കൊല്ലം: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി സിബിഐക്ക് വിടാനുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാന്‍ ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും യുഡിഎഫും ഗവണ്മെന്റും ഇക്കാര്യത്തില്‍ ഒരുപഴുതും ഉണ്ടാക്കി കൊടുക്കരുതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരന് ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് നിവേദനം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും വ്യവസായമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും അദ്ദേഹം നല്കി. കോര്പ്പറേഷന് അഴിമതി സി.ബി.ഐയ്ക്ക് വിടാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മുഴുവന്‍ രാജിവയ്ക്കണം. എംഡി അടക്കമുള്ള ബോര്‍ഡ് ഗവണ്മെന്റ് പിരിച്ചു വിടാന്‍ കാത്തുനില്‍ക്കാതെ രാജിവച്ച് മാതൃക കാണിക്കണം. നാളിത് വരെയുള്ള കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങളും അന്വേഷണ പരിധിയില്‍പ്പെടുത്തണം. കോര്‍പ്പറേഷന്റെ നഷ്ടം ആയിരം കോടി കവിഞ്ഞെന്നാണ് കാണുന്നത്. പതിമൂവായിരത്തോളം തൊഴിലാളികളുടെ ദയനീയസ്ഥിതി മനസിലാക്കി സര്‍ക്കാര്‍ പലപ്പോഴായി 750 കോടിയോളം രൂപ നല്കി. എന്നിട്ടും പാവപ്പെട്ട തൊഴിലാളികളുടെ പെന്‍ഷനും ഗ്രാറ്റുവിറ്റിയും കുടിശ്ശിഖയാണ്. സിപിഎം നേതാക്കളായ പി.രാജേന്ദ്രനും, എന്‍ പത്മലോചനനും ചെയര്മാന്മാരായി ഇരുന്നപ്പോഴും ഇടതുപക്ഷം ഭരിച്ചിരുന്നപ്പോഴും ഭീകരമായ നഷ്ടമുണ്ടായി. ഏത് തരത്തിലുള്ള ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിലും ആരു ചെയ്തതാണെങ്കിലും അത് പുറത്തുകൊണ്ടുവരണം. ഹൈക്കോടതി വിധി വന്ന ഉടന്‍തന്നെ സംസ്ഥാന പോലീസും വിജിലന്‍സും ശക്തമായ നീക്കങ്ങള്‍ നടത്തിയിരിക്കുകയാണ്. കോര്പ്പറേഷന് ഓഫീസില്‍ അവര്‍ റയിഡ് നടത്തി. പ്രധാന രേഖകള്‍ പരിശോധിച്ച് സീല്‍ ചെയ്തു. അഭിനന്ദനാര്‍ഹമാണ് പോലീസിന്റെ ഈ നടപടികള്‍. വെറും ഒരു കശുവണ്ടി ഫാക്ടറിയുമായി പത്തുവര്‍ഷം മുമ്പ് ഈ വ്യവസായ രംഗത്തുവന്ന ഒരു സ്വകാര്യവ്യക്തി ഇന്ന് പന്ത്രണ്ടോളം ഫാക്ടറികളുടം ഉടമയും കോടികളുടെ അധിപതിയുമാണ്. എന്നാല്‍ ഇക്കാലയളവില്‍ കശുവണ്ടി കോര്‍പ്പറേഷനില്‍ കോടികളുടെ ചോര്‍ച്ചയാണുണ്ടായത്. സ്വകാര്യമുതലാളിമാര്‍ തഴയ്ക്കുമ്പോള്‍ പൊതുമേഖല എല്ലുംതോലുമാവുകയാണ്. അഴിമതിയുടെ ഫലമാണ് നഷ്ടം കുമിഞ്ഞ് കൂടാന്‍ കാരണമെന്ന് ഹൈക്കോടതി കണ്ടെത്തുകയും അന്വേഷണം നടത്താന്‍ ആവശ്യപ്പെടുകയും ചെയ്തത് സ്വാഗതാര്‍ഹമാണെന്ന് രാജശേഖരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: