ന്യൂദല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ദല്‍ഹി മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ദല്‍ഹി ദ്വാരക കോടതിയുടെതാണ് ഉത്തരവ്. അഞ്ചു ദിവസത്തെ കസ്റ്റഡിയാണു പോലീസ് ആവശ്യപ്പെട്ടത്.
ഗാര്‍ഹിക പീഡനക്കേസില്‍ ഒളിവിലായിരുന്ന സോംനാഥ് ഭാരതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സോംനാഥ് ഭാരതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഇന്ന് വൈകിട്ട് ആറു മണിക്ക് മുമ്പായി കീഴടങ്ങണമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്‍കിയിരുന്നു. നിങ്ങള്‍ ഉത്തരവാദപ്പെട്ട ആളാണെങ്കില്‍ ഓടി ഒളിക്കരുതെന്നും ആദ്യം കീഴടങ്ങുക അതിന് ശേഷം കോടതിയില്‍ ഹാജരാകുകയെന്നുമാണ് സുപ്രീംകോടതി ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സോംനാഥ് ഭാരതി വെസ്റ്റ് ദില്ലിയിലെ ദ്വാരകയിലുള്ള പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സോംനാഥ് ഭാരതി കീഴടങ്ങണമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നേരരത്തെ ആവശ്യപ്പെട്ടിരുന്നു. ഭാര്യ നല്കിയ ഗാര്‍ഹിക പീഡന കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സോംനാഥ് ഭാരതി ഒളിവില്‍പോയത്. ഓഫീസിലും വസതിയിലും പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഭാരതിയെ കണ്ടെത്താനായിരുന്നില്ല.
മാനസികവും ശാരീരികവുമായി പീഡിപ്പിച്ച സോംനാഥ് ഭാരതി തന്നെ കൊലപ്പെടുത്താനും ശ്രമിച്ചെന്നാണ് ഭാര്യ ലിപിക മിത്രപരാതി നല്‍കിയത്. ഭാരതിക്കെതിരെ ഭാര്യ ഉന്നയിച്ച പരാതികള്‍ ഗൗരവമുള്ളതാണെന്നും അതിന് രേഖകളുടെ പിന്‍ബലമുണ്ടെന്നും നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഭര്‍ത്താവിനെതിരെ ജൂണ്‍ പത്തിന് ലിപിക ദല്‍ഹി വനിതാ കമ്മിഷനിലും പരാതി നല്‍കിയിരുന്നു.
2010ലാണ് ഇരുവരും വിവാഹിതരായത്. ഭാരതി തന്നെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നും നായയെ അഴിച്ച് വിട്ട് കടിപ്പിക്കാന്‍ ശ്രമിച്ചെന്നും ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് മിത്രയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: