കൊച്ചി: ആക്രമണകാരികളും പേ പിടിച്ചതും വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭീഷണിയുമായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ പോലീസ് എടുക്കുന്ന കേസ്സുകള്‍ക്ക് ഒരുതരത്തിലും നിയമ സാധുതയില്ലെന്ന് ജസ്റ്റിസ് പി. കെ. ഷംസുദ്ദീന് അഭിപ്രായപ്പെട്ടു. കേരള മദ്യനിരോധന ഏകോപനസമിതി, ജനസേവ ശിശുഭവന്, തെരുവുനായ ഉന്മൂലന സംഘം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ എറണാകുളം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടത്തിയ സംവാദവും പ്രതിഷേധ സമ്മേളനവും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരുവനായ് ഉന്മൂലന സംഘം ചെയര്മാന് ജോസ് മാവേലിയെ അറസ്റ്റ് ചെയ്ത നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്ക് ജോസ് മാവേലി ഏര്‍പ്പെടുത്തിയതുപോലെ 500 രൂപ പാരിതോഷികം നല്കാന് താനും തയ്യാറാണെന്ന് മദ്യവിരുദ്ധ ഏകോപന സമിതി പ്രസിഡന്റ്ഫാദര്‍ ജേക്കബ്ബ് മണ്ണാറപ്രായില്‍ കോര്‍എപ്പിസ് സ്കോപ്പ യോഗത്തില്‍ അറിയിച്ചു. ജനസേവ ശിശുഭവന് പ്രസിഡന്റ് അഡ്വ. ചാര്‍ളിപോള്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ജനസേവ ശിശുഭവന് ചെയര്മാന് ജോസ് മാവേലി, മുക്തിസദന്‍ ഡയറക്ടര്‍ ഫാദര്‍ പോള്‍ കാരാച്ചിറ, കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന് പ്രസിഡന്റ് ഫാദര്‍ സെബാസ്റ്റ്യന്‍ വട്ടപറമ്പില്‍, വൈസ് പ്രസിഡന്റ് എം.ഡി. റാഫേല്‍, കൊച്ചി കോര്പ്പറേഷന് മുന്‍ കൗണ്‍സിലര്‍ ജോണ്സണ് പാട്ടത്തില്‍, പി.എച്ച്. ഷാജഹാന് എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. പ്രതികരണധ്വനി എഡിറ്റര്‍ ഫ്രാന്‍സിസ് പെരുമന സ്വാഗതവും ജനസേവ സ്ത്രീ രക്ഷാസമിതി സ്റ്റേറ്റ് കോ-ഓഡിനേറ്റര്‍ മിനി ആന്റണി നന്ദിയും രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: