പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ താല്പര്യം കാണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന പ്രശ്നങ്ങളെ അവഗണിക്കുന്നു.സന്നിധാനത്തെത്തുന്ന തീര്‍ത്ഥാടകരുടെ വിവരശേഖരണത്തിനായി പമ്പയില്‍ സുരക്ഷാ ഇടനാഴി സ്ഥാപിക്കാന്‍ കരട് പദ്ധതി തയ്യാറാക്കിയതാണ് പുതിയ പ്രഖ്യാപനം.
ഇതിനായി 2.32 കോടി രൂപ റവന്യൂ വകുപ്പ് ചിലവഴിക്കും. എന്നാല്‍ സുരക്ഷാ ഇടനാഴി നിര്‍മ്മിക്കുന്നതിന് വനംവകുപ്പിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടുമില്ല. ഈ സംവിധാനം ഒരുക്കിയാലും പുല്‍മേടു വഴിയും മറ്റും തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തുന്നതിനാല് വിവരശേഖരണം കാര്യക്ഷമമാകില്ലന്നും അഭിപ്രയമുയര്ന്നിട്ടുണ്ട്. അയ്യപ്പന്മാര്ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ നിലവാരമുള്ള റോഡുകളും കുടിവെള്ളത്തിനായി ശുദ്ധജല ലഭ്യത ഉറപ്പാക്കുകയുമാണ് പ്രാഥമികമായി വേണ്ടതെന്ന് ഭക്തര്‍ പറയുന്നു.
തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ കൂടുതലാശ്രയിക്കുന്ന പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയടക്കം സഞ്ചാരയോഗ്യമല്ല. പലയിടത്തും അഗാധഗര്‍ത്തങ്ങള്‍ തന്നെ രൂപംകൊണ്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് യഥാസമയം ഫണ്ട് ലഭിക്കാതിരുന്നതാണ് ശബരിമല റോഡുകളുടെ ടെണ്ടര്‍ നടപടികള്‍ വൈകാനിടയാക്കിയത്. 8 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ടെണ്ടര്‍ നടപടികള്‍ അടുത്ത ദിവസങ്ങളിലായിട്ടാണ് പൂര്‍ത്തിയായത്.
പ്രതികൂല കാലാവസ്ഥയും നിര്‍മ്മാണ സാമഗ്രികളുടെ ദൗര്‍ലഭ്യവും റോഡിന്റെ അറ്റകുറ്റപ്പണികളെ ദോഷകരമായി ബാധിക്കുമെന്ന് കരാറുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ചെറുകിട ക്രഷര്‍ യൂണിറ്റുകളും ടിപ്പര്‍ ലോറികളും ഏതാനും ആഴ്ചകളായി സമരത്തിലാണ്. പാറയും മെറ്റലും പാറപ്പൊടിയും നിലവില്‍ ലഭ്യമല്ല. ഈ സ്ഥിതി തുടര്‍ന്നാല്‍ തീര്‍ത്ഥാടന മുന്നൊരുക്കങ്ങളെ ദോഷകരമായി ബാധിക്കും.
വിവിധ റോഡുകളില്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് സ്ഥാപിച്ച ബ്ലിങ്കിങ് ലൈറ്റുകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമല്ല. ദിശാസൂചക ബോര്‍ഡുകളാകട്ടെ നിറംമങ്ങി വായിക്കാന്‍ കഴിയാത്ത നിലയിലുമാണ്. ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളായിട്ടില്ല.
ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചതെന്ന് അവകാശപ്പെടുന്ന പ്ലാപ്പള്ളി-ചാലക്കയം റോഡ് ടാറിങ്ങിലെ അപാകതകാരണം മഴയത്ത് വാഹനങ്ങള്‍ തെന്നിനീങ്ങി അപകട സാധ്യതയുണ്ടാക്കുന്നു. അച്ചന്‍കോവില്‍-ചിറ്റാര്‍-പ്ലാപ്പള്ളി റോഡില്‍ അയ്യപ്പന്മാരുടെ രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് വനംവകുപ്പിന്റെ തീരുമാനം. ഈ പാതയില്‍ തണ്ണിത്തോട്- നീലിപിലാവ് ഭാഗത്ത് ഇന്റര്‍ലോക്ക് ടൈലുകള്‍ അശാസ്ത്രീയമായി പാകിയത് നിരവധി അപകടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.തീര്‍ത്ഥാടനക്കാലം ആരംഭിക്കുമ്പോള്‍ തീര്‍ത്ഥാടകര്‍ക്ക് അപരിചിതമായ ഈ പാതയില്‍ അപകടസാധ്യതയേറെയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
പതിവുപോലെ ശബരിമലതീര്ത്ഥാടനത്തിന് മുന്നോടിയായി പന്തളത്തും പത്തനംതിട്ടയിലും മന്ത്രിമാരുടെ അദ്ധ്യക്ഷതയില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗങ്ങള്‍ നടന്നെങ്കിലും അവ ചടങ്ങായി മാറുകയായിരുന്നു. ചുരുക്കത്തില്‍ അസൗകര്യങ്ങളുടെ നടുവിലാണ് ഈ വര്‍ഷത്തെ ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ പോകുന്നതെന്ന് ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: