടത്തിയ ശേഷം കൂടുതല്‍ തെളിവെടുപ്പിന്റെ കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് പാലാ ഡിവൈഎസ്പി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: