ആലപ്പുഴ: നഗരത്തിലെ മോഡല്‍ റോഡുകള്‍ (മാതൃകാ പാത) പ്രഖ്യാപനങ്ങളിലൊതുങ്ങുന്നു. മോഡല്‍ റോഡുകള്‍ എന്ന് വെറുതെ എഴുതി വയ്ക്കുന്നതല്ലാതെ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും ആവശ്യമായ സുരക്ഷാനടപടികളും സുഗമയാത്രയ്ക്കുള്ള ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
റോഡരികിലെ മരങ്ങളിലും സ്വകാര്യ പരസ്യസ്ഥലനാമദൂര ബോര്‍ഡുകളിലും മറ്റും തുടര്‍ച്ചയായി മോഡല്‍ റോഡ് എന്നു രേഖപ്പെടുത്തിയ ചെറു ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതില്‍ നടപടികളൊതുങ്ങുകയാണ്.
പട്ടണത്തിലേക്കു കടന്നു വരുന്ന ദേശീയ പാതയിലും ശവക്കോട്ട പാലം വൈ.എം.സി. എ പാലം റോഡിലും മറ്റുമാണ് മോഡല്‍ റോഡ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ റോഡിലെ അപകടകരമായ കുണ്ടും കുഴികളും അടച്ച് റീ ടാറിങ് നടത്തിയിട്ടില്ല.
റോഡിന്റെ ഉയരത്തിനൊപ്പം അരികുകള്‍ ഉയര്‍ത്തുക, കാല്‍നടക്കാര്‍ക്കുള്ള നടപ്പാതകള്‍ തടസരഹിതമാക്കുക, റോഡിലെ മാഞ്ഞുപോയ സിഗ്നല്‍ വരകളും സീബ്രാ ക്രോസിംഗുകളും പുനഃസ്ഥാപിക്കുക, റോഡുവക്കില്‍ കൂട്ടിയിട്ടിരിക്കുന്ന കല്ലും കട്ടകളും റോഡിലേക്കു കയറിക്കിടക്കുന്ന മണ്ണും നീക്കം ചെയ്യുക, വഴിവാണിഭവും അനധികൃത ഏച്ചുകെട്ടലുകളും കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും എടുത്തുമാറ്റുക, പാലങ്ങളുടെയും ജംഗ്ഷനുകളുടെയും വളവുകളിലുള്ളതും കൂടാതെ റോഡിലേക്കു കയറിക്കിടക്കുന്നതുമായ ഓട്ടോറിക്ഷ സ്റ്റാന്‍ഡുകള്‍ ഒഴിവാക്കുക, നിര്ദേശബോര്ഡുകള്ക്കു മുന്നിലുള്ള വള്ളിപ്പടര്‍പ്പുകളും ചില്ലകളും മുറിക്കുക, റോഡിലേക്കു അപകടരമായി ചാഞ്ഞതും വൈദ്യുതി ലൈനുകളില്‍ മുട്ടുന്നതുമായ വൃക്ഷശിഖരങ്ങള്‍ വെട്ടിനീക്കുക, മികച്ച ബസ് സ്റ്റോപ്പുകളും ബേകളും സ്ഥാപിക്കുക, ഭൂഗര്‍ഭ കേബിളിനായി കുഴിച്ച നീളന്‍ കുഴികള്‍ ഉറപ്പിച്ചു മൂടുക, മുന്നറിയിപ്പു നല്കുന്ന വഴിയടയാളങ്ങള്‍ സ്ഥാപിക്കുക, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വേര്‍തിരിക്കുക തുടങ്ങിയവ കൂടി നടപ്പിലാക്കിയാലേ റോഡ് കുറച്ചെങ്കിലും മാതൃകാപരമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: