മൂന്നാര്‍: തോട്ടം തൊഴിലാളികളുടെ കൂലിവര്ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ചര്‍ച്ച ഇന്ന്. തൊഴിലാളികളുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് ചര്‍ച്ച. മൂന്ന് മണിക്ക് മുഖ്യമന്ത്രിയും മന്ത്രിസഭാ ഉപസമിതി അംഗങ്ങളും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം നാല് മണിക്കാണ് പിഎല്‍സിയോഗം ചേരുന്നത്.
ദിവസക്കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തിലാണ് പ്രധാനതര്‍ക്കം. 500 രൂപ കൂലി കിട്ടാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് തൊഴിലാളി സംഘടനകളുടെ നിലപാട്. തോട്ടം ഉടമകള്‍ ഇത് അംഗീകരിക്കുന്നില്ല. മൂന്നാറില്‍ കൂലിവര്‍ദ്ധന ആവശ്യപ്പെട്ട് സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മയായ പെമ്പിളൈ ഒരുമൈയാണ് നിര്‍ണ്ണായക സമരത്തിന് തുടക്കമിട്ടത്. എന്നാല്‍ കഴിഞ്ഞ ദിവസം തുടങ്ങിയ അനിശ്ചിതകാല പണിമുടക്കില്‍ നിന്ന് സ്ത്രീ തൊഴിലാളികളുടെ കൂട്ടായ്മ വിട്ടുനില്‍ക്കുകയാണ്.
വിവിധ തൊഴിലാളി സംഘടനകളാണ് ഈ ആവശ്യം ഉന്നയിച്ച് ഇപ്പോള്‍ സമരരംഗത്തുള്ളത്. ശനിയാഴ്ച നടന്ന എട്ട് മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയിലും തീരുമാനമായിരുന്നില്ല. സംസ്ഥാനത്തെ തോട്ടംമേഖല പൂര്‍ണ്ണമായി സ്തംഭിച്ച അവസ്ഥയിലാണ്. ഒരുലക്ഷത്തി അമ്പതിനായിരത്തിലേറെ തൊഴിലാളികള്‍ സമരരംഗത്തുണ്ടെന്നാണ് സംഘടകള്‍ പറയുന്നത്. പ്ലാന്റേഷന് ലേബര്‍ കമ്മിറ്റി യോഗം ചേരുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയും തോട്ടംതൊഴിലാളികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി അംഗങ്ങളും നിലവിലെ സ്ഥിതി വിലയിരുത്തും.
തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍, മന്ത്രിമാരായ കെ എം മാണി, ആര്യാടന് മുഹമ്മദ്, പി കെ കുഞ്ഞാലിക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവരാണ് ഉപസമിതിയിലുള്ളത്. തോട്ടംമേഖല കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ സംഘടനകളുടെ ആവശ്യം അംഗീകരിച്ചാല്‍ തോട്ടങ്ങള്‍ പൂട്ടിപ്പോകുമെന്ന അഭിപ്രായത്തിലാണ് തോട്ടം ഉടമകള്‍. തൊഴിലാളികളും ഉടമകളും വാദങ്ങളില്‍ ഉറച്ച് നില്ക്കുമ്പോള് സമവായമെന്നത് സര്‍ക്കാരിന് മുന്നില്‍ കീറാമുട്ടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: