ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡിന്റെ (ബിസിസിഐ)യുടെ പുതിയ പ്രസിഡന്റിനെ ഒക്ടോബര്‍ നാലിന് അറിയാം. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായി അന്ന് ബിസിസിഐ ജനറല്‍ ബോഡി പ്രത്യേക യോഗം ചേരും. ജഗ്മോഹന് ഡാല്‍മിയയുടെ വിയോഗമാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് അനിവാര്യമാക്കിയത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ശശാങ്ക് മനോഹര്‍ ബിസിസിഐ പ്രസിഡന്റാകുമെന്ന് ഉറപ്പ്. പൊതുസമ്മതനായ സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ശരദ് പവാര്‍, അനുരാഗ് താക്കൂര്‍ വിഭാഗങ്ങളുടെ പിന്തുണ ശശാങ്ക് മനോഹറിനുണ്ട്. മത്സരം നടന്നാല്‍ ആകെയുള്ള 29 വോട്ടുകളില്‍ ഇരുപതും ശശാങ്കിന് ലഭിക്കും. അതിനാല്‍ എന്‍. ശ്രീനിവാസന് വിഭാഗം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല. തെരഞ്ഞെടുക്കപ്പെട്ടാല്‍ പ്രസിഡന്റ് പദത്തില്‍ ശശാങ്ക് മനോഹറിന്റെ രണ്ടാമൂഴം. 2008-11 കാലയളവിലും അദ്ദേഹം ബിസിസിഐയുടെ നേതൃപദം അലങ്കരിച്ചിരുന്നു.
അതേസമയം, ശ്രീനിവാസനെ വോട്ടു ചെയ്യാന്‍ അനുവദിക്കുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. എന്നാല്‍, ശ്രീനിക്ക് പ്രത്യേക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും താക്കൂര്‍ വ്യക്തമാക്കി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് എന്ന നിലയില്‍ ബിസിസിഐ യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്നലെ തള്ളി. ഇതോടെ യോഗത്തില്‍ ശ്രീനിയുടെ സാന്നിധ്യമുണ്ടാവില്ലെന്ന കാര്യം ഒന്നുകൂടി ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: