പുളിയന്മല: സ്വന്തം കൃഷിയിടത്തില്‍ നിന്നും വിളവെടുത്ത ഏലക്കയുമായി പോയ യുവാവിനെ മോഷ്ടാവാണെന്ന് ആരോപിച്ച് ഒരു സഘം ക്രൂരമായി മര്‍ദ്ദിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴുമണിയോടെ പുളിയന്മല കഞ്ഞിപ്പാറയിലാണ് സംഭവം. വണ്ടന്മേട് ശിവന്കോളനിയിലെ താമസക്കാരനായ ചുരുളിയുടെ മകന് വനരാജ്(35) ആണ് അക്രമികളുടെ മര്‍ദ്ദനത്തിന് ഇരയായത്. വിളവെടുപ്പ് അവസാനിച്ചപ്പോള്‍ നേരം വൈകിയതിനാലും വാഹനസൗകര്യം ലഭിക്കാഞ്ഞതിനാലും വിളവെടുത്ത ഏലക്ക തലച്ചുമടായി വണ്ടന്മേട്ടിലെ വീട്ടിലേയ്ക്കു നടന്നു പോകുമ്പോള്‍ പിന്നില്‍ നിന്നും ആക്രമിക്കുകയായിരുന്നു. കരിങ്കല്ലിന് തലയ്ക്കടിയേറ്റ വനരാജ് തല്‍ക്ഷണം ബോധരഹിതനായെങ്കിലും പത്തോളം പേരടങ്ങുന്ന മദ്യപസഘം ക്രൂരമായി മര്‍ദ്ദിച്ചു. മോഷ്ടാവല്ലെന്നു പറഞ്ഞിട്ടും അക്രമികള്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല. സമീപവാസികള്‍ പോലീസിലറിയിച്ചതിനെ തുടര്‍ന്ന് വണ്ടന്മേട് പോലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ രക്ഷിച്ചത്.പോലീസുകാരുടെ നേതൃത്വത്തില്‍ യുവാവിനെ പുറ്റടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുളിയന്മല മേഖലയില്‍ മദ്യപശല്ല്യവും കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനവും സജീവമായിട്ടും പോലീസിന്റെ ഭാഗത്തുനിന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: