കുന്നത്തൂര്‍: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതമൂലം ശാസ്താംകോട്ട താലൂക്കാശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. താലൂക്കിന്റെ ഏക ആശ്രയമാണ് ഈ ആശുപത്രി.
താലൂക്കാശുപത്രിയായി ഉയര്‍ത്തിയിട്ട് 20 വര്‍ഷം പിന്നിട്ടെങ്കിലും അടിസ്ഥാനസൗകര്യങ്ങള്‍ കാര്യമായി വര്‍ദ്ധിപ്പിച്ചിട്ടില്ല. 1200ല്‍പരം രോഗികളാണ് ഒപി വിഭാഗത്തില്‍ ചികിത്സതേടി ഇവിടെ ദിനംപ്രതി എത്തുന്നത്. 150 കിടക്കകള്‍ ഉണ്ടെങ്കിലും ഇതിനനുസൃതമായി ജീവനക്കാരെ നിയമിച്ചിട്ടില്ല. നിലവില്‍ ഒമ്പത് ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ തന്നെ മൂന്ന് ഡോക്ടര്‍മാര്‍ എന്‍എച്ച്എമ്മില്‍ ഉള്‍പ്പെടും. അത്യാഹിതവിഭാഗത്തില്‍ മാത്രം നാലു ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടെടുത്താണ് എന്നാല്‍ ഇതൊന്നും തന്നെ ഇവിടെ നടക്കുന്നില്ല. 21 നഴ്സ്മാരുടെയും ആറ് നഴ്സിംഗ് അസിസ്റ്റന്റ്, 16 അന്റന്ഡര്, മൂന്ന് എക്സ്റേ ടെക്നീഷ്യന്, നാല് ലാബ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ കുറവാണ് നിലവിലുള്ളത്. ഈ ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനം താളംതെറ്റിക്കുകയാണ്. ഒപി ടിക്കറ്റെടുക്കുന്നവര്‍ രണ്ടും മൂന്നും മിനിട്ട് കാത്ത് നിന്നാണ് ഡോക്ടറെ കാണുന്നത്. അത്യാഹിതവുമായി എത്തുന്നവരെ പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷം മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്നത് ഇവിടെ പതിവാകുകയാണ്. അവശ്യമരുന്നുകളുടെ അപര്യാപ്തതയും രോഗികളെ വലയ്ക്കുന്നു. എല്ലാ അസുഖത്തിനും പാരസെറ്റാമോള്‍ നല്‍കുന്നതാണ് ഇപ്പോഴത്തെ രീതി. കഴിഞ്ഞ ദിവസം മരുന്നില്ലാത്തതിനാല്‍ തുമ്മലിന്റെ മരുന്നാണ് രോഗികള്‍ക്ക് നല്‍കിയത്. ഇത് ചില രോഗികള്‍ ചോദ്യം ചെയ്തത് സംഘര്‍ഷത്തിന് കാരണമായി. ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ ലാബുകള്‍ മിക്കതും അടഞ്ഞുകിടക്കുകയാണ്. രണ്ട് ആംബുലന്‍സുകളില്‍ ഒന്ന് കട്ടപ്പുറത്തായിട്ടു മാസങ്ങളായി ഇതുവരെയും ശരിയാക്കിയിട്ടില്ല. ഇത് സ്വകാര്യ ആംബുലന്‍സുകളെ സഹായിക്കുവാന്‍ വേണ്ടിയാണെന്നുള്ള ആരോപണം ശക്തമാണ്. ഇതിനിടെ 42 താത്കാലിക ജീവനക്കാരില്‍ കുറച്ച് പേര് മാത്രം ജോലിക്കെത്തിയാല്‍ മതിയെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതായി ജീവനക്കാര്‍ പറയുന്നു. ഇതിനെതിരെ താത്കാലിക ജീവനക്കാര്‍ സമരത്തിന് ഒരുങ്ങുകയാണ്. കഴിഞ്ഞ മന്ത്രിസഭ്യോഗ തീരുമാനത്തില്‍ അത്യാഹിതവിഭാഗം രൂപീകരിക്കുന്ന ആശുപത്രികളുടെ പട്ടികയില്‍ ശാസ്താംകോട്ടയും ഉള്‍പ്പെട്ടിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ അത്യാഹിത വിഭാഗം കൂടി സ്ഥാപിച്ചാല്‍ സ്ഥിതി കൂടുതല്‍ പരിതാപകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: