തൃശൂര്‍: വടക്കേക്കാട് ആളില്ലാത്ത വീട്ടില്‍ വന്‍ കവര്‍ച്ച. വജ്രാഭരണങ്ങളടക്കം 500 പവനും 25000 രൂപയും നഷ്ടപ്പെട്ടു. വടക്കേക്കാട് തടാകം വീട്ടില്‍ കുഞ്ഞുമുഹമ്മദ് ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പുറകു വശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന ശേഷം വീടിനുള്ളിലെ അഞ്ച് വാതിലുകള്‍ തകര്‍ത്തിട്ടുണ്ട്.
ഒരു മുറിയിലുണ്ടായിരുന്ന അലമാരയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ എടുത്താണ് മുറിക്കുള്ളിലെ ലോക്കര്‍ തുറന്ന് കവര്‍ച്ച നടത്തിയത്. 50 ലക്ഷത്തോളം രൂപ വിലവരുന്ന വജ്രാഭരണങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നുണ്ട്.
മാലകള്‍, വളകള്‍ തുടങ്ങിയവ മോഷണം പോയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പ്രാഥമിക വിവരം. വിദേശത്ത് ബിസിനസ്സുകാരായ കുഞ്ഞുമുഹമ്മദ് ഹാജിയും കുടുംബവും ഒരാഴ്ച മുമ്പാണ് നാട്ടില്‍ വന്നശേഷം മടങ്ങിയത്. വീടിന്റെ കാവലിനായി രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും മോഷണവിവരം ഇവര്‍ അറിഞ്ഞില്ലെന്ന് പറയുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വീടിനോടു ചേര്‍ന്ന് അതേവളപ്പിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം.
ഇന്നു രാവിലെ വീടിന്റെ പുറകുവശത്തെത്തിയപ്പോഴാണ് കവര്‍ച്ചയുടെ കാര്യം അറിഞ്ഞത്. ഉടന്‍തന്നെ വടക്കേകാട് പോലീസില്‍ വിവരം അറിയിച്ചു.
റൂറല്‍ എസ്.പി. കെ.കാര്‍ത്തിക്, കുന്നംകുളം ഡിവൈ.എസ്.പി. ചാവക്കാട്, ഗുരുവായൂര്‍, സി.ഐമാര്‍, വടക്കേകാട് എസ്.ഐ., വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
വിദേശത്തുള്ള കുഞ്ഞുമുഹമ്മദ് ഹാജിയുടെ കുടുംബവുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്. കവര്‍ച്ച ചെയ്ത സ്വര്‍ണത്തിന്റെ കൃത്യമായ കണക്ക് ഇവര്‍ വന്നശേഷം മാത്രമേ ലഭ്യമാകൂ എന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: