ന്യൂയോര്‍ക്ക്: ചൊവ്വയില്‍ ജലസാന്നിദ്ധ്യമുണ്ടെന്ന് നാസയുടെ കണ്ടെത്തല്‍. വേനല്‍ക്കാലങ്ങളില്‍ ഉപരിതലത്തില്‍ ചൂടു കൂടുമ്പോള്‍ ചൊവ്വയിലെ മലയിടുക്കുകളിലും കുന്നില്‍ ചരിവുകളിലും നിന്ന് ജലം ഒഴുകിയെത്തുന്നതാണ് നാസ കണ്ടെത്തിയത്. ചൊവ്വയില്‍ ജീവന് നിലനില്ക്കാനുളള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതാണ് നാസയുടെ വെളിപ്പെടുത്തല്‍.
ചൊവ്വയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ ജലസാന്നിധ്യം വ്യക്തമാക്കുന്നതാണ്. ലവണാംശമുള്ള ജലം കീഴ്ക്കാംതൂക്കായി ഒഴുകിയതിന്റെ അടയാളങ്ങള്‍ ഉപരിതലത്തില്‍ ഉണ്ടെന്നാണ് നാസ അറിയിച്ചത്. ഇത് എവിടെ നിന്ന് വന്നു എന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍.
1970 കളില്‍ ലഭിച്ച ചിത്രങ്ങളില്‍ തന്നെ ചൊവ്വയില്‍ ജല സാനിധ്യമുണ്ടെന്ന സൂചനകളുണ്ടായിരുന്നു. എന്നാല്‍ സ്ഥിരീകരണം ഇതാദ്യമായാണ്. ഇതോടെ സമാനഗ്രഹങ്ങളെ കണ്ടെത്താനുള്ള ശാസ്ത്രലോകത്തിന്റെ പതിറ്റാണ്ടുകളുടെ പരിശ്രമങ്ങള്‍ക്കാണ് ഫലം കാണുന്നത്.
മണ്ണിനടിയിലെ ഐസ് ഉരുകിയോ, ലവണാംശമുള്ള പാറകളില്‍ നിന്നോ, അന്തരീക്ഷത്തില്‍ നിന്നോ ഘനീഭവിച്ചോ ആവാം ജലാശം ഉണ്ടായതെന്നാണ് നിഗമനം. ചൊവ്വയില്‍ ഒരു കടലുണ്ടായിരുന്നുവെന്നും നാസ വിശദീകരിച്ചു. എന്നാല്‍ കടലെങ്ങനെ വറ്റിയെന്ന് വ്യക്തമാക്കിയിട്ടില്ല. ചൊവ്വയുടെ വടക്കേ പകുതിയില്‍ പകുതി ഭാഗം മൂടിയ നിലയിലായിരുന്നു ഈ സമുദ്രമെന്നും നാസ വിശദീകരിക്കുന്നു.
2006 നാസ ചൊവ്വ പര്യവേഷണത്തിനയച്ച മാസ് ഓര്‍ബിറ്റ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: