കൊല്ലം: ഓട്ടോറിക്ഷ യാത്രക്കിടെ യാത്രക്കാരനായ കൊല്ലം എ.ആര്.ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും ചവറ സ്വദേശിയുമായ ബാബുവിന്റെ പക്കല്‍ നിന്നും സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികളില്‍ ഒരാള്‍ കൊല്ലം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. മയ്യനാട് വടക്കുംകര ജാസ്മി മന്‍സിലില്‍ അബ്ബാസ് ഇസ്മയില്‍ മകന് അന്‍സര്‍(32) ആണ് പിടിയിലായത്. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപമുള്ള കോഫീലാന്റ് ഹോട്ടലിന്റെ മുന്നില്‍ നിന്നും കൊല്ലം എ.ആര്. ക്യാമ്പ് ക്വോര്‍ട്ടേഴ്സില്‍ പോകുന്നതിനായി ഓട്ടോറിക്ഷയില്‍ കയറിയ യാത്രക്കാരനായ ബാബുവിനെ അന്‍സറും ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുഹൃത്തായ നിവിനും കൂടി ചേര്‍ന്ന് ഇക്കഴിഞ്ഞ 19ന് കൊള്ളയടിച്ചു. ഇതിന് ശേഷം മേവറം ബൈപ്പാസിനു സമീപം കൊണ്ടുപോയി റോഡിന് സമീപമുള്ള കുഴിയില്‍ തള്ളിയിട്ട ശേഷം ഓട്ടോറിക്ഷ ഓടിച്ചു പോകുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഓട്ടോറിക്ഷ ഓടിച്ചവന്ന അന്‍സറിനെ പിടികൂടി.
സ്റ്റേഷനിലെത്തിച്ച പ്രതിയെ പരാതിക്കാരനെ കാണിച്ച് തിരിച്ചറിഞ്ഞശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. അന്‍സറിനെ ചോദ്യം ചേയ്തതില്‍ ഒറ്റയ്ക്കും കൂട്ടമായിട്ടും മോഷണം നടത്തുന്ന ഇവരുടെ കൂട്ടുകാരായ മോഷ്ടാക്കളെപ്പറ്റി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അവരും ഉടന്‍ പോലീസ് പിടിയിലാകും. കൊല്ലം ഈസ്റ്റ് സിഐ എസ്. ഷെരീഫിന്റെ നേതൃത്വത്തില്‍ എസ്ഐ യു.പി.വിപിന്‍കുമാര്‍, എഎസ്ഐമാരായ ബി.സാബൂ, എന്‍. പ്രകാശന്, ആന്റീ തെഫ്റ്റ് സ്ക്വാഡിലെ അംഗങ്ങളായ ജോസ് പ്രകാശ്, അനന്‍ബാബു, ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: