ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ആരംംഭിച്ചതോടെ നീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു നെല്‍വയലുകളും നീര്‍ത്തടങ്ങളും വ്യാപകമായി നികത്തുന്നതായി ആക്ഷേപം. അമ്പലപ്പുഴ, കുട്ടനാട,് കാര്‍ത്തികപ്പള്ളി താലൂക്കുകളിലാണു നിലംനികത്തല്‍ വ്യാപകമായത്.
പോലീസ്-റവന്യൂ അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങി പലയിടങ്ങളിലും നിലം നികത്തല്‍ നിര്‍ബാധം തുടരുന്നതായാണ് ആക്ഷേപം. വീട് വയ്ക്കാനെന്ന മറവിലാണു നിലം നികത്തുന്നതു വ്യാപകമായത്. നിയമങ്ങള്‍ പലതുണ്ടെങ്കിലും യാതൊരു തടസങ്ങളുമില്ലാതെ നെല്‍വയലുകള്‍ നികത്തി വരികയാണ്. പലയിടങ്ങളിലും അധികൃതരുടെ ഒത്താശയോടെയുള്ള പൊതുതോടുകള്‍ കൈയേറുന്നതും വ്യാപകമാകുന്നു.
പ്രത്യേകം ഏജന്റുമാര്‍ കരാര്‍ അടിസ്ഥാനത്തിലാണു പാടശേഖരങ്ങള്‍ നികത്തികൊടുക്കുന്നത്. ടിപ്പറുകള്‍ കയറാത്തിടത്ത് കെട്ടുവള്ളങ്ങളില്‍ ഗ്രാവലെത്തിച്ചു കൊടുക്കുന്ന സംഘവും പ്രവര്‍ത്തിക്കുന്നു. ചില റിയല്‍ എസ്റ്റേറ്റ് സംഘങ്ങളാണിതിനു പിന്നിലെന്നാണു ആക്ഷേപം.
ഭൂമിയില്ലാത്തവരുടെ പേരില്‍ പത്തുസെന്റ് വസ്തു നികത്തി വീടു വെച്ചതിനു ശേഷം മറിച്ചു വില്പന നടത്തുകയാണു ചെയ്യുന്നത്. കുട്ടനാടന്‍ മേഖലകളില്‍ കൃഷിചെയ്യുന്ന പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെ നിയമ നടപടികള്‍ കര്‍ശനമാക്കിയപ്പോള്‍ നാളുകളായി കൃഷിയിറക്കാതെ തരിശ് കിടക്കുന്ന കരപ്പാടങ്ങളാണു റിയല്‍ എസ്റ്റേറ്റ് മാഫിയ ഇപ്പോള്‍ കൈക്കലാക്കി നികത്തുന്നത്. പുന്നപ്ര തെക്ക്, പുറക്കാട്, അമ്പലപ്പുഴ, തകഴി, വീയപുരം, ഹരിപ്പാട്, കാര്‍ത്തികപ്പള്ളി, കുമാരപുരം, ചിങ്ങോലി എന്നിവിടങ്ങളില്‍ നിലംനികത്തല്‍ വ്യാപകമാണ്.
പലയിടങ്ങളിലും ക്വട്ടേഷന്‍ സംഘത്തിന്റെ സംരക്ഷണയിലാണു നിലംനികത്തല്‍ നടക്കുന്നത്. നികത്തലിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആദ്യമൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലംനികത്തലിനെതിരെ കൊടിക്കുത്തിയിരുന്നെങ്കില് ഇപ്പോള്‍ കണ്ടില്ലെന്നു നടിക്കുന്നതായും ആക്ഷേപമുണ്ട്.
പൊതു തോടുകളും കൈയേറി നികത്തുന്നത് പലപ്പോഴും മഴക്കാലത്തു വെള്ളപ്പൊക്കത്തിനടയാക്കുന്നു. മഴക്കാലത്ത് അധികജലം കായലുകളിലും തടാകങ്ങളിലേക്കും ഒഴുകി പോകുന്നതിനുള്ള പൊതുതോടുകളാണു സ്വകാര്യ വ്യക്തികള്‍ കൈയേറി നികത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: