രാമന് നിര്‍ദ്ദേശിച്ചതനുസരിച്ച് സുഗ്രീവന് വാനരസേനയെ ലങ്കാനിരോധത്തിനായി നിര്‍ദ്ദേശിച്ചു. വാനരസേനകളോടൊത്ത് രാമലക്ഷ്ണന്മാരുടെ നേതൃത്വത്തില്‍ രാവണപാലിതമായ ഉത്തരഗോപുരദ്വാരവും, നീലന് മൈന്ദന്‍ വിവിദന്‍ ഇവരുടെ നേതൃത്വത്തില്കിഴക്കേഗോപുരവും ഋഷഭന്, ഗവാക്ഷന്‍, ഗജന്‍, ഗവയന്‍ ഇവരോടൊത്തു അംഗദന്റെ നേതൃത്വത്തില്തെക്കെ ഗോപുരവും പ്രമാഥി പ്രഘസന്‍ എന്നിവരോടൊത്ത് ഹനുമാന്റെ നേതൃത്വത്തില്പശ്ചിമഗോപുരദ്വാരവും വളഞ്ഞു.
വടക്കും പടിഞ്ഞാറും ഗോപുരങ്ങളുടെ മധ്യത്തില്‍ സുഗ്രീവനും സേനയോടൊത്ത് നിലയുറപ്പിച്ചു. അങ്ങനെ മുപ്പത്തിയാറ് കോടി വാനരപ്പട ലങ്കയെ വളഞ്ഞു. വാനരസൈന്യത്തിന്റെ ശബ്ദകോലാഹലത്തില്‍ ലങ്ക വിറച്ചുപോയി. രാമന് എല്ലാവരോടുമായി ആലോചിച്ച ശേഷം രാജധര്‍മ്മത്തേയും യുദ്ധനീതിയേയും മുന്‍നിര്‍ത്തി അംഗദനെ രാവണസവിധത്തിലേക്ക് ദൂതനായി നിയോഗിക്കാന്‍ തീരുമാനിച്ചു.
രാമന് അംഗദനെ വിളിച്ച് തന്റെ സന്ദേശം നിര്‍ഭയം രാവണനെ അറിയിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് സന്ദേശസാരം വിവരിച്ചു. എത്രയും പെട്ടെന്ന് എന്റെ അടുത്തുവന്ന് ശരണംപ്രാപിച്ച് സീതയെ സമര്‍പ്പിച്ച് പശ്ചാത്തപിക്കാത്തപക്ഷം ഇപ്പോള്‍ എന്നെ ശരണം പ്രാപിച്ചിരിക്കുന്ന വിഭീഷണന് ലങ്കയുടെ അധിപതിയായി രാജ്യഭാരം ഏറ്റെടുക്കും. അധര്‍മ്മിയായ നീ രാജ്യം ഭരിക്കാനര്ഹനല്ല. അതുകൊണ്ട് ധൈര്യത്തോടും ശൗര്യത്തോടും നീ പോരിന് തയ്യാറായിക്കൊള്ളുക. നീ എവിടെച്ചെന്നൊളിച്ചാലും എന്റെ ശരമേറ്റ് നീ മരിച്ചിരിക്കും. ജീവനോടിരിക്കാന്‍ നിനക്കിനി സാദ്ധ്യമല്ല.
അംഗദന് സന്ദേശവുമായിരാവണ സഭയിലെത്തി സ്വയം പരിചയപ്പെടുത്തി. ഞാന്‍ ബാലിയുടെ പുത്രനായ അംഗദനാണ്. ശ്രീ രാമചന്ദ്രന്റെ ദൂതനായാണ് വന്നിട്ടുള്ളത്. അദ്ദേഹം അങ്ങേക്കായി ഒരു സന്ദേശം തന്നയച്ചിട്ടുണ്ട്. സീതയെ മാന്യമായി രാമസമക്ഷം എത്തിച്ചില്ലെങ്കില്‍ നിന്നെ ബന്ധുസമക്ഷം വംശത്തോടെ യമലോകത്തെക്കയക്കുമെന്നാണ് സന്ദേശച്ചുരുക്കം.
ഇതുകേട്ട രാവണന് കോപത്തോടെ അംഗദനെ പിടിച്ചുകെട്ടി വധിച്ചുകളയുവാന്‍ രാക്ഷസ സൈനികരോടാജ്ഞാപിച്ചു. ഭീമാകാരന്മാരായ നാല് രാക്ഷസസൈനികര്‍ അംഗദനെ പിടികൂടി. ഒരു ഏറ്റുമുട്ടലോടുകൂടി അവരെ തട്ടി ദൂരെത്തെറിപ്പിച്ച് ഉഗ്രമായി ഗര്‍ജിച്ചുകൊണ്ട് അംഗദന് രാമസമീപം തിരിച്ചെത്തി.
അംഗദന് ദൂതനായി വന്ന് തിരിച്ചുപോയപ്പോള്‍ രാവണന് സേനാപതികളോടാലോചിച്ച് ഉടനടി യുദ്ധം തുടങ്ങാന്‍ വേണ്ടുന്ന സന്നാഹങ്ങള്‍ ഒരുക്കുന്നതിന് നിര്‍ദ്ദേശം നല്കി. പ്രഹസ്തന്‍ തുടങ്ങിയ പ്രമുഖരായ രാക്ഷസ സേനാനികള്‍ പെട്ടെന്ന് രാവണസമക്ഷത്തിലെത്തി തൊഴുതുനിന്നു. കോട്ട ബന്ധിച്ച് അതിന്നുള്ളില്‍ ഭയന്നുകഴിയുന്നവനല്ല താനെന്ന് പ്രസ്താവിച്ചുകൊണ്ട് രാവണന് യുദ്ധം തുടങ്ങുന്നതിനുള്ള അനുമതി നല്കി. രാവണന്റെ ആജ്ഞയനുസരിച്ച് യുദ്ധസന്നാഹങ്ങള്‍ തുടങ്ങി.
ഭേരി, മൃദംഗം, ഡക്ക, പണവം, പെരുമ്പറ, ഗോമുഖം മുതലായ വാദ്യഘോഷങ്ങള്‍ മുഴക്കാന്‍ തുടങ്ങി. ആന, കുതിര, ഒട്ടകം, കഴുത, സിംഹം, പുലി, കാട്ടുപോത്ത്, രഥം മുതലായ വാഹനങ്ങളിലായി, വാള്, ശൂലം, വില്ല്, കുന്തം, വടി, വേല്, മുള്‍ത്തടി, ഇരുമ്പുലക്ക്, ചുരിക മുതലായ ആയുധങ്ങളുമായി കടലിനേയും ഭൂമിയേയും ഇളക്കിമറിക്കുന്ന വിധത്തില്‍ യാതൊരു ഭയവുമില്ലാതെ അഹങ്കാരത്തോടുകൂടി യുദ്ധസന്നദ്ധരായി അണിനിരന്നു. കിഴക്കുഭാഗത്തെ ഗോപുരത്തില്‍ പ്രഹസ്തന്റെ നേതൃത്വത്തിലും തെക്കുഭാഗത്ത് വജ്രഭംഷ്ട്രന്റെ നേതൃത്വത്തിലും പടിഞ്ഞാറെ ഗോപുരദ്വാരത്തില്‍ മേഘനാദന്റെ നേതൃത്വത്തിലും വടക്കേ ഗോപുരത്തില്‍ കവാടത്തില്‍ സ്വയം രാവണന്റെ നേതൃത്വത്തിലും സേനയെ വിന്യസിപ്പിച്ചു.
ശ്രീരാമന് യുദ്ധം പ്രഖ്യാപിച്ചു. യുദ്ധം ചെയ്യുന്നതിന് ആജ്ഞ ലഭിച്ച വാനരസേന സിംഹനാദം മുഴക്കിക്കൊണ്ട് ലങ്കാപുരിയെ ആക്രമിച്ചു തകര്‍ക്കാന്‍ തുടങ്ങി. നാലു ഭാഗത്തുനിന്നും ആക്രമണം രൂക്ഷമായപ്പോള്‍ രാവണന് പ്രത്യാക്രമണത്തിന് ആജ്ഞാപിച്ചു. രാക്ഷസസേനയും വലിയ സന്നാഹത്തോടെ അതിരൂക്ഷമായ പ്രത്യാക്രമണം നടത്തി. വാനരസേന പൊട്ടിച്ചടര്ത്തിയെടുത്ത പാറക്കഷ്ണങ്ങള്കൊണ്ടും മുഷ്ടി, ഇരുമ്പുലക്ക, വൃക്ഷം മുതലായവകൊണ്ട് അക്രമിച്ച് കിടങ്ങുകള്‍ നികത്തി മതിലുകള്‍ തകര്‍ത്ത് മുന്നേറിയപ്പോള്‍ രാവണപക്ഷത്തുനിന്നും ശരങ്ങളെക്കൊണ്ടും പലവിധ ആയുധങ്ങളുമായി രാക്ഷസപ്പടയും പ്രത്യാക്രമണം നടത്തി.
യുദ്ധക്കളമാകെ ആന, കുതിര, സിംഹം മുതലായവയുടെ ശബ്ദത്താലും രാക്ഷസപ്പടയുടെ ആര്‍പ്പുവിളികളാലും വാനരസേനയുടെ ജയജയാരവങ്ങളാലും ഇടകലര്‍ന്ന് മാറ്റൊലിക്കൊണ്ടും രാക്ഷസസേനയ്ക്ക് കടുത്ത നാശനഷ്ടം സംഭവിച്ചു. രാക്ഷസവീരന്മാര് പലരും മരിച്ചുവീണു. തുടര്‍ന്നും അതിഭയങ്കരമായ യുദ്ധം നടന്നു. രക്തനദികള്‍ ഒഴുകി. യുദ്ധക്കളമാകെ ചെന്നിറമായി വാനരവീരന്മാര് രാക്ഷസരെ തേടിപ്പിടിച്ച് ദ്വന്ദ്വയുദ്ധം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: