ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ കന്നി സീസണില്‍ ഏവരെയും ഞെട്ടിച്ചത് കേരളത്തിന്റെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ്. ആരും സാധ്യത കല്‍പ്പിക്കാതിരുന്ന കേരളത്തിന്റെ കൊമ്പന്മാര് പേരും പെരുമയുമായെത്തിയവരെ പിന്തള്ളി കലാശക്കളിക്ക് യോഗ്യത നേടി. ചാമ്പ്യന്‍ഷിപ്പിലെ മികച്ച ടീമുകളിലൊന്നായ അത്ലറ്റികോ ഡി കൊല്‍ക്കത്തയോട് ഫൈനലില്‍ തോറ്റെങ്കിലും സ്വപ്നതുല്യമായിരുന്നു സച്ചിന്റെ കൊമ്പന്മാരുടെ പടയോട്ടം. മറ്റുള്ളവര്‍ കാശെറിഞ്ഞ് പ്രമുഖരെയെല്ലാം ടീമിലെത്തിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സ് അതിനു മുതിര്‍ന്നില്ല. എന്നാല്‍, മഞ്ഞ ജേഴ്സി അണിഞ്ഞവരെല്ലാം തിമിര്‍ത്താടിയതോടെ ടീം മുന്നോട്ടുപോയി.
ഇംഗ്ലണ്ടിന്റെ മുന്‍ ഗോൡഡേവിഡ് ജെയിംസായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീ താരം. മറ്റൊരു പ്രമുഖന് കാനഡക്കായി 41 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഇയാന്‍ ഹ്യൂമും. ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍ താരവും ഇന്ത്യന്‍ വംശജനുമായ മൈക്കല്‍ ചോപ്ര ടീമിലുണ്ടായിരുന്നെങ്കിലും, പരിക്കും മോശം ഫോമും സമ്മാനിച്ചത് നിരാശ. ബ്രസീലിന്റെ ഗുസ്മാവോ, സ്കോട്ട്ലന്‍ഡ് താരങ്ങള്‍ ജെയിംസ് മക്അലിസ്റ്റ്, സ്റ്റീവന്‍ പിയേഴ്സണ്‍, ഓസ്ട്രേലിയയുടെ ആന്‍ഡ്രൂ ബാരിസിച്ച്, ഫ്രഞ്ച് താരങ്ങള്‍ സെഡ്രിക് ഹെങ്ബര്‍ട്ട്, റാഫേല്‍ റോമി, അയര്‍ലന്‍ഡിന്റെ കോളിന് ഫാല്‍വെ, സ്പാനിഷ് താരം വിക്ടര്‍ ഹെരേര തുടങ്ങിയവരും ടീമിലുണ്ടായിരുന്നു. എന്നാല്‍, ഇവരാരും വലിയ താരങ്ങളെന്നു പറയാവുന്നവരുമായിരുന്നില്ല.
കൃത്യമായ കണക്കുകൂട്ടലുകളോടെ കളത്തിലിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഈ പരിമിതികളെല്ലാം മറികടന്ന് കിരീടപോരാട്ടത്തിന് അര്‍ഹത നേടി. ആദ്യ രണ്ടു കളികളില്‍ തോറ്റു തുടങ്ങിയ ബ്ലാസ്റ്റേഴ്സിന് ആദ്യ ജയത്തിന് നാലാം മത്സരം വരെ കാത്തിരിക്കേണ്ടിവന്നു. ഗ്രൂപ്പിലെ 14 കൡകളില്‍ അഞ്ച് വീതം ജയവുംതോല്‍വിയും നാല് സമനിലയുമടക്കം 19 പോയിന്റ് നേടി അവസാന നാലിലൊന്നായി. പ്രാഥമിക റൗണ്ടില്‍ കുറവ് ഗോള്‍ നേടിയതും വഴങ്ങിയതും ബ്ലാസ്റ്റേഴ്സ്. ഒമ്പത് വട്ടം എതിര് വല കുലുക്കിയപ്പോള്‍, തിരിച്ചുവാങ്ങിയത് 11 എണ്ണം. ഗോളടിക്കുന്നതിനേക്കാള്‍ മിടുക്ക് കാണിച്ചത് ഗോളടിപ്പിക്കാതിരുന്നതിലാണെന്നു വ്യക്തം.
കരുത്തുറ്റ പ്രതിരോധമായിരുന്നു ടീമിന്റെ മുഖമുദ്ര.
ചെന്നൈയിന് എഫ്സിക്കെതിരായ ആദ്യ പാദ സെമിഫൈനലില്‍ ബ്ലാസ്റ്റേഴ്സ് ശരിക്കും പൊട്ടിത്തെറിച്ചു. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഒഴുകിയെത്തിയ 65,000ത്തോളം കാണികളെ സാക്ഷിയാക്കി 3-0ന്റെ അവിശ്വസനീയ വിജയം. രണ്ടാം പാദത്തില്‍ ചെന്നൈയിന് 3-1ന് ജയിച്ചെങ്കിലും ഇരുപാദങ്ങളിലുമായി 4-3ന്റെ മുന്‍തൂക്കത്തോടെ കൊമ്പന്മാര് കലാശപ്പോരാട്ടത്തിന്. മുംബൈയിലെ ഫൈനലില്‍ ഇഞ്ചുറി സമയത്ത് മലയാളി താരം മുഹമ്മദ് റഫീഖ് നേടിയ ഏക ഗോള്‍ കിരീടം കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരം ഇയാന്‍ ഹ്യൂമിലൂടെയും, യുവതാരത്തിനുള്ള പുരസ്കരം സന്ദേശ് ജിംഗാനിലൂടെയും സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്സ് മികച്ച ഫാന്‍സിനുള്ള അവാര്‍ഡും സ്വന്തമാക്കി. 16 കളികളില്‍ അഞ്ച് ഗോളുകള്‍ നേടിയ ഇയാന്‍ ഹ്യൂമാണ് കഴിഞ്ഞ വര്‍ഷം കേരളത്തെ ഫൈനലിലേക്ക് നയിച്ചവരില്‍ പ്രമുഖന്. പ്രതിരോധത്തില്‍ സെഡ്രിക് ഹെങ്ബര്‍ട്ടും സന്ദേശ് ജിംഗാനും മധ്യനിരയില്‍ കളംനിറഞ്ഞുകളിച്ച സ്റ്റീഫന്‍ പിയേഴ്സണും തകര്‍പ്പന്‍ പ്രകടനം നടത്തി.
ഈ സീസണിലും താരലേലത്തില്‍ സജീവമായില്ല ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്താനും മെനക്കെട്ടില്ല. ഇയാന്‍ ഹ്യൂമെന്ന മലയാളികളുടെ ഹ്യൂമേട്ടന് ഇത്തവണ അത്ലറ്റികോ നിരയില്‍. സെഡ്രിക് ഹെങ്ബര്‍ട്ടിനെയും ഇന്ത്യന്‍ താരം സുശാന്ത് മാത്യുവിനെയും പൂനെ സിറ്റി എഫ്സിയും സബീത്തിനെ എഫ്സി ഗോവയും സ്വന്തം പാളയത്തിലെത്തിച്ചു. റെനഡി സിങ്ങിനെ പൂനെ സിറ്റി അസിസ്റ്റന്റ് കോച്ചായും നിയമിച്ചു.
യുവരക്തങ്ങളെയാണ് ഇത്തവണ കൊമ്പന്മാര് മുന്നണിപോരാളികളാക്കിയത്. കഴിഞ്ഞ വര്‍ഷം പരിശീലകന്റെ കൂടി ചുമതല വഹിച്ച ഡേവിഡ് ജെയിംസിനെയും ഒഴിവാക്കി. മുഴുവന്‍ സമയ പരിശീലകനായി പീറ്റര്‍ ടെയ്ലര് എത്തി. ഇംഗ്ലണ്ട് അണ്ടര്‍ 20, 21 ടീമിനെയും ബഹ്റൈന്‍ ടീമിനെയും പരിശീലിപ്പിച്ച ടെയ്ലര്, ക്രിസ്റ്റല്‍ പാലസ്, ഹള്‍ സിറ്റി, ലീസസ്റ്റര്‍ സിറ്റി തുടങ്ങിയ പ്രീമിയര്‍ ലീഗ് ടീമുകളെയും കളത്തിലിറക്കി. ഇംഗ്ലീഷുകാരന് ട്രെവര്‍ മോര്‍ഗനും, ഇന്ത്യന്‍ മധ്യനിര താരം ഇഷ്ഫഖ് അഹമ്മദും ടെയ്ലറുടെ സഹായികള്‍. ഗോള്‍കീപ്പിങ് കോച്ചായി ഓസ്ട്രേലിയയുടെ നീല്‍ യങ്ങുമുണ്ട്.
ഇത്തവണ മാര്‍ക്വീ താരമായി എത്തുന്നത് പ്രതിരോധനിരയിലെ കരുത്തനും സ്പാനിഷ് താരവുമായ കാര്‍ലോസ് മര്‍ച്ചേന. എന്നാല്‍, പരിശീലനത്തിനിടെ പരിക്കേറ്റ മര്ച്ചേ സ്പെയിനിലേക്ക് മടങ്ങി. ആദ്യ കളിക്കു മുന്‍പായി താരം എത്തുമെന്ന് പ്രതീക്ഷയില്‍ ടീം. എന്നാല്‍, ആദ്യ കളിക്ക് ഇറങ്ങാനുള്ള സാധ്യത കുറവ്. സ്പാനിഷ് ലീഗ് മുന്‍ ചാമ്പ്യന്മാര് വലന്‍സിയയ്ക്കും, ലീഗിലെ പ്രമുഖ ടീം ഡിപോര്‍ട്ടീവോ ല കൊരുണയ്ക്കും കളിച്ച മര്‍ച്ചേന, സ്പാനിഷ് ദേശീയ ടീമിനായി 69 മത്സരങ്ങളിലും ബൂട്ടണിഞ്ഞു. പ്രതിരോധത്തില്‍ മര്‍ച്ചേനയെ സഹായിക്കാന്‍ ബ്രസീലിന്റെ ഇരുപത്തിയെട്ടുകാരന് ബ്രൂണോ പെരോനെയും ഇംഗ്ലീഷ് താരങ്ങള്‍ മാര്‍ക്കസ് വില്ല്യംസ്, പീറ്റര്‍ റാമേജ്, എന്നിവര്‍ക്കൊപ്പം സന്ദേശ് ജിംഗാന്, രമണ്‍ദീപ് സിങ്, സൗമിക് ദേ, ഗുര്‍വിന്ദര്‍ സിങ്, രാഹുല്‍ ബെക്കെ എന്നിവരും കോട്ട കാക്കും.
സ്പാനിഷ് താരം വിക്ടര്‍ ഹെരേര നിയന്ത്രിക്കുന്ന മധ്യനിരയില്‍ ഇരുപത്തിരണ്ടുകാരന് സ്പെയ്ന്റെ ജോസെ പെരേറ്റോ, പോര്‍ച്ചുഗല്‍ താരം ജോവോ കോയ്മ്പ്ര, ഇരുപത്തിയൊന്നുകാരന് ഇംഗ്ലണ്ടിന്റെ അന്റോണിയോ ജര്‍മന്‍ എന്നിവര്‍ മറ്റു വിദേശ താരങ്ങള്‍. ക്യുപിആര്, ബ്രോംലി, ഗില്ലിങ്ഹാം ടീമുകള്‍ക്ക് കളിച്ചിട്ടുണ്ട് ജര്‍മന്‍ താരമാണ്. മലയാളി താരം സി.കെ. വിനീതും മധ്യനിരയിലെ പ്രധാനി. ഇവര്‍ക്കൊപ്പം കാവിന് ലോബോ, ഇഷ്ഫഖ് അഹമ്മദ്, മെഹ്താബ് ഹൊസൈന്‍, പീറ്റര്‍ കാര്‍വാലോ, ശങ്കര്‍ സംപിംഗിരാജ് എന്നിവരുമുണ്ട്.
ലെയ്റ്റണ്‍ ഓറിയന്റിന്റെ ഇരുപത്തിയൊമ്പതുകാരന് ക്രിസ് ഡഗ്നലും ആഴ്സനല്‍ അക്കാദമിയില്നിന്നെത്തുന്ന ഇരുപത്തിനാലുകാരന് സാഞ്ചസ് വാട്ടുമാണ് പ്രധാന സ്ട്രൈക്കര്‍മാര്‍. സാഞ്ചസ് ലീഡ്സിനും ക്രാവ്ലി യുണൈറ്റഡിനുമൊക്കെ കളിച്ചിട്ടുണ്ട്. മലയാളി താരം മുഹമ്മദ് റാഫി, മന്ദീപ് സിങ് എന്നിവരും മുന്നേറ്റത്തെ കരുത്തുറ്റതാക്കുന്നു. കഴിഞ്ഞ വര്‍ഷം അത്ലറ്റികോ ഡി കൊല്‍ക്കത്തയുടെ താരമായിരുന്ന റാഫിയെ ഇത്തവണ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. മുപ്പതിനാലുകാരന്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ബെയ്വാട്ടറാണ് മുഖ്യഗോളി. സന്ദീപ് നന്ദിയും ഷില്‍ട്ടണ്‍ പോളും മറ്റ് കാവല്ക്കാര്.
യുവത്വം നിറഞ്ഞ ടീമുമായെത്തുന്ന ബ്ലാസ്റ്റേഴ്സ് ഇത്തവണ ആധികാരകമായ കുതിപ്പാണ് ലക്ഷ്യമിടുന്നത്. മറ്റ് ടീമുകള്‍ വിദേശ രാജ്യങ്ങളില്‍ പരിശീലനത്തിന് പോയപ്പോള്‍ സ്വന്തം മണ്ണില്‍ പരിശീലനം നടത്തി കൊമ്പന്മാരുടെ തയാറെടുപ്പ്. തിരുവനന്തപുരത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം. ആദ്യ കളിയില്‍ ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പൂനെ സിറ്റി എഫ്സിയുമായി കൊമ്പുകോര്‍ക്കും.
ടീം: ഗോള്‍കീപ്പര്‍മാര്‍: സ്റ്റീവന്‍ ബെയ്വാട്ടര്‍ (ഇംഗ്ലണ്ട്), സന്ദീപ് നന്ദി, ഷില്‍ട്ടണ്‍ പോള്‍ (ഇന്ത്യ). പ്രതിരോധം: കാര്‍ലോസ് മര്‍ച്ചേന (സ്പെയിന്), ബ്രൂണോ പെരോനെ (ബ്രസീല്‍), മാര്‍ക്കസ് വില്ല്യംസ്, പീറ്റര്‍ റാമേജ് (ഇംഗ്ലണ്ട്), സന്ദേശ് ജിംഗാന്, രമണ്‍ദീപ് സിങ്, സൗമിക് ദേ, ഗുര്‍വിന്ദര്‍ സിങ്, രാഹുല്‍ ബെക്കെ (ഇന്ത്യ). മധ്യനിര: വിക്ടര്‍ ഹെരേര, ജോസെ പെരേറ്റോ (സ്പെയിന്), ജോവോ കോയ്മ്പ്ര (പോര്‍ച്ചുഗല്‍), അന്റോണിയോ ജര്‍മന്‍ (ഇംഗ്ലണ്ട്), കാവിന് ലോബോ, ഇഷ്ഫഖ് അഹമ്മദ്, മെഹ്താബ് ഹൊസൈന്‍, പീറ്റര്‍ കാര്‍വാലോ, ശങ്കര്‍ സംപിംഗിരാജ് (ഇന്ത്യ). സ്ട്രൈക്കര്‍മാര്‍: ക്രിസ് ഡഗ്നല്‍, സാഞ്ചസ് വാട്ട് (ഇംഗ്ലണ്ട്), മുഹമ്മദ് റാഫി, മനന്ദീപ് സിങ് (ഇന്ത്യ).
പ്രതികരിക്കാൻ ഇവിടെ എഴുതുക: