കൊച്ചി: യുഡിഎഫ് സര്‍ക്കാരിനെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കിയ കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ മുഖം രക്ഷിക്കാന്‍ സിപിഎമ്മും വിയര്‍ക്കുന്നു. യുവജന സംഘടനയായ ഡിവൈഎഫ്ഐയെ സമരത്തിനിറക്കിയ സിപിഎം മറുവശത്ത് അഴിമതി നടത്തി സസ്പെന്‍ഷനിലായ സിഐടിയു നേതാവിനെ തിരിച്ചെത്തിക്കാന്‍ ഭരണപക്ഷവുമായി ഒത്തുകളിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു) ജനറല്‍ സെക്രട്ടറി ആര്. ജയകുമാറിനെ തിരിച്ചെത്തിക്കാനാണ് ചരടുവലി നടക്കുന്നത്. നൂറ് കോടിയിലേറെ രൂപയുടെ വന്‍ അഴിമതി നടന്നിട്ടും സിപിഎം നേരിട്ട് സമരത്തിനിറങ്ങാത്തത് ഈ ഒത്തുകളിയുടെ ഭാഗമായാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്നും പ്രതിഷേധമുയര്‍ന്നതോടെയാണ് ഡിവൈഎഫ്ഐയെ രംഗത്തിറക്കി മുഖം രക്ഷിക്കാനുള്ള സിപിഎം ശ്രമം.
കണ്‍സ്യൂമര്‍ഫെഡിലെ കൊള്ളക്ക് സിഐടിയു നേതാക്കള്‍ കൂട്ട് നില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സംഘടനയിലുള്ള ഇരുപതോളം പേര് സിപിഎം സംസ്ഥാന നേതൃത്വത്തിന് കത്തയച്ചതോടെയാണ് മുഖം രക്ഷിക്കല്‍ നടപടിയുമായി സിപിഎം രംഗത്തെത്തുന്നത്. ഇത്തരം നേതാക്കള്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ സംഘടനയ്ക്ക് തൊഴിലാളികളെ നഷ്ടപ്പെടുമെന്നും കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തിടെ കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്ത് നടന്ന സംഘര്‍ഷത്തിന് ശേഷമായിരുന്നു ഇത്. തുടര്‍ന്ന് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരം സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന്, സംസ്ഥാന സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള എന്നിവര്‍ കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് നേതാക്കളുമായി ചര്‍ച്ച നടത്തുകയും അഴിമതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വാഹനജാഥകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്നലെ ഡിവൈഎഫ്ഐയും സമരരംഗത്തെത്തി. എന്നാല്‍ അഴിമതിക്ക് നടപടി നേരിട്ട സിഐടിയു നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാതെയാണ് അഴിമതി വിരുദ്ധ സമരം.
ആഭ്യന്തര അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 22 ജീവനക്കാരെ മുന്‍ എംഡി തച്ചങ്കരി സസ്പെന്റ് ചെയ്തിരുന്നു. ഇതില്‍ അഴിമതി നടത്തിയ 17 ജീവനക്കാരില്‍ ജയകുമാറുള്പ്പെടെ 16ഉം സിഐടിയുക്കാരാണ്. എഐടിയുസി നേതാവ് പ്രദീപ്കുമാറും അഞ്ച് സിഐടിയു അംഗങ്ങളും ഇപ്പോള്‍ കോടതിയിലൂടെ സസ്പെന്ഷന് റദ്ദാക്കി തിരിച്ചെത്തി. ജയകുമാറിനെയും തിരിച്ചെത്തിക്കാനാണ് ഇപ്പോഴത്തെ ഒത്തുകളി.
2013ല്‍ വിജിലന്‍സ് കണ്ടെത്തിയ അഴിമതിയില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് ജയകുമാര്‍. അന്നും യുഡിഎഫ് സര്‍ക്കാര്‍ ഇയാളെ സംരക്ഷിക്കുകയായിരുന്നു. ജയകുമാറിനെ സസ്പെന്റ് ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് മേധാവി മഹേഷ്കുമാര്‍ സിംഗ്ല ആഭ്യന്തര വകുപ്പിന് നല്കിയ കത്ത് സര്‍ക്കാര്‍ പൂഴ്ത്തി. പിന്നീട് വിന്‍സണ്‍ എം. പോള്‍ വിജിലന്‍സ് മേധാവിയായിരിക്കെ വീണ്ടും കത്ത് നല്കി. ഇതേ തുടര്‍ന്ന് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയകുമാറിനെ സസ്പെന്റ് ചെയ്യാന്‍ കണ്‍സ്യൂമര്‍ഫെഡിന് നിര്‍ദ്ദേശം നല്കി. എന്നാല്‍ ഇതിനിടയില്‍ ആഭ്യന്തര അന്വേഷണത്തെ തുടര്‍ന്ന് ജയകുമാര്‍ സസ്പെന്‍ഷനിലായതോടെ ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശം നടപ്പിലായില്ല. ഭരണസമിതിയുടെ അനുമതിയില്ലാതെയാണ് തച്ചങ്കരി സസ്പെന്റ് ചെയ്തതെന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പലരും തിരിച്ചെത്തുന്നത്. ജയകുമാറിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി നിയമോപദേശം തേടിയിട്ടുണ്ട്. ആഭ്യന്തരവകുപ്പിന്റെ സസ്പെന്ഷന് ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ ജയകുമാറിന് തിരിച്ചെത്താനാകുമെന്നാണ് നിയമോപദേശം. രണ്ട് ദിവസത്തിനുള്ളില്‍ ജയകുമാര്‍ തിരിച്ചെത്തുമെന്ന് സിഐടിയു വൃത്തങ്ങള്‍ പറയുന്നു.
അഴിമതിക്കെതിരെ പ്രസംഗിക്കുമ്പോഴും അഴിമതിയില്‍ നിരന്തരം പ്രതിക്കൂട്ടിലായ ജയകുമാറിനെതിരെയോ മറ്റ് നേതാക്കള്‍ക്കെതിരെയോ കര്‍ശന നടപടിയെടുക്കാന്‍ സിഐടിയു തയ്യാറായിട്ടില്ല. ആക്ടിംഗ് ജനറല്‍ സെക്രട്ടറിയായി പുതിയൊരാളെ നിയമിച്ചെങ്കിലും ഭരണം കയ്യാളുന്നത് ജയകുമാര്‍ തന്നെയാണ്. സംഘടനയുടെ എല്ലാ പരിപാടികളിലും യോഗങ്ങളിലും സജീവമായി പങ്കെടുക്കുന്നുണ്ട്. കണ്‍സ്യൂമര്‍ഫെഡ് ആസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രസിഡണ്ട് ജോയ് തോമസിന് ജയ് വിളിക്കാനും ജയകുമാര്‍ മുന്നിലുണ്ടായിരുന്നു. ഇതൊന്നും കാണാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് സിപിഎമ്മിന്റെ പുതിയ സമര നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: