ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരങ്ങളായ നയന്‍താര, വിജയ്, സാമന്ത എന്നിവരുടെ വസതികളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നലെ രാവിലെ ആറരയ്ക്ക് തുടങ്ങിയ റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ചെന്നൈ, മധുര, കൊച്ചി, തിരുവനന്തപുരം, ഹൈദരാബാദ് എന്നിവിടങ്ങളിലെ 35 കേന്ദ്രങ്ങളിലായിരുന്നു റെയ്ഡ്.
വിജയിന്റെ ഉടമസ്ഥതയിലുള്ള ഒരു റിസോര്‍ട്ട്, ഓഫീസ്, വസതി എന്നിവിടങ്ങളിലും നയന്‍താര, സാമന്ത എന്നിവരുടെ വസതികളിലും ഓഫീസുകളിലുമാണ് ഒരേ സമയം പരിശോധന നടന്നത്.
പുലിയെന്ന സിനിമയുടെ നിര്‍മ്മാണത്തിന് കള്ളപ്പണം ഒഴുക്കിയെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. എന്നാല്‍ ഇതിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല.
എന്നാല്‍ സിനിമയ്ക്ക് ഉപയോഗിച്ച പണത്തിന്റെ ഉറവിടം കൃത്യമായി വിശദീകരിക്കാന്‍ വിജയിന് കഴിഞ്ഞിട്ടില്ല. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നൂറു കോടിയുടെ സിനിമയാണ് പുലി.
ആദായ നികുതി കണക്ക് കൃത്യമായി നല്‍കാത്തതിനെത്തുടര്‍ന്നായിരുന്നു നയന്‍താരയുടേയും സാമന്തയുടേയും വീടുകളില്‍ റെയ്ഡ്. ചെന്നൈയില്‍ ഇരുപത്തഞ്ച് സ്ഥലങ്ങളിലും തിരുവനന്തപുരത്തും ഹൈദരാബാദിലും മൂന്നു വീതം ഇടങ്ങളിലും കൊച്ചിയില്‍ നയന്‍താരയുടെ വസതിയിലുമാണ് റെയ്ഡ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: