രാമസേനയുടെ ബലവീര്യവേഗങ്ങള്‍ ചാരന്മാരില്‍നിന്നും കേട്ടറിഞ്ഞ രാവണന് അസ്വസ്ഥനായി ബലവാന്മാരും വീരന്മാരുമായ വാനരസൈന്യം. ധീരരും ദൃഢചിത്തരുമായ രാമലക്ഷ്മണന്മാര് പോരാത്തതിന് കൂട്ടിനായി ലങ്കയുടെ സകലരഹസ്യങ്ങളുമറിയുന്ന വിഭീഷണന്.
സുഗ്രീവാദികള്വിഭീഷണന് പറഞ്ഞുകൊടുക്കുന്ന മാര്‍ഗ്ഗങ്ങളിലൂടെ ലങ്കയില്‍ പ്രവേശിച്ച് ഘോരയുദ്ധമുണ്ടാകുമെന്നും രാക്ഷസസൈന്യം മുടിയുമെന്നും ഒരുപക്ഷെ യുദ്ധാഗ്നി ലങ്കയെ ചാമ്പലാക്കിയേക്കുമെന്നും രാവണന് ഭയപ്പെട്ടു. യുദ്ധത്തിന്നു മുമ്പായി സീതയെ ഒന്നുകൂടി വശത്താക്കി നോക്കാമെന്ന വിചാരത്തോടെ വിദൃംജിഹ്വനെന്ന മായാവിയേയും കൂട്ടി സീതയെ വഞ്ചിക്കാനായി പുറപ്പെട്ടു.
ഉറങ്ങിക്കിടക്കുന്ന രാമന്റെ തല പ്രഹസ്തന്‍ വെട്ടി വേറെയാക്കിയെന്നു പറഞ്ഞ് ചോരയൊലിക്കുന്ന ഒരു തല വിദ്വജ്ജിഹ്വന് സീതയുടെ മുന്നില്‍ സമര്‍പ്പിച്ചു. രാമന്റെ വില്ലും കാണിച്ചുകൊടുത്തു. തലക്ക് രാമസാദൃശ്യം കണ്ട് സീത നിലവിളിച്ച് നിലത്തുവീണു. അതിനിടക്ക് രാവണനെ പ്രഹസ്തന്‍ അത്യാവശ്യമായി കാണാന്‍ എത്തിയിരിക്കുന്നു എന്ന് പറഞ്ഞ് അരമന സേവകന് വന്ന് അറിയിച്ചു. രാവണന് അതുകേട്ട് അവടേനിന്നും പോയതോടെ തലയും അപ്രത്യക്ഷമായി. ഈ സമയത്ത് വിഭീഷണ പത്നിയായ സരമ ഇത് രാവണന്റെ മായാപ്രകടനമാണെന്നും, രാമനും സേനയും ലങ്കയില്‍ എത്തിക്കഴിഞ്ഞുവെന്നും സീതയെ ധരിപ്പിച്ചു.
രാമനും വാനരപ്രമുഖന്മാരും കൂടി ആ രാത്രി സുബേലപര്വതത്തിനുമുകളില് തന്നെ കഴിച്ചുകൂട്ടി. അവിടെ നിന്നുകൊണ്ട് ലങ്കയെ നന്നായി നോക്കിക്കണ്ടു. സമൃദ്ധമായ ലങ്കാനഗരി രാമനെ വിസ്മയഭരിതമാക്കി. രാമനും സുഗ്രീവനുംകൂടി സബേലഗിരിയുടെ ശിഖിരത്തില്‍ കയറി വീണ്ടും ചുറ്റുംനോക്കിക്കണ്ടു. അങ്ങിനെ അവര്‍ നോക്കിക്കൊണ്ടിരിക്കുന്ന അവസരത്തില്‍ മണിമാളിക മുകളില്‍ രത്നാലങ്കാര വിഭൂഷിതനായ ഛത്രചാമരാദികളോടെ ഇരിക്കുന്ന രാവണനെ ദര്‍ശിക്കാന്‍ ഇടയായി. രാവണനെ കണ്ടതോടെ സുഗ്രീവന് കുതിച്ചുചാടി ഗോപുരത്തിലെത്തി. രാവണനെ നോക്കിക്കൊണ്ട് സുഗ്രീവന് നിര്‍ഭയം പറഞ്ഞു.
ലോകനാഥസ്യ രാമസ്യ സഖാ ദാസോസഌമി രാക്ഷസ
നമയാ മോക്ഷ്യസേളദ്യ ത്വം പാര്ഥിവേന്ദ്രസ്യ തേജസാ (യുദ്ധം 40-10)
ഞാന്‍ ലോകനാഥനായ രാമന്റെ സേവകനും സുഹൃത്തുമാണ്. അദ്ദേഹത്തിന്റെ മഹത്വത്താല്‍ നീ എന്റെ കൈയില്‍നിന്നും രക്ഷപ്പെടാന്‍ പോകുന്നില്ല. ഇതും പറഞ്ഞ സുഗ്രീവന് രാവണന്റെ മേല്‍ ചാടിവീണ് കിരീടം വലിച്ചൂരി ഒരേറുകൊടുത്തു. സുഗ്രീവനായ നീ ഇനി ഹീനഗ്രീവനാകാന് പോവുകയാണെന്നു പറഞ്ഞ് രാവണന് സുഗ്രീവനെ എടുത്തെറിഞ്ഞു. ഇരുവരും തമ്മില്‍ കനത്ത ദ്വന്ദ്വയുദ്ധം നടന്നു. രാവണന് എന്തെങ്കിലും മായപ്രയോഗിച്ച് സുഗ്രീവനെ കീഴ്പ്പെടുത്തണമെന്ന് ചിന്തിച്ച് തീരുമാനിക്കുന്നതിനിടക്ക് വാനരരാജന് അവിടേനിന്നും കുതിച്ചുചാടി രാമസമീപത്തിലെത്തി. തിരിച്ചെത്തിയ സുഗ്രീവനെ തന്നോടാലോചിക്കാതെ എടുത്തുചാടി സാഹസത്തിനൊരുമ്പെട്ടതിന് രാമന് കുറ്റപ്പെടുത്തി.
വീണ്ടും ഇത്തരത്തില്‍ പ്രവൃത്തിക്കരുതെന്നും രാമന് താക്കീതു നല്കി. സുഗ്രീവന് തിരിച്ചുവരാന്‍ വൈകിയപ്പോള്‍ രാവണനെ കുലത്തോടെ നശിപ്പിച്ച് ലങ്ക വിഭീഷണനും അയോദ്ധ്യ ഭരതനും നല്കി ദേഹമുപേക്ഷിക്കാന്‍ വരെ ചിന്തിച്ചുപോയെന്ന് രാമന് പറഞ്ഞു. അതുകേട്ട് സുഗ്രീവന് രാമനോട് ചോദിച്ചു. അങ്ങയുടെ ഭാര്യയെ അപഹരിച്ചവനെ കണ്മുമ്പില് കണ്ടശേഷം എനിക്കെങ്ങിനെയാണ് അടങ്ങിയിരിക്കാന്‍ കഴിയുക. രാമന് സുഗ്രീവനെ അഭിനന്ദിച്ചശേഷം സേനയെ യുദ്ധസജ്ജമാക്കാന്‍ നിര്‍ദ്ദേശിച്ചു.
ത്രൈലോക്യാധിപനും ഭുജബലപരാക്രമിയുമായ തന്റെ അരമനയില്‍ കയറി തന്റെ കിരീടം പറിച്ച് ദൂരെയെറിഞ്ഞ വാനരെക്കുറിച്ചോര്ത്തപ്പോള് രാവണന് കുണ്ഠിതമായി. താന്‍ കേവലന്മാരെന്നു കരുതിയിരുന്ന വാനരന്മാര് ആരുംതന്നെ മോശക്കാരല്ല. ഒരുത്തന് നിര്‍ഭയം കടന്നുവന്ന് ഉദ്യാനം തകര്‍ക്കുകയും രാക്ഷസപ്പടകളെ ഒട്ടേറെയും തന്റെ മകനായ അക്ഷകുമാരനെയും വധിച്ച് ലങ്കക്കാകെ തീകൊളുത്തി ഒന്നും സംഭവിക്കാത്ത മട്ടില്‍ കടന്നുകളഞ്ഞു. ഇപ്പോള്‍ മറ്റൊരുത്തന് തന്റെ വാസസ്ഥലത്ത് നിര്‍ഭയം കയറി തന്റെ ശിരസ്സില്‍നിന്നും കിരീടം വലിച്ചൂരി ദൂരെയെറിഞ്ഞു. രാവണന് മനസ്സില്‍ ഭീതികടന്നു. ചാരന്മാര് പറഞ്ഞപോലെ വാനരന്മാരെല്ലാവരും പരാക്രമികള്‍ തന്നെയാണ്. രാവണന് അപമാനബോധത്തോടെ ചിന്താഗ്രസ്ഥനായി ഇരുന്നുപോയി.
ആ സമയത്ത് രാവണന്റെ അമ്മ കൈകസിയുടെ പിതാവായ മാല്യവാന്‍ രാവണസന്നിധിയിലേക്ക് കടന്നുവന്നു. ഖിന്നനായി ചിന്തിച്ചിരിക്കുന്ന രാവണനെക്കണ്ട് മാല്യവന്‍ പറഞ്ഞു. മകനേ നിന്റെ നല്ലതിന്നുവേണ്ടിയാണ് ഞാന്‍ പറയുന്നത്. എന്റെ വാക്കുകള്കേട്ടശേഷം നിനക്ക് യുക്തമെന്ന് തോന്നുന്നപോലെ അനുഷ്ഠിച്ചുകൊള്ളുക. സീതയെ അപഹരിച്ച് ലങ്കയില്‍ കൊണ്ടുവന്ന ശേഷം നാശഹേതുക്കളായ അനവധി ദുര്‍ന്നിമിത്തങ്ങള്‍ ഉണ്ടാകുന്നു. ദിവസവും ഘോരമായി ഇടിവെട്ടുന്നു. ദേവപ്രതിമകള്‍ ഇളകുകയും വിയര്‍ക്കുകയും ചെയ്യുന്നു. മഹാകാളി ഘോര ദംഷ്ട്ര കാട്ടി ചിരിച്ചുകൊണ്ട് അങ്ങിങ്ങ് പ്രത്യക്ഷപ്പെടുന്നു. മൃഗങ്ങള്‍ക്കിടയിലും പലവൈരുദ്ധ്യങ്ങളും അനുഭവപ്പെടുന്നു. മൊത്തത്തില്‍ പ്രകൃതി കീഴ്മേല്‍ മറിഞ്ഞ പ്രതീതിയാണ് അനുഭവപ്പെടുന്നത്. ഇതൊഴിവാക്കാന്‍ ശാന്തിമാര്‍ഗ്ഗം അവലംബിക്കുക മാത്രമാണ് പോംവഴി.
വംശരക്ഷയെക്കരുതി സീതയെ രാമന് തിരിച്ചേല്പിക്കുന്നതാണ് നല്ലതെന്നാണ് എനിക്കു തോന്നുന്നത്. ശ്രീരാമന് മഹാവിഷ്ണുവാണ്. വിദ്വേഷം ത്യജിച്ച് പരമാത്മാവിനെ ഭജിക്കുന്നതായിരിക്കും നല്ലത്. ശ്രീരാമപാദങ്ങളാകുന്ന തോണിയില്‍ കയറിയാണ് യോഗികള്‍ സംസാരസാഗരത്തിന്റെ മറുകര കടക്കുന്നത്.
വംശങ്ങള്ക്കുവേണ്ടി ഉപദേശിക്കുന്ന മാല്യവാന്റെ വാക്കുകള്‍ രാവണനെ ക്ഷുഭിതനാക്കി. വാനരന്മാരുടെ സഹായത്തോടെ എത്തിയിരിക്കുന്ന നിസ്സാരനായ ഒരു മനുഷ്യനെ അങ്ങെന്തിനാണ് ഇത്രയധികം ബഹുമാനിക്കുന്നത്. ചതുരുപായങ്ങളില്‍ ആദ്യത്തേതായ സാമംപ്രയോഗിച്ചുനോക്കുന്നതിന്നുവേണ്ടി അവന്‍തന്നെ അങ്ങയെ എന്റെ അടുത്തേക്ക് പറഞ്ഞുവിട്ടതാണോ? അവജ്ഞയോടെ രാവണന് മാല്യവാനോടു പറഞ്ഞു. അങ്ങ് വൃദ്ധനാണെന്നുള്ള പരിഗണന വെച്ച് ഞാന്‍ ഒന്നും ചെയ്യുന്നില്ല. ഏതായാലും അങ്ങ് നിന്ന് സമയം പാഴാക്കേണ്ടതില്ല. അങ്ങയുടെ ഉപദേശം മതി. വേഗം സ്ഥലം കാലിയാക്കുക. ഇത്രയും പറഞ്ഞ് രാവണന് മന്ത്രിമാരുമൊന്നിച്ച് അവിടെനിന്നും എഴുന്നേറ്റുപോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: