വൈക്കം : മാതാവിനെ മര്‍ദ്ദിച്ച പ്രതികളെ പിടികൂടുവാന്‍ പോലീസ് കാണിക്കുന്ന അനാസ്ഥക്കെതിരെ മകനും മരുമകളും പേരക്കുട്ടികളും സ്റ്റേഷന് പടിക്കല്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മൂത്തേടത്തുകാവ് മാങ്കുഴിച്ചിറ മനു (34), ഭാര്യ സരിത (33), മര്‍ദ്ദനമേറ്റ ചന്ദ്രിക (68),അഭിഷേക് (11), അര്‍ച്ചന (ആറ്) എന്നിവരാണ് സമരം നടത്തുന്നത്. മര്‍ദ്ദിച്ച പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് ഇവര്‍ സമരം തുടങ്ങിയത്. സംഭവമറിഞ്ഞ് വന്‍ജനാവലിയാണ് രാവിലെ മുതല്‍ തന്നെ സ്റ്റേഷന് പരിസരത്ത് തടിച്ചുകൂടിയത്.
മര്‍ദ്ദിച്ചെന്ന് പറയുന്ന സമീപവാസികള്‍ പോലീസിലും സൈന്യത്തിലും ജോലി നോക്കുന്നവരാണെന്ന് പറയപ്പെടുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീടുനിര്‍മാണത്തിന് ട്രോളിയില്‍ സാധനങ്ങള്‍ കൊണ്ടുപോകുംവഴിയാണ് ആക്രമണം നടന്നതെന്ന് മനു പറഞ്ഞു. ഇതിനുശേഷം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായി ഒരു അന്വേഷണവും ഉണ്ടായില്ല.
വിഷയത്തില്‍ പോലീസ് വീഴ്ച വരുത്തിയതായി കാര്യങ്ങള്‍ തിരക്കാനെത്തിയ രാഷ്ട്രീയ പ്രതിനിധികള്‍ക്ക് മനസ്സിലായി. ഇതോടെ പോലീസ് പ്രതികളെ പിടികൂടുവാന്‍ മൂത്തേടത്തുകാവില്‍ എത്തിയെങ്കിലും പ്രതികള്‍ കടന്നുകളഞ്ഞു. ഒടുവില്‍ പോലീസുകാരും ജനപ്രതിനിധികളുമെല്ലാം സമരം നിര്‍ത്തുവാന്‍ കുടുംബത്തോട് ആവശ്യപ്പെട്ടെങ്കിലും പ്രതികളെ പിടികൂടാതെ എഴുന്നേറ്റ് പോകില്ലെന്ന് മനുവും കുടുംബവും പറഞ്ഞു. രാത്രി വൈകിയും സമരം തുടരുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: