ബെംഗളൂരു: ബംഗ്ലാദേശ് എയ്ക്കെതിരായ ത്രിദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ഇന്നിങ്സിനും 32 റണ്‍സിനും ജയം. ഇന്ത്യയെ രണ്ടാമത് ബാറ്റ് ചെയ്യിക്കാന്‍ 183 റണ്‍സ് വേണ്ടിയിരുന്ന ബംഗ്ലാദേശിന് രണ്ടാമിന്നിങ്സില്‍ 151 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍: ബംഗ്ലാദേശ് എ – 228, 151. ഇന്ത്യ എ – 411/5 ഡിക്ല.
രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് തുടര്‍ന്ന ബംഗ്ലാദേശിന് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. 54 റണ്‍സെടുത്ത നായകന് മോമിനുള്‍ ഹഖ് ടോപ് സ്കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ലിട്ടണ്‍ ദാസ് (38), സഖ്ലെയ്ന്‍ സാജിബ് (21), സൗമ്യ സര്‍ക്കാര്‍ (19), ഷഫിയുള്‍ ഇസ്ലാം (13 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു. പത്തോവറില്‍ 28 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ഈശ്വര്‍ പാണ്ഡെയുടെ പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ജയന്ത് യാദവും മൂന്നു വിക്കറ്റെടുത്തു. അഭിമന്യു മിഥുന് രണ്ട് വിക്കറ്റ്, രവീന്ദ്ര ജഡേജയ്ക്ക് ഒരു വിക്കറ്റ്.
നായകന് ശിഖര്‍ ധവാന്റെ (150) തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യ എയ്ക്ക് ആദ്യ ഇന്നിങ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. നാലു വിക്കറ്റ് വീതമെടുത്ത വരുണ്‍ ആറോണും ജയന്ത് യാദവും ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് ബാറ്റിങ് കടപുഴക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: