ചെങ്ങന്നൂര്‍: പാഴ്മരങ്ങള്‍ മുറിക്കുന്നതിന്റെ മറവില്‍ പമ്പാ ജലസേചന പദ്ധതിയുടെ ചെറുകിട ജലസേചനവകുപ്പ് ചെങ്ങന്നൂര്‍ സബ്ഡിവിഷന് ഓഫീസ് ക്വാര്‍ട്ടേഴ്സിന്റെ വളപ്പില്‍ നിന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന വന്‍ തേക്കുമരം മുറിച്ചുകടത്തി.
ആലപ്പുഴ വിജിലന്‍സ് വിഭാഗം ഓഫീസില്‍ റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. ഇന്നലെ വൈകിട്ട് 4.30ന് സോഷ്യല്‍ ഫോറസ്റ്ററി ചെങ്ങന്നൂര്‍ റേഞ്ച് ഓഫീസര്‍ മാത്യു, ആലപ്പുഴ വിജിലന്‍സ് ഡിവൈഎസ്പി കെ. അശോക് കുമാര്‍, എസ്ഐമാരായ ലാല്‍ജി, ജോസുകുട്ടി, ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ക്വര്‍ട്ടേഴ്സ് വളപ്പിലെ 18 പാഴ്മരങ്ങള്‍ മുറിക്കുവാനുള്ള കരാര്‍ പിഐപി ഓഫീസില്‍ നിന്ന് നല്‍കിയത്. ജൂലൈ മാസത്തോടെ മരങ്ങള്‍ മുറിക്കാനാരംഭിച്ചു. ഈ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന്റെ മറവിലാണ് വളപ്പിലുണ്ടായിരുന്ന വന്തേക്കുമരം വെട്ടിമാറ്റിയത്. ഇതിന് ഓഫീസിലെ ചിലര്‍ക്കും ബന്ധമുള്ളതായി സംശയമുണ്ട്.
എല്ലാ വര്‍ഷവും പിഐ പി കനാല്‍ പുറംപോക്കിലേയും ഓഫീസ് വളപ്പുകളിലേയും പാഴ്മരങ്ങള്‍ വെട്ടിമാറ്റാനും ഫല വൃക്ഷങ്ങളുടെ വിളവ് ശേഖരിക്കാനും കരാര്‍ നല്‍കാറുണ്ട്. ഓഫീസിലെ ചിലരുടെ ഒത്താശയോടെ സ്ഥിരം ഇടപാടുകാര്‍ക്ക് തന്നെയാണ് പലപ്പോഴും കരാര്‍ നല്‍കുന്നത്. ഇത്തരത്തില്‍ കരാര്‍ നല്‍കുന്നതിന് പ്രതിഫലമായി ഇവര്‍ കമ്മീഷന് കൈപ്പറ്റുകയും മറ്റ് വൃക്ഷങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യാറുള്ളതായി ആക്ഷേപം ഉണ്ട്.
ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പരിശോധനയില്‍ 2.10 മീറ്റര്‍ വണ്ണമുളള തേക്കുമരം മുറിച്ച ശേഷം ഇതിന്റെ ചുവടുഭാഗം ഇലകള്‍ ഉപയോഗിച്ച് മൂടിയ നിലയിലായിരുന്നു.
മുറിച്ചുമാറ്റിയ മരത്തിന് 60 വര്‍ഷത്തിലധികം പഴക്കമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പിടിച്ചെടുത്ത രേഖകള്‍ പരിശോധിച്ചശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിവൈഎസ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: