ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ജി. സുധാകരനുമായുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നു. താന്‍ ക്ഷണിച്ച ചടങ്ങ് വിഎസ് ബഹിഷ്കരിച്ചതിന് പകരംവീട്ടി അച്യുതാന്ദന് പങ്കെടുക്കുന്ന ചടങ്ങ് ബഹിഷ്കരിക്കുമെന്ന് ജി. സുധാകരന് പരസ്യമായി പ്രഖ്യാപിച്ചു. അച്യുതാനന്ദനെതിരെ തുടര്‍ച്ചയായി പരസ്യപ്രഖ്യാപനങ്ങള്‍ നടത്തി പിണറായി പക്ഷത്തോട് കൂറ് ആവര്‍ത്തിക്കുന്ന സുധാകരന്റെ ഇപ്പോഴത്തെ നിലപാട് പാര്‍ട്ടിയിലെ വിഭാഗീയതയ്ക്ക് ആക്കം കൂട്ടി.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സുധാകരന് കടുത്ത നിലപാട് സ്വീകരിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സ്വന്തം മണ്ഡലത്തില്‍ കെഎസ്എഫ്ഡിസി ഉടമസ്ഥതയിലുളള പുതിയ രണ്ട് തീയേറ്ററുകളുടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്നാണ് സുധാകരന്റെ പ്രഖ്യാപനം. എന്നാല്‍ സുധാകരന് ബഹിഷ്കരിച്ചാലും വിഎസും, തോമസ് ഐസക്ക് എംഎല്‍എയും ചടങ്ങില്‍ നിര്‍ബന്ധമായും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുള്ളതായി കെഎസ്എഫ്ഡിസി ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന് പത്രസമ്മേളനം നടത്തിയപ്പോള്‍ അറിയിച്ചില്ലെന്ന നിസ്സാര കാരണം പറഞ്ഞാണ് നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ജി. സുധാകരന് അറിയിച്ചിരിക്കുന്നത്.
വിഎസിനെ വിളിച്ചതാണ് സുധാകരനെ ഇപ്പോള്‍ പ്രകോപിച്ചിരിക്കുന്നതെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രചരണം. കഴിഞ്ഞ കുറെ നാളുകളായി തുടരുന്ന വിഎസ്-സുധാകര പോരിന്റെ പുതിയ അധ്യായം മാത്രമാണ് ഈ ബഹിഷ്ക്കരിക്കല് പരിപാടിയെന്നാണ് ആക്ഷേപം.
ഒരു മാസം മുമ്പ് സുധാകരന്റെ എംഎല്‍എ ഫണ്ടുപയോഗിച്ച് പറവൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ കെട്ടിട ഉദ്ഘാടനത്തിന് വിഎസിനെ ക്ഷണിച്ചെങ്കിലും വിഎസ് ഈ പരിപാടിയ്ക്ക് വരാതെ സമീപത്തെ മറ്റു പ്രദേശങ്ങളിലെ പരിപാടികളില്‍ പങ്കെടുക്കുകയും പുന്നപ്രയിലെ വീട്ടില്‍ വിശ്രമിക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. വിഎസ് പഠിച്ച സ്കൂളായിരുന്നിട്ടും അദ്ദേഹം ബഹിഷ്കരിച്ചത് ജി. സുധാകരനോടുള്ള താല്‍പ്പര്യമില്ലായ്മ കാരണമാണെന്ന് വിഎസ് പക്ഷം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന്റെ പേരില്‍ വിഎസിനെതിരെ കടന്നാക്രമണമാണ് ജി. സുധാകരന് അന്ന് നടത്തിയത്. വിഎസിനെ കണ്ടിട്ടല്ല താന്‍ പാര്‍ട്ടി പ്രവര്‍ത്തനം തുടങ്ങിയതെന്നും വിഎസിനെ ചില അടുപ്പക്കാര്‍ വഴിതെറ്റിക്കുകയാണെന്നുമായിരുന്നു സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍ നിന്നും വിഎസ് ഇറങ്ങിപ്പോയതു മുതല്‍ മുതിര്‍ന്ന നേതാവെന്ന പരിഗണന പോലും നല്‍കാതെ വിഎസിനെ ജി. സുധാകരന് നിരന്തരം ആക്ഷേപിക്കുകയാണെന്ന് വിഎസ് പക്ഷത്തിന് ആക്ഷേപമുണ്ടായിരുന്നു. വിഎസിന് മുദ്രാവാക്യം വിളിക്കുന്നവര്‍ കള്ളുകുടിയന്മാരാണെന്ന് വരെ സുധാകരന് ആക്ഷേപിച്ചിരുന്നു.
രണ്ടാഴ്ച മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ജെന്‍ഡര്‍ പാര്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴും ചലച്ചിത്രവികസന കോര്‍പ്പറേഷന്റെ പരിപാടിയില്‍ വിഎസിനെ ക്ഷണിച്ചതിനെതിരെ സുധാകരന് പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു. ജില്ലയില്‍ ഒന്നാമനായ തന്നെ നാലാമനായാണ് കാണുന്നതെന്നും, ചിലര്‍ തനിക്ക് മുകളില്‍ തോമസ് ഐസക്കിനെ രണ്ടാം സ്ഥാനത്ത് കാണുകയാണെന്നും സുധാകരന് അന്നു പറഞ്ഞു.
തോമസ് ഐസക്കും നഗരസഭാ ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമെല്ലാം സിപിഎമ്മില്‍ നിന്നും നാളത്തെ കൈരളി, ശ്രീ തീയേറ്ററുകളുടെ ഉദ്ഘാടനത്തില്‍ പങ്കെടുക്കുമ്പോള്‍ ജി. സുധാകരന് മാത്രം മാറി നില്‍ക്കുന്നത് പാര്‍ട്ടി തീരുമാനപ്രകാരമല്ലെന്ന് വ്യക്തമായിരിക്കുകയാണ്. സുധാകരനും വിഎസും ഒന്നിച്ച് വേദി പങ്കിട്ടിട്ടും ഏറെ നാളുകളായി. പൊതുപരിപാടികളില്‍ പോലും മുതിര്‍ന്ന നേതാവായ വിഎസിനെ അവഹേളിക്കുന്ന സുധാകരന് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നല്‍കാനാണ് വിഎസ് പക്ഷത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: