ന്യൂയോര്‍ക്ക്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ ഭീഷണി മധ്യകിഴക്കന്‍ രാജ്യങ്ങളായ ഇറാഖ്, അറബ് റിപ്പബ്ലിക്കുകള്‍ക്ക് മാത്രമല്ല മുഴുവന്‍ അന്താരാഷ്ട്ര സമൂഹത്തനുമുണ്ടെന്ന് ബ്രിക്സ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനം വ്യക്തമാക്കി.
ബ്രിക്സ് വിദേശകാര്യമന്ത്രിമാരുടെ സമ്മേളന തീരുമാനങ്ങള്‍ ഭാരത വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് പത്രലേഖകരോട് വിശദീകരിച്ചത്. ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും യോഗം ചര്‍ച്ചചെയ്തു. ഭീകരഭീഷണികള് വന്‍തോതില്‍ അഭയാര്‍ത്ഥി പ്രവാഹത്തിനും കാരണമായേക്കുമെന്നും യോഗം വിലയിരുത്തി.
ഭീകരപ്രവര്‍ത്തനങ്ങളെ യോഗം അപലപിച്ചു. ഭീകര്‍ക്കെതിരെ ആവശ്യമായ നടപടികളെടുക്കുകയും ശക്തമായ പോരാട്ടം നടത്തുകയും ചെയ്യണം. ഭാരതം നേരത്തെത്തന്നെ ഭീകരതക്കെതിരെ ശക്തമായ നിലപാടുകളെടുത്തിട്ടുള്ളതായി സ്വരൂപ് പറഞ്ഞു. 2016 ഫെബ്രുവരി മുതല്‍ ഭാരതത്തിനായിരിക്കും ബ്രിക്സ് അദ്ധ്യക്ഷപദവി.
നിരവധി അന്താരാഷ്ട്ര പ്രശ്നങ്ങളും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. സുരക്ഷാകൗണ്‍സില്‍ വികസനം ഉള്‍പ്പടെ ഐക്യരാഷ്ട്രസഭയുടെ പരിഷ്ക്കരണം അത്യാവശ്യമാണെന്നും കൂടുതല്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തുന്നതിലൂടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാവുമെന്നും യോഗം അഭിപ്രായപ്പെട്ടു. കൂടുതല്‍ സാമ്പത്തിക പങ്കാളിത്തത്തോടെ പുതിയ വികസന ബാങ്ക് പൂര്‍ണ്ണ സജ്ജമാക്കാനാകുമെന്നും സ്വരൂപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: