തിരുവനന്തപുരം: ചെങ്ങറ പാക്കേജ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിനു മുന്നിലെ മരത്തില്‍ കയറി ചെങ്ങറ പട്ടയഭൂമി അവകാശ സമരസമിതിയുടെ ആത്മഹത്യാ ഭീഷണി. സെക്രട്ടേറിയറ്റിനു മുന്നില്‍ 761 ദിവസം സമരം നടത്തിയിട്ടും നേടിയെടുക്കാനാകാത്തത് രണ്ടു മണിക്കൂര്‍ കൊണ്ട് പരിഹരിച്ചു.
ഇന്നലെ രാവിലെ 10.30 മണിയോടെ ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന് പാറ്റൂരിനോടൊപ്പം കേശവന്, പ്രകാശന് എന്നിവരായിരുന്നു മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസ് തഴെ ഇറങ്ങാന്‍ ആവശ്യപ്പെട്ടതോടെ കഴുത്തില്‍ കുരുക്കിട്ട് മുദ്രാവാക്യങ്ങളുമായി മരത്തിനു മുകളില്‍ നില ഉറപ്പിച്ചു. സേഫ്റ്റി എയര്‍ കുഷനുമായി ഫയര്‍ഫോഴ്സും സര്‍വ്വസന്നാഹങ്ങളുമായി പോലീസും മരത്തിനു താഴെയും.
പോലീസ് അറിയച്ചതനുസരിച്ച് കളക്ടര്‍ ബിജു പ്രഭാകര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും മരത്തില്‍ നിന്നിറങ്ങാന്‍ കൂട്ടാക്കിയില്ല. തിരുവനന്തപുരം ജില്ലയില്‍ പതിച്ചു നല്കാന് ഭൂമി ഇല്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. സമരസമിതി കണ്‍വീനര്‍ കരകുളം സത്യകുമാര്‍ ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയുടെ പട്ടിക നല്കാമെന്നായി. തുടര്‍ന്ന് മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവരുമായി കളക്ടര്‍ സംസാരിച്ചതിനെ തുടര്‍ന്ന് സമര സമിതിയുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചനടത്താന്‍ അനുമതി നല്കി. തുടര്‍ന്ന് മരത്തിനു മുകളില്‍ ഇരുന്ന സുഗതന് പാറ്റൂരിനോട് കളക്ടര്‍ മൊബൈല്‍ ഫോണിലൂടെ സംസാരിക്കുകയും സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെ മൂവരും താഴെ ഇറങ്ങി.
കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കളക്ടറും സമരസമിതി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ മൂന്ന് ദിവസത്തിനകം ഭൂമി നല്കാന് തീരുമാനമായി. സമരസമിതി നല്കിയ പട്ടിക പ്രകാരം തിരുവനന്തപുരം ജില്ലയിലെ വേങ്ങോട്, മൂക്കുന്നിമല, മൈലംമൂട് എന്നിവിടങ്ങളില്‍ സമരസമിതി നേതാക്കളുമായി സ്ഥലം പരിശോധിച്ചു. ഈ പ്രദേശങ്ങളിലെ ഭൂമി സ്വീകാര്യമായില്ലെങ്കില്‍ വിലയ്ക്കു വാങ്ങി ഭൂമി നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു.
1495 കുടുംബങ്ങളായിരുന്നു ഭൂമി ആവശ്യപ്പെട്ട് സമരം നടത്തിയത്. 2010ല്‍ ഭൂമിയുടെ പട്ടയം നല്‍കിയെങ്കിലും 51 കുടുംബങ്ങള്‍ക്ക് ഇടുക്കിയിലെ ചന്ദ്രമണ്ഡലത്തായിരുന്നു ഭൂമി നല്‍കിയത്. സര്‍ക്കാര്‍ നല്കിയ പട്ടയഭൂമി മറ്റ് സ്വകാര്യ വ്യക്തികളുടേതും. ചന്ദ്രമണ്ഡലത്തെ ഭൂമിക്കു പകരം വേറെ ഭൂമി നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടയില്ല. തുടര്‍ന്നാണ് സമരം രണ്ടുവര്‍ഷമായി സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവരുന്നത്. ഓരോ കുടുംബത്തിനും അമ്പതു സെന്റ് വസ്തു വീതം നല്‍കാനാണ് തീരുമാനം. ഭൂമി തങ്ങളുടെ കൈവശം വന്ന ശേഷമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്ന് സുഗതന് പാറ്റൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: