ശ്രീഹരിക്കോട്ട: ഭാരതത്തിന്റെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു. ഇന്നലെ രാവിലെ കൃത്യം പത്തു മണിക്ക് ആസ്ട്രോസാറ്റ് അടക്കം ഏഴ് ഉപഗ്രഹങ്ങളുമായി ഭാരതത്തിന്റെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്ന് കുതിച്ചുയര്‍ന്നു.
ശൂന്യാകാശത്തെ ഭാരതത്തിന്റെ ടെലസ്ക്കോപ്പാണിത്. ആദ്യം ഭാരതത്തിന്റെ ആസ്ട്രോസാറ്റാണ് റോക്കറ്റില്‍ നിന്ന് വേര്‍പെട്ടത്. ഇരുപത്തിരണ്ടാം മിനിറ്റില്‍ ആസ്ട്രോസാറ്റിനെ ഭ്രമണപഥത്തില്‍ എത്തിക്കാനായി. അടുത്ത മൂന്നു മിനിറ്റിനുള്ളില്‍ വിദേശരാജ്യങ്ങളുടെ ആറ് ഉപഗ്രഹങ്ങളും വിജകരമായി ഭ്രമണപഥത്തില്‍ എത്തിച്ചു.
പിഎസ്എല്‍വിയുടെ 31-ാമത് വിക്ഷേപണമാണിത്. മുപ്പതാമത്തെ വിജയകരമായ വിക്ഷേപണവും. 320 ടണ്‍ ഭാരവും 45 മീറ്റര്‍ നീളവുമുള്ള പിഎസ്എല്‍വി സി-30 മൊത്തം 1631 കിലോ ഭാരവും വഹിച്ചാണ് പറന്നുയര്‍ന്നത്. ആസ്ട്രോസാറ്റിനു തന്നെ 1513 കിലോ ഭാരമുണ്ട്.
94നും 2015നും ഇടയ്ക്ക് പിഎസ്എല്‍വി ഉപയോഗിച്ച് 51 വിദേശ ഉപഗ്രഹങ്ങള്‍ അടക്കം 84 ഉപഗ്രഹങ്ങളാണ് നാം വിക്ഷേപിച്ചത്. ഉപഗ്രഹം റോക്കറ്റില്‍ നിന്ന് വേര്പെട്ടയുടന് ആസ്ട്രോസാറ്റിന്റെ രണ്ട് സോളാര്‍ ആന്റീനകളും നിവര്‍ത്തി. ബെംഗളൂരുവിലെ ഇസ്ട്രാക്കിനാണ് ഉപഗ്രഹത്തിന്റെ നിയന്ത്രണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: